
ഇറാനും ഇസ്രയേലും (Iran-Israel War) തമ്മിലെ . ഇറാന്റെ ക്രൂഡ് ഓയിൽ ഉൽപാദനവും വിതരണവും തടസ്സപ്പെടുമെന്നത് മാത്രമല്ല, ഗൾഫ് രാഷ്ട്രങ്ങളിൽ നിന്ന് എണ്ണയൊഴുക്കിനും സംഘർഷം തിരിച്ചടിയാകുമെന്നതാണ് വിലകുതിക്കാൻ മുഖ്യ കാരണം. ഇറാനു ശക്തമായ സ്വാധീനമുള്ള ഹോർമുസ് കടലിടുക്ക് (Strait of Hormuz) വഴിയാണ് മിഡിൽ ഈസ്റ്റിൽ നിന്ന് ലോക വിപണിയിലേക്ക് ക്രൂഡ് ഓയിൽ പ്രധാനമായും കയറ്റുമതി ചെയ്യുന്നത്.
ഡബ്ല്യുടിഐ ക്രൂഡ് (WTI Crude) വില ഇന്ന് ഒറ്റയടിക്ക് 8.55 ശതമാനത്തിലധികം ഉയർന്ന് 73.86 ഡോളറിലും ബ്രെന്റ് ക്രൂഡ് (Brent Crude) വില 8.22% വർധിച്ച് 75.06 ഡോളറിലുമെത്തി. കഴിഞ്ഞ ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്. മാത്രമല്ല, വില ഒറ്റയടിക്ക് ഇത്രയധികം കുതിക്കുന്നത് 5 വർഷത്തിനുശേഷം ആദ്യവും. ഇറാന്റെ റിഫൈനറികളെ ഇസ്രായേൽ ആക്രമിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ, സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം ഇറാൻ തടഞ്ഞേക്കും. ഇത് വില കുതിച്ചുകയറാൻ ഇടയാക്കും. ഹോർമുസ് വഴിയുള്ള എണ്ണവിതരണം തടസ്സപ്പെടുന്നതിനോട് ചൈനയ്ക്കും അമേരിക്കയ്ക്കും യോജിപ്പില്ല. സൗദിയുൾപ്പെടെ മറ്റ് പ്രധാന എണ്ണ കയറ്റുമതി രാഷ്ട്രങ്ങളും ഇറാനെതിരെ തിരിഞ്ഞേക്കും. ഇത് സംഘർഷം കൂടുതൽ കനക്കാൻ ഇടവയ്ക്കും.
ഇന്ത്യക്ക് വൻ തിരിച്ചടി
ഉപഭോഗത്തിന്റെ 85-90 ശതമാനം ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. . ഇറാക്ക്, സൗദി അറേബ്യ, യുഎഇ എന്നിങ്ങനെ മിഡിൽ ഈസ്റ്റ് രാജ്യങ്ങളാണ് തൊട്ടുപിന്നാലെയുള്ളത് എന്നിരിക്കേ, മധ്യേഷ്യ യുദ്ധകലുഷിതമാകുന്നത് ഇന്ത്യക്ക് കനത്ത ആഘാതമാകും.
ക്രൂഡ് വില ബാരലിന് ശരാശരി 60 ഡോളറിന് താഴെ നിന്നാലെ ഇന്ത്യക്ക് സാമ്പത്തികഭദ്രത നിലനിർത്തി വാങ്ങാനാകൂ. വില 70 ഡോളറിന് മുകളിലേക്ക് ഉയരുന്നത് ഇന്ത്യയുടെ ക്രൂഡ് ഓയിൽ വാങ്ങൽച്ചെലവിനൊപ്പം കറന്റ് അക്കൗണ്ട് കമ്മി, വ്യാപാരക്കമ്മി എന്നിവയും കൂടാനിടയാക്കും.
ഇന്ത്യയുടെ വിദേശ നാണയ വരുമാനവും ചെലവും തമ്മിലെ അന്തരമാണ് കറന്റ് അക്കൗണ്ട് കമ്മി. കയറ്റുമതി വരുമാനവും ഇറക്കുമതിച്ചെലവും തമ്മിലെ അന്തരമാണ് വ്യാപാരക്കമ്മി. കറന്റ് അക്കൗണ്ട്, വ്യാപാരക്കമ്മികൾ കൂടുന്നത് ആഭ്യന്തര സമ്പദ്വ്യവസ്ഥയെ സമ്മർദ്ദത്തിലാക്കും. ക്രൂഡ് വില കൂടുന്നത് രൂപയ്ക്കും തിരിച്ചടിയാകും. കാരണം, ക്രൂഡ് വാങ്ങൽ ഡോളറിലായതിനാൽ, ഡോളറിന് എണ്ണക്കമ്പനികളിൽ നിന്ന് ഡിമാൻഡ് ഏറും; ഇത് രൂപയെ തളർത്തും.
ക്രൂഡ് ഓയിൽ വില ഉയരുന്നതിന് ആനുപാതികമായി പെട്രോൾ, ഡീസൽ, എൽപിജി ഉൾപ്പെടെയുള്ള ഇന്ധനവില കൂട്ടാൻ എണ്ണവിതരണക്കമ്പനികൾ നിർബന്ധിതരാകും. ഇത് അവശ്യവസ്തുക്കളുടെ വില, കമ്പനികളുടെ പ്രവർത്തനച്ചെലവ്, ചരക്കുകൂലി എന്നിവയും കൂടാനിടയാക്കും. രാജ്യത്തെ കുടുംബങ്ങളുടെ ബജറ്റും താളംതെറ്റും.
എണ്ണ, വിമാനക്കമ്പനി ഓഹരികളിൽ വൻ വീഴ്ച
ക്രൂഡ് ഓയിൽ വില കൂടുന്നത് എണ്ണവിതരണ കമ്പനികളായ (OMCs) ഇന്ത്യൻ ഓയിൽ (Indian Oil), ബിപിസിഎൽ (BPCL), ഹിന്ദുസ്ഥാൻ പെട്രോളിയം (HPCL) എന്നിവയുടെ പ്രവർത്തനച്ചെലവ് കൂടാനിടയാക്കുമെന്ന ആശങ്കയെ തുടർന്ന്, ഇവയുടെ ഓഹരിവില (OMC Shares) ഇന്ന് 6% വരെ ഇടിഞ്ഞു.
നിലവിൽ ഓഹരി വിപണിയിൽ വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് പ്രവേശിക്കവേ, ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഓഹരിവില 1.40% ഇടിഞ്ഞാണുള്ളത്. ബിപിസിഎൽ 2.59%, എച്ച്പിസിഎൽ 2.05% എന്നിങ്ങനെ ഇടിഞ്ഞു. അതേസമയം, എണ്ണ ഉൽപാദക കമ്പനികളായ ഒഎൻജിസിയുടെ (ONGC) ഓഹരി 2.30 ശതമാനവും ഓയിൽ ഇന്ത്യ (OIL India) ഓഹരി 3.26 ശതമാനവും ഉയർന്നു.
എന്നാൽ , ക്രൂഡ് ഓയിൽ വില വർധന എന്നിവയുടെ പശ്ചാത്തലത്തിൽ വിമാനക്കമ്പനി ഓഹരികൾ ഇന്നും കനത്ത നഷ്ടത്തിലേക്ക് വീണു. ഇൻഡിഗോ (InterGlobe Aviation Limited) ഓഹരി 3.42% ഇടിഞ്ഞു. 3.16 ശതമാനമാണ് സ്പൈസ്ജെറ്റിന്റെ (Spicejet) നഷ്ടം.
ക്രൂഡ് വില വർധിക്കുന്നത് വിമാന ഇന്ധന (ATF) വില കൂടാനും വഴിയൊരുക്കും. വിമാനക്കമ്പനികളുടെ വരുമാനത്തിന്റെ ഏതാണ്ട് പാതിയോളവും ഇന്ധനം വാങ്ങാനാണ് അവർ ചെലവാക്കുന്നത്. ക്രൂഡ് ഓയിൽ അസംസ്കൃതവസ്തുവായി ഉപയോഗിക്കുന്ന പെയിന്റ് നിർമാതാക്കൾ ഉൾപ്പെടെ മറ്റ് കമ്പനികളുടെ ഓഹരികളിലും വീഴ്ചയുണ്ട്. ഏഷ്യൻ പെയിന്റ്സ് (Asian Paints) ഓഹരി 0.66% നഷ്ടത്തിലാണ് വ്യാപാരം ചെയ്യുന്നത്.
പണപ്പെരുപ്പം തിരിച്ചുകയറും; ഒപ്പം പലിശഭാരവും
ഇന്ത്യയിൽ അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തോത് (Retail Inflation) അഥവാ റീട്ടെയ്ൽ പണപ്പെരുപ്പം ഏറെ മാസങ്ങളായി കുത്തനെ കുറയുന്നത് കണക്കിലെടുത്താണ് റിസർവ് ബാങ്ക് (RBI) കഴിഞ്ഞ 3 യോഗങ്ങളിലായി (MPC Meet) അടിസ്ഥാന പലിശനിരക്കിൽ (Repo rate) ഒരു ശതമാനം ബംപർ ഇളവ് വരുത്തിയത്. എന്നാൽ, ക്രൂഡ് ഓയിൽ വില കടിഞ്ഞാണില്ലാതെ കുതിച്ചാൽ സാഹചര്യം കീഴ്മേൽ മറിയും.
പണപ്പെരുപ്പം വീണ്ടും കൂടാൻ തുടങ്ങും. ഇത്, പലിശനിരക്ക് ഇനി കുറയ്ക്കേണ്ടെന്ന തീരുമാനത്തിലേക്ക് റിസർവ് ബാങ്കിനെ എത്തിച്ചേക്കും. പണപ്പെരുപ്പം കണക്കുകൾ തെറ്റിച്ച് മുന്നേറിയാൽ വർഷാന്ത്യത്തോടെ പലിശനിരക്ക് ഉയർത്താനും റിസർവ് ബാങ്ക് മടിച്ചേക്കില്ല. അടിസ്ഥാന പലിശനിരക്ക് (റീപ്പോനിരക്ക്) കൂടുന്നത് ബാങ്ക് വായ്പകളുടെ പലിശയും ഇഎംഐയും കൂടാനിടയാക്കും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)