
ഏഷ്യൻ വിപണികളോടൊപ്പം നേട്ടത്തിൽ ആരംഭിച്ച ഇന്ത്യൻ വിപണി നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇറാൻ യുദ്ധമവസാനിപ്പിക്കുന്നതിനുള്ള വഴികൾ തേടുന്നു എന്ന സൂചന മുന്നേറ്റം നൽകിയ നാസ്ഡാക്കിന്റെ പിൻബലത്തിൽ ഇന്ത്യൻ ഐടി സെക്ടറുകൾ നേട്ടമുണ്ടാക്കിയതാണ് ഇന്ത്യൻ വിപണിക്ക് പിന്തുണയായത്.
24982 പോയിന്റ് വരെ മുന്നേറിയ നിഫ്റ്റി 24813 പോയിന്റ് വരെ വീണ ശേഷം 93 പോയിന്റ് നഷ്ടത്തിൽ 24853 പോയിന്റിൽ ക്ളോസ് ചെയ്തു. സെൻസെക്സ് 212 പോയിന്റുകൾ നഷ്ടമാക്കി 81583 പോയിന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. അര ശതമാനത്തോളം വീണ ബാങ്ക് നിഫ്റ്റി 55714 പോയിന്റിലാണ് ക്ളോസ് ചെയ്തത്.
ലാഭമെടുക്കലിനിടയിലും പിടിച്ചു നിന്ന ഐടി സെക്ടർ ഒഴികെ മറ്റെല്ലാ സെക്ടറുകളും ഇന്ന് നഷ്ടം കുറിച്ചു. ഫാർമ, മെറ്റൽ സെക്ടറുകളുടെ ഇന്നത്തെ നഷ്ടം ഓരോ ശതമാനത്തിലും കൂടുതലുമാണ്.
യുദ്ധം തുടരുന്നു
ഇറാനും ഇസ്രയേലും തമ്മിലുള്ള യുദ്ധത്തിൽ അമേരിക്കയും പങ്ക് ചേരുമോ എന്ന ഭയമാണ് ലോക വിപണിയിലെ സമ്മർദ്ദത്തിനാധാരം. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ നിന്നും ഒഴിഞ്ഞു പോകുന്നതിനുള്ള ട്രംപിന്റെ ആഹ്വാനമടക്കമുള്ള ഘടകങ്ങളും, ട്രംപിന്റെ ജി-7 വേദിയിൽ നിന്നുള്ള മടക്കവും വിപണിയിൽ ആശങ്കക്ക് കാരണമായിരുന്നു.
യുദ്ധക്കളത്തിൽ നിന്നുമുള്ള വാർത്തകൾക്കപ്പുറം ട്രംപിന്റെ അടുത്ത ട്വീറ്റുകൾക്കായി കാത്തിരിക്കുകയാണ് ലോകവും വിപണിയും.
ഫാർമ താരിഫ്
ഫാർമ താരിഫ് അടുത്ത് തന്നെ പ്രഖ്യാപിക്കുമെന്ന ഡോണൾഡ് ട്രംപിന്റെ സൂചന ഫാർമ സെക്ടറിന് തുടർന്നും ക്ഷീണമായേക്കാം. ഇന്ന് ഇന്ത്യൻ ഫാർമ സെക്ടർ 1.89% നഷ്ടമാണ് കുറിച്ചത്. ലുപിൻ, വോക് ഫാർമ, ഔറോ ഫാർമ മുതലായ ഓഹരികൾ ഇന്ന് മൂന്ന് ശതമാനത്തിൽ കൂടുതൽ നഷ്ടം കുറിച്ചു.
ഫെഡ് യോഗം
ഇന്ന് ആരംഭിക്കുന്ന അമേരിക്കൻ ഫെഡറൽ റിസർവിന്റെ യോഗം നാളെ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നത് അമേരിക്കൻ വിപണിക്കൊപ്പം ലോകവിപണിക്കും പ്രധാനമാണ്. ഫെഡ് നിരക്ക് ഇത്തവണയും 4.50%ൽ തന്നെ നിലനിർത്തുമെന്നാണ് അനുമാനം. അമേരിക്കൻ ബാങ്കുകളുടെ വാർഷിക സ്ട്രെസ് ടെസ്റ്റ് റിസൾട്ടും ജൂൺ 27ന് ഫെഡ് റിസർവ് അവതരിപ്പിക്കുന്നതും അമേരിക്കൻ വിപണിക്ക് പ്രധാനമാണ്.
അമേരിക്കൻ ഫ്യൂച്ചറുകൾ നഷ്ടത്തിൽ തന്നെയാണ് തുടരുന്നത്. ഏഷ്യൻ വിപണികൾക്ക് പിന്നാലെ യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. ബാങ്ക് ഓഫ് ജപ്പാൻ പലിശ നിരക്കിൽ മാറ്റം വരുത്താതെ വിട്ടതിനെ തുടർന്ന് ജാപ്പനീസ് വിപണി നേട്ടത്തിലാണ് ഇന്ന് ക്ളോസ് ചെയ്തത്. കൊറിയൻ വിപണിയും നഷ്ടം ഒഴിവാക്കി.
ഡോളർ
അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപ 86.20/- തിരക്കിലാണ് വ്യാപാരം തുടരുന്നത്. നാളെ ഫെഡ് റിസർവ് പലിശ നിരക്ക് 4.50%ൽ നിന്നും കുറക്കുകയില്ലെന്ന സൂചന ഡോളറിന് പിന്തുണ നൽകിയേക്കാം.
സ്വർണം
യുദ്ധഭീതി അടിസ്ഥാനമാക്കി ഏറിയും കുറഞ്ഞുമിരിക്കുന്ന രാജ്യാന്തര സ്വർണവിലയെയും ഫെഡ് തീരുമാനങ്ങൾ സ്വാധീനിക്കും. ഇന്നലെ റെക്കോർഡ് നിരക്കിനടുത്ത് നിന്നും വീണ രാജ്യാന്തര സ്വർണ വില 3414 ഡോളറിലാണ് വ്യാപാരം തുടരുന്നത്.
ക്രൂഡ് ഓയിൽ
ഇറാൻ സമാധാനശ്രമങ്ങൾ തുടരുന്നു എന്ന വാർത്തയെത്തുടർന്ന് താഴേക്കിറങ്ങിയ ക്രൂഡ് ഓയിൽ വില ഏഷ്യൻ വിപണി സമയത്ത് വീണ്ടും തിരിച്ചു കയറി. ബ്രെന്റ് ക്രൂഡ് ഓയിൽ 74 ഡോളറിലാണ് വ്യാപാരം തുടരുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ ക്രൂഡ് ഓയിൽ വിലയിൽ 10% വർധനവാണ് ഉണ്ടായത്.
വിശാൽ മെഗാമാർട്ട്
ഐപിഓക്ക് ശേഷമുള്ള ലോക്ക് ഇൻ പീരിയഡ് ഇന്ന് കഴിഞ്ഞതിന് പിന്നാലെ പ്രൊമോട്ടർമാർ ഓഹരികൾ വിറ്റഴിക്കുന്ന വാർത്തയെ തുടർന്ന് വീണ വിശാൽ മെഗാമാർട്ട് തിരിച്ചു കയറി നേട്ടം കുറിച്ചു. 110 രൂപ അടിസ്ഥാന വിലപ്രകാരം പ്രൊമോട്ടർമാർ വിറ്റഴിച്ചതിൽ നിന്നും വിദേശഫണ്ടുകൾ വാങ്ങിയിരിക്കാനുള്ള സാധ്യത ഓഹരിക്ക് അനുകൂലമാണ്.
ടാറ്റ മോട്ടോഴ്സ്
ജെഎൽആറിന്റെ നടപ്പ് വർഷത്തെ ആശാവഹമല്ലാത്ത വരുമാനക്കണക്കുകൾ പുറത്ത് വന്നതിനെ തുടർന്ന് ഓഹരിക്ക് വിദേശഫണ്ടുകൾ ഡിസ്കൗണ്ട് ലക്ഷ്യം കുറിച്ചത് ഓഹരിക്കു തിരുത്തൽ നൽകി. ടാറ്റ മോട്ടോഴ്സ് അടുത്ത തിരുത്തലിൽ നിക്ഷേപത്തിന് പരിഗണിക്കാം.
ലേഖകന്റെ വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക