മലപ്പുറം ∙ ഇന്ത്യ-പാക്ക് അതിർത്തിയിൽ സമാധാനം തിരികെ വരുമ്പോൾ ആശ്വാസത്തോടെ തിരൂരിലെ വെറ്റില കർഷകർ. സംഘർഷം കാരണം കുത്തനെ ഇടിഞ്ഞ വെറ്റില വില തിരികെ കയറുമെന്ന പ്രതീക്ഷയിലാണ് അഞ്ഞൂറിലേറെ വരുന്ന കർഷകർ. അതിർത്തിയിൽ സംഘർഷമുണ്ടാകുന്നതിനു മുൻപ് 100 വെറ്റിലയുടെ ഒരു കെട്ടിന് 70–75 രൂപയായിരുന്നു വില. ഇപ്പോൾ അത് 35–40 രൂപ. അതിർത്തിയിലെ സംഘർഷം കാരണം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കു ട്രെയിൻ മാർഗം വെറ്റില കൊണ്ടുപോകുന്നതിനു നേരിട്ട തടസ്സമാണു നിലവിലെ വിലക്കുറവിനു കാരണം.

ആഗോള പ്രശസ്തമായ തിരൂർ വെറ്റിലയ്ക്ക് 2019ൽ ഭൗമ സൂചിക പദവി ലഭിച്ചിരുന്നു. 2016വരെ തിരൂർ വെറ്റില ഏറ്റവും കൂടുതൽ കയറ്റി അയച്ചിരുന്നത് പാക്കിസ്ഥാനിലേക്കാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളായതിനെത്തുടർന്ന് നേരിട്ടുള്ള കയറ്റുമതി 2016ൽ നിർത്തി. പിന്നീട് കുറച്ചു കാലം ദുബായ് വഴിയായിരുന്നു കയറ്റുമതി. എന്നാൽ, പാക്കിസ്ഥാൻ തീരുവ വൻ തോതിൽ കൂട്ടിയതോടെ ഇതു ലാഭകരമല്ലാതായി. ശ്രീലങ്കയിൽ നിന്നും മറ്റും കുറഞ്ഞ വിലയ്ക്ക് വെറ്റില കിട്ടിത്തുടങ്ങിയതോടെ തിരൂർ വെറ്റിലയ്ക്ക് പാക്കിസ്ഥാനിൽ ആവശ്യക്കാർ കുറഞ്ഞു.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:

പാക്കിസ്ഥാനിലേക്കു നേരിട്ടു കയറ്റുമതിയുള്ള കാലത്ത് 100 വെറ്റില അടങ്ങിയ ഒരു കെട്ടിന് 100–110 രൂപ ലഭിച്ചിരുന്നു. നിലവിൽ രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലേക്കാണു പ്രധാനമായും തിരൂർ വെറ്റില കൊണ്ടുപോകുന്നത്. അതിർത്തിയിൽ സംഘർഷം മൂലം കയറ്റി അയയ്ക്കുന്ന കെട്ടുകൾ 4 ദിവസംവരെ കെട്ടിക്കിടക്കുകയാണെന്നു കർഷകർ പറയുന്നു. 

English Summary:

Tirur betel prices are expected to rise as peace returns to the India-Pakistan border. The recent conflict disrupted transportation to northern India, causing a significant price drop for this globally renowned, GI-tagged product.