
അധികാരത്തിലേറുംമുമ്പേ അമേരിക്കയിൽ മാത്രമല്ല, ലോകമെമ്പാടും തന്നെ ചലനങ്ങൾ സൃഷ്ടിച്ചുകഴിഞ്ഞു നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ജനുവരിയിലാണ് പ്രസിഡന്റ് സ്ഥാനമേൽക്കുന്നതെങ്കിലും തന്റെ ക്യാബിനറ്റിലേക്കുള്ള അംഗങ്ങളെ നിയമിക്കുന്ന തിരക്കിലാണ് അദ്ദേഹം. ട്രംപിന്റെ ക്യാബിനറ്റിൽ 39കാരൻ വിവേക് രാമസ്വാമിയും ഉണ്ടാകുമെന്നതിൽ കേരളത്തിനും അഭിമാനിക്കാം. ട്രംപ് പുതുതായി അവതരിപ്പിക്കുന്ന വകുപ്പും അതിനെ നിയന്ത്രിക്കാൻ നിയമിക്കപ്പെട്ട രണ്ട് പുതുമുഖങ്ങളുമാണ് ഇപ്പോൾ ലോകമെമ്പാടും ചർച്ച.
പുതുതായി രൂപീകരിക്കുന്ന നൈപുണ്യവികസന വകുപ്പായ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ (ഡോജ്/DOGE) ചുമതല വഹിക്കാൻ ട്രംപ് തിരഞ്ഞെടുത്തത് സാക്ഷാൽ ഇലോൺ മസ്കിനെയും റിപ്പബ്ലിക്കൻ പാർട്ടി അംഗമായ വിവേക് രാമസ്വാമിയെയും. ലോകത്തെ ഏറ്റവും സമ്പന്നനും ടെസ്ല, സ്പേസ്എക്സ്, എക്സ് (ട്വിറ്റർ) എന്നിവയുടെ മേധാവിയുമാണ് മസ്ക്.
**EDS: TO GO WITH STORY** Washington: In this undated photo, Indian-American US presidential aspirant Vivek Ramaswamy with his wife and children. (PTI Photo) (PTI08_25_2023_000018A)
മസ്കും വിവേകും ചേർന്ന് ‘സേവ് അമേരിക്ക’ ക്യാമ്പയ്ന്റെ ഭാഗമായി തന്റെ ഗവൺമെന്റിന്റെ ഉദ്യോഗസ്ഥൃതല പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കുമെന്നും അപ്രായോഗിക നിയന്ത്രണങ്ങൾ ഒഴിവാക്കുമെന്നും അധികച്ചെലവുകൾ നിയന്ത്രിക്കുമെന്നും ട്രംപ് പറഞ്ഞു. സർക്കാരിലെ ‘മാലിന്യങ്ങളെയും’ തട്ടിപ്പുകളെയും വെളിച്ചത്തുകൊണ്ടുവരുമെന്നും അമേരിക്കയെ വീണ്ടും ഉന്നതിയിലേക്ക് ഉയർത്താൻ (മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ) മസ്കിനും വിവേകിനും കഴിയുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
ഡോജ് എന്നത് യഥാർഥത്തിൽ യുഎസ് ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണവകുപ്പ് അല്ല. വൈറ്റ്ഹൗസിനെയും ഗവൺമെന്റിന്റെ ഓഫീസ് ഓഫ് മാനേജ്മെന്റ് ആൻഡ് ബജറ്റിനെയും നയരൂപീകരണത്തിൽ ഉപദേശിക്കുകയായിരിക്കും ഡോജിന്റെ ദൗത്യം. ഇലോൺ മസ്കിന്റെ പ്രിയപ്പെട്ട ക്രിപ്റ്റോകറൻസിയായ ഡോജ്കോയിനോട് സാമ്യമുള്ളതാണ് പേരെന്നതിനാൽ, ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഡോജ്കോയിന്റെ മൂല്യവും കൂടിത്തുടങ്ങിയിട്ടുണ്ട്.
കേരളത്തിന്റെ വിവേക്
1985 ഓഗസ്റ്റ് 9ന് അമേരിക്കയിലെ ഒഹായോയിലാണ് വിവേകിന്റെ ജനനം. ഇക്കുറി റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാകാൻ വിവേക് രാമസ്വാമിയും രംഗത്തുണ്ടായിരുന്നു. പിന്നീട് അദ്ദേഹം ട്രംപിനുവേണ്ടി വഴിമാറി. ജന്മംകൊണ്ട് അമേരിക്കക്കാരൻ ആയതുകൊണ്ടാണ് വിവേകിന് പ്രസിഡന്റ് സ്ഥാനാർഥിയാകാനുള്ള മത്സരത്തിൽ പങ്കെടുക്കാൻ സാധിച്ചത്.
വിവേക് രാമസ്വാമി. Photo by KAMIL KRZACZYNSKI / AFP
പാലക്കാട് വടക്കഞ്ചേരി ബാലവിഹാറിൽ സി.ആർ. ഗണപതി അയ്യരുടെ മകൻ വി.ജി. രാമസ്വാമിയാണ് വിവേകിന്റെ അച്ഛൻ. അമ്മ എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയായ ഗീത രാമസ്വാമി. ഭാര്യ ഉത്തർപ്രദേശ് സ്വദേശി അപൂർവ തിവാരി. അപൂർവയുമൊത്ത് ഏതാനും വർഷം മുമ്പ് വിവേക് കേരളത്തിൽ വന്നിരുന്നു. കുടുംബത്തിൽ തമിഴാണ് സംസാരിക്കുന്നതെങ്കിലും വിവേകിന് മലയാളവും അറിയാം.
എലോൺ മസ്ക്. Image Credit : X@elonmusk, വിവേക് രാമസ്വാമി. Image Credit : X/@VivekGRamaswamy
ഒഹായോയിലെ ജെസ്യൂട്ട് ഹൈസ്കൂളിലായിരുന്നു വിവേകിന്റെയും അനുജൻ ശങ്കർ രാമസ്വാമിയുടെയും പ്രാഥമിക വിദ്യാഭ്യാസം. 2007ൽ ഹാർവഡ് സർവകലാശാലയിൽ നിന്ന് ബയോളജിയിൽ ബിരുദം നേടിയ വിവേക്, 2013ൽ യേൽ സർവകലാശാലയിൽ നിന്ന് നിയമ ബിരുദവും സ്വന്തമാക്കി. 29-ാം വയസ്സിലാണ് റോയ്വന്റ് സയൻസസ് എന്ന സ്വന്തം സംരംഭത്തിന് തുടക്കമിട്ടത്.
ശതകോടീശ്വരൻ ‘പയ്യൻ’
ഫോബ്സ് മാഗസിന്റെ അണ്ടർ 30, അണ്ടർ 40 ശതകോടീശ്വര സംരംഭപ്പട്ടികയിൽ ഇടംപിടിച്ച വിവേക് രാമസ്വാമിയുടെ ആസ്തി 100 കോടി ഡോളറിന് മുകളിലാണ് (ഏകദേശം 8,400 കോടി രൂപ). 2014ൽ അദ്ദേഹം സ്ഥാപിച്ച റോയ്വന്റ് സയൻസസ് എന്ന ബയോടെക് കമ്പനിയാണ് പ്രധാന വരുമാനസ്രോതസ്സ്. മരുന്നുൽപാദന സ്ഥാപനമായ റോയ്വന്റ് സയൻസസിന്റെ ഉപകമ്പനി മ്യോവന്റ് സയൻസസ് 2016ൽ യുഎസ് ഓഹരി വിപണിയായ നാസ്ഡാക്കിൽ 218 മില്യൺ ഡോളർ ഐപിഒയിലൂടെ സമാഹരിച്ച് ലിസ്റ്റ് ചെയ്തിരുന്നു. യുഎസിലെ ആ വർഷത്തെ ഏറ്റവും വലിയ ഐപിഒകളിൽ ഒന്നായിരുന്നു അത്.
Image Credit: X/VivekGRamaswamy
ഇലോൺ മസ്കിനെപ്പോലെ ക്രിപ്റ്റോകളുടെ ആരാധകനാണ് വിവേകും. വിവേകിന്റെ നിക്ഷേപങ്ങളിൽ നല്ലൊരുപങ്കും ബിറ്റ്കോയിൻ, എഥറിയം എന്നിവയിലാണ്. ക്രിപ്റ്റോ പേയ്മെന്റ്സ് സ്ഥാപനമായ മൂൺമണി, യൂട്യൂബിന്റെ എതിരാളികളായ റംപിൾ എന്നിവയിലും അദ്ദേഹത്തിന് നിക്ഷേപ പങ്കാളിത്തമുണ്ട്. സംരംഭകൻ എന്നതിന് പുറമേ എഴുത്തുകാരനും പ്രഭാഷകനുമാണ് വിവേക് രാമസ്വാമി. നേഷൻ ഓഫ് വിക്ടിംസ്, ക്യാപിറ്റലിസ്റ്റ് പണിഷ്മെന്റ് എന്നിവയാണ് ശ്രദ്ധേയ പുസ്തകങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]