ഇന്ത്യയുടെ വിദേശ നാണയ കരുതൽ ശേഖരം (Forex Reserves) വീണ്ടും ഉണർവിന്റെ പാതയിൽ. ജൂൺ 6ന് സമാപിച്ച ആഴ്ചയിൽ ശേഖരം 517 കോടി ഡോളർ വർധിച്ച് 69,666 കോടി ഡോളറിൽ എത്തിയെന്ന് വ്യക്തമാക്കി. തൊട്ടുമുമ്പത്തെ ആഴ്ചയിൽ 124 കോടി ഡോളറിന്റെ ഇടിവാണ് നേരിട്ടത്. 2024 സെപ്റ്റംബർ അവസാന വാരത്തിലെ 70,488.5 കോടി ഡോളറാണ് ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിലെ റെക്കോർഡ്.

ശേഖരത്തിലെ മുഖ്യവിഹിതമായ വിദേശ നാണയ ആസ്തി (Foreign Currency Assets) 347 കോടി ഡോളർ ഉയർന്ന് 58,769 കോടി ഡോളറിലെത്തി. ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും വിദേശ നാണയ ആസ്തിയിൽ യൂറോ, യെൻ, പൗണ്ട് തുടങ്ങിയവയുമുണ്ട്. വിദേശ നാണയ ശേഖരത്തിലെ 158 കോടി ഡോളർ ഉയർന്ന് 8,588 കോടി ഡോളറായി.

അതേസമയം, ഡോളറിനെതിരെ (US Dollar) രൂപയുടെ (Rupee) മൂല്യത്തകർച്ചയുടെ ആഘാതം കുറയ്ക്കാൻ വിദേശ നാണയ ശേഖരത്തിൽ നിന്ന് റിസർവ് ബാങ്ക് ഡോളർ വൻതോതിൽ വിറ്റഴിക്കാറുണ്ട്. ഇറാൻ-ഇസ്രയേൽ (Iran Israel) സംഘർഷ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ (Crude oil) വില കുത്തനെ കൂടിയത് രൂപയ്ക്ക് ഇന്നലെ വലിയ സമ്മർദമായിരുന്നു. ഡോളറിനെതിരെ മൂല്യം 86ലേക്ക് ഇടിഞ്ഞ് രണ്ടുമാസത്തെ താഴ്ചയിലുമെത്തി.

55 പൈസ ഇടിഞ്ഞ് 86.14ലാണ് ഇന്നലെ രൂപ വ്യാപാരം പൂർത്തിയാക്കിയത്. കഴിഞ്ഞ ഏതാനും ആഴ്‌ചക‍ൾക്കിടയിലെ ഏറ്റവും വലിയ ഏകദിന വീഴ്ചയുമാണിത്. ഇന്നലെയും കരുതൽ ശേഖരത്തിൽ നിന്ന് റിസർവ് ബാങ്ക് വൻതോതിൽ ഡോളർ വിറ്റഴിച്ചിരുന്നു. ഇന്നലെ ഒരുഘട്ടത്തിൽ 86.20 വരെ ഇടിഞ്ഞ രൂപയ്ക്ക് നഷ്ടം നിജപ്പെടുത്താൻ സഹായകമായതും റിസർവ് ബാങ്കിന്റെ ഈ രക്ഷാദൗത്യമായിരുന്നു.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:

English Summary:

India’s Forex Reserves Surge Amidst Rupee Depreciation