
കോട്ടയം ∙ സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയിൽ ഉൾപ്പെടെ വലിയ മുന്നേറ്റത്തിന് അവസരം നൽകുന്നതാണ് സീപ്ലെയിനെന്നും കേന്ദ്രസർക്കാരിന്റെ അനുമതി ഇതിന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ. കേരളത്തിലെ നാലു വിമാനത്താവളങ്ങളെയും പ്രധാന ടൂറിസം കേന്ദ്രങ്ങളായ ബേക്കൽ, മൂന്നാർ എന്നിവയെയും ബന്ധിപ്പിക്കുന്ന രീതിയിലാണ് ഇപ്പോൾ കേന്ദ്ര സർക്കാരിന് റൂട്ട് നൽകിയിരിക്കുന്നത്.
കേന്ദ്രത്തിന്റെ ആർസിഎസ് ഉഡാൻ (റീജനൽ കണക്ടിവിറ്റി സ്കീം) പദ്ധതി പ്രകാരമാണ് ഇപ്പോൾ പരീക്ഷണ പറക്കൽ നടക്കുന്നത്. ഈ റൂട്ട് കേന്ദ്ര സർക്കാർ അംഗീകരിച്ചാൽ സ്വകാര്യ ഓപ്പറേറ്റർമാരെ ഉപയോഗിച്ച് പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം.
കേരളത്തിൽ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് ഇപ്പോൾ ഒരു വിമാനം മാത്രമാണ് ഉള്ളതെന്നും സീ പ്ലെയിൻ വന്നാൽ വിനോദസഞ്ചാര രംഗത്തും സംസ്ഥാനത്തിന് വൻകുതിപ്പ് നടത്താൻ കഴിയുമെന്നും ടൂറിസം സെക്രട്ടറി കെ.ബിജു പറഞ്ഞു. വ്യോമയാന നിയമങ്ങളിൽ മാറ്റം വരുത്തിയതു മൂലം സീപ്ലെയിനുകൾക്കും മറ്റും ഇനി സർവീസ് നടത്താൻ കഴിയും.
വിമാനത്താവളങ്ങൾക്കു പുറമേ കായൽപരപ്പുകളിലും അണക്കെട്ടുകളിലും വൻതടാകങ്ങളിലും സീപ്ലെയിൻ ഇറക്കാൻ കഴിയുമെന്നതിനാൽ സംസ്ഥാനത്തിന് മികച്ച സാധ്യതയാണ്. 14 പേർക്ക് സഞ്ചരിക്കാവുന്ന വിമാനങ്ങളാണ് ഇവിടെ പരീക്ഷണപ്പറക്കലിന് ഉപയോഗിക്കുന്നത്. കൂടുതൽ പൈലറ്റുമാരെ ആവശ്യമായതിനാൽ സംസ്ഥാനത്ത് പരിശീലന അക്കാദമികൾക്കും സാധ്യതയുണ്ട്.
മൂന്നാർ മാട്ടുപ്പെട്ടി ജലാശയത്തിൽ ലാൻഡ് ചെയ്യുന്ന ജലവിമാനം. മാട്ടുപ്പെട്ടി തെയിലത്തോട്ടങ്ങളാണ് പശ്ചാത്തലത്തിൽ. ചിത്രങ്ങൾ: മനോരമ
എന്നാൽ കേരളത്തിൽ സ്വകാര്യ സംരംഭകരെ ഉപയോഗിച്ചു വേണോ പദ്ധതി നടപ്പാക്കാൻ എന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ തീരുമാനമെടുത്തിട്ടില്ല.
സാധാരണ വിനോദസഞ്ചാരികൾക്കു കൂടി താങ്ങാവുന്ന നിരക്ക് ഏർപ്പെടുത്തുകയും സീപ്ലെയിനുകളുടെ നിർമാണത്തിന് കമ്പനികൾ മുന്നോട്ടു വരികയും ചെയ്താൽ കേരളത്തിൽ വൻസാധ്യതയാണ് ഉള്ളതെന്ന് എയർ ഇന്ത്യ മുൻ ചെയർമാനും ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള നോഡൽ ഓഫിസറുമായ കെ.തുളസീദാസ് പറഞ്ഞു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തും അതിന് മുൻപും ഇതുസംബന്ധിച്ച് രണ്ടുതവണ തുളസീദാസ് നൽകിയ റിപ്പോർട്ടുകളിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]