എല്ലാ പഞ്ചായത്തിലും ഒരുകളിസ്ഥലം എന്ന ലക്ഷ്യം വൈകാതെ സാക്ഷാത്കരിക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍. കിഫ്ബിയുടെ സഹായത്തോടെ 1200 കോടിരൂപയുടെ പദ്ധതികളാണ് പൂര്‍ത്തിയായി വരുന്നത്. ലഹരിക്കെതിരെ കുട്ടികളെയും യുവാക്കളെയും കായികമേഖലയിലേക്ക് ആകര്‍ഷിക്കാനും സഹായകമാണ് ഈ പദ്ധതികളെന്നും അദ്ദേഹം പറഞ്ഞു.

ലഹരി, അമിതമായ ഓണ്‍ലൈന്‍ ഉപയോഗം എന്നിവയുണ്ടാക്കുന്ന വിപത്തുകളില്‍ നിന്ന്   കുട്ടികളെയും യുവാക്കളെയും മോചിപ്പിക്കാനുള്ള പ്രധാന മാര്‍ഗമായാണ് സര്‍ക്കാര്‍ കായിക മേഖലയെ കാണുന്നുന്നത്. എല്ലാ പഞ്ചായത്തിലും ഒരു കളിസ്ഥലമെങ്കിലും വികസിപ്പിക്കുയെന്ന ആശയം ഇതിന്റെ ഭാഗമായാണ് നടപ്പാക്കുന്നത്. കിഫ്ബി വഴി 1200 കോടിരൂപയുടെ പദ്ധതികളാണ് വിവിധ ഘട്ടങ്ങളില്‍. 220 കോടിരൂപ ചെലവില്‍ 20 പദ്ധതികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

14 ഫുട്ബോള്‍ സ്റ്റേഡിയങ്ങളും എട്ട് സ്റ്റേഡിയങ്ങളില്‍ സിന്തറ്റിക് ട്രാക്കും അഞ്ച് ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളും പൂര്‍ത്തിയാക്കി. തിരുവനന്തപുരം ജി.വി. രാജ സ്പോര്‍ട്ട് സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങള്‍ രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്തിയതിന് ഫലവും കണ്ടുതുടങ്ങി. മല്‍സരയിനങ്ങളില്‍ മാത്രമല്ല, പൊതു ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഏതെങ്കിലുമൊരു കായിക ഇനത്തില്‍ ഏര്‍പ്പെടുക എന്നതാണ് നയസമീപനം. പൂര്‍ത്തിയായ സ്റ്റേഡിയങ്ങളില്‍ മുതിര്‍ന്നവരും വന്‍തോതില്‍ വ്യായാമങ്ങള്‍ക്കായി എത്തുന്നു.

തിരുവനന്തപുരം മേനംകുളത്ത് വിവിധ കായിക ഇനങ്ങള്‍ സംഘടിപ്പിക്കാവുന്ന സ്പോര്‍ട്സ് സര്‍ക്യൂട്, പത്തനംതിട്ട ,മൂവാറ്റുപുഴ, കൊല്ലം, തൃശൂര്‍ എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്.