
ബോയിങ് (Boeing), എയർബസ് (Air Bus) എന്നിവയിൽ നിന്ന് അധികമായി 200 പുത്തൻ വിമാനങ്ങൾ കൂടി എയർ ഇന്ത്യ (Air India) വാങ്ങാൻ ശ്രമിക്കുന്നെന്ന റിപ്പോർട്ട് പുറത്തുവന്ന് ദിവസങ്ങൾക്കിടെയാണ് അഹമ്മദാബാദിലെ വിമാനദുരന്തം (Ahmedabad Plane Crash). 200 നാരോബോഡി, സിംഗിൾ-ഐൽ വിമാനങ്ങൾ വാങ്ങാനാണ് നീക്കമെന്ന് ബ്ലൂംബെർഗാണ് റിപ്പോർട്ട് ചെയ്തത്. ഓരോ വശത്തും 3 വീതം സീറ്റുകളുള്ളതും ഒറ്റ ഇടനാഴികൊണ്ട് വേർതിരിക്കുന്നതുമായ വിമാനങ്ങളാണ് സിംഗിൾ-ഐൽ വിമാനങ്ങൾ.
മൊത്തം 70 ബില്യൻ ഡോളർ (ഏകദേശം 5 ലക്ഷം കോടി രൂപ) മതിക്കുന്ന 470 പുത്തൻ വിമാനങ്ങൾ വാങ്ങാനുള്ള റെക്കോർഡ് ഓർഡർ 2023ൽ എയർ ഇന്ത്യ നൽകിയിരുന്നു. വ്യോമയാന രംഗത്തെ ഏറ്റവും വലിയ പർച്ചേസ് ഓർഡറുകളിലൊന്നായിരുന്നു അത്. ബോയിങ്ങിൽ നിന്ന് 220, എയർബസിൽ നിന്ന് 250 എന്നിങ്ങനെ വിമാനങ്ങൾക്കായിരുന്നു ഓർഡർ. ഇതിനു പുറമെയാണ് ഇപ്പോൾ പുതുതായി 200 വിമാനങ്ങൾ കൂടി വാങ്ങാനുള്ള നീക്കം.
നിലവിൽ 200നടുത്ത് വിമാനങ്ങളാണ് എയർ ഇന്ത്യക്കുള്ളത്. 70 എണ്ണം എയർ ഇന്ത്യയിൽ ലയിച്ച വിസ്താരയുടേതാണ്. 103 വിമാനങ്ങൾ എയർ ഇന്ത്യ എക്സ്പ്രസിനുണ്ട്. മൊത്തം 570ഓളം പുതിയ വിമാന ഓർഡറുകളാണ് നിലവിൽ എയർ ഇന്ത്യ നൽകിയിട്ടുള്ളത്. ഇതിൽ 350 എണ്ണം എയർബസിനും 220 എണ്ണം ബോയിങ്ങിനുമാണ്.
തകർന്ന് ബോയിങ് ഓഹരി
അഹമ്മദാബാദ് അപകടത്തിന്റെ പശ്ചാത്തലത്തിൽ ബോയിങ്ങിന്റെ ഓഹരിവില വൻ തകർച്ചയിലായി. യുഎസിൽ പ്രീ-മാർക്കറ്റ് സമയത്തുതന്നെ ഓഹരി 8 ശതമാനം ഇടിഞ്ഞു. ബോയിങ് ഉൾപ്പെടെയുള്ള വിമാന നിർമാണക്കമ്പനികളും വ്യോമയാന സർവീസ് നടത്തുന്ന കമ്പനികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാരീസ് എയർ ഷോ അരങ്ങേറാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേയുമാണ് അഹമ്മദാബാദ് വിമാന അപകടം.
ഇക്കഴിഞ്ഞ മാസം മാത്രം 303 പുത്തൻ വിമാനങ്ങൾക്കുള്ള ഓർഡർ ബോയിങ്ങിന് ലഭിച്ചിരുന്നു. 2023 ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന ഓർഡറുമാണിത്. ഈ വർഷം ഇതുവരെ 512 പുതിയ വിമാന ഓർഡറുകൾ ബോയിങ് നേടിയിട്ടുണ്ട്. എയർബസിന് ലഭിച്ചത് 215 ഓർഡറുകൾ മാത്രം. പാരീസ് എയർ ഷോയിൽ ബോയിങ് കൂടുതൽ ഓർഡറുകൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കേയുള്ള അപകടം, ഓർഡറുകൾ വൻതോതിൽ റദ്ദാക്കുന്നതിലേക്ക് നയിച്ചേക്കാമെന്ന വിലയിരുത്തലുകളുണ്ട്.
അഹമ്മദാബാദ് അപകടത്തെ കുറിച്ച് അറിഞ്ഞുവെന്നും കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയുമാണെന്നാണ് ബോയിങ് ഇന്നു പ്രതികരിച്ചത്. 2018, 2019 വർഷങ്ങളിലായി ബോയിങ്ങിന്റെ രണ്ട് 737 മാക്സ് വിമാനങ്ങൾ അപകടത്തിൽപ്പെട്ട് 346 പേർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ നിയമനടപടികൾ ഒഴിവാക്കാനായി 1.1 ബില്യൻ ഡോളർ (ഏകദേശം 9,300 കോടി രൂപ) നഷ്ടപരിഹാരം നൽകാമെന്ന് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസിന് കമ്പനി ഉറപ്പുനൽകിയിരുന്നു. ഇതിന്റെ നടപടിക്രമങ്ങൾ നടക്കുന്നതിനിടെയാണ് അഹമ്മദാബാദ് വിമാന അപകടം.
ഇൻഡിഗോ, സ്പൈസ്ജെറ്റ് ഓഹരികളും നഷ്ടത്തിൽ
അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇൻഡിഗോ, സ്പൈസ്ജെറ്റ് ഓഹരികളും ഇന്ന് നഷ്ടത്തിലേക്ക് വീണു. സ്പൈസ്ജെറ്റ് 1.78 ശതമാനം നഷ്ടവുമായി 44.68 രൂപയിലും ഇൻഡിഗോ (InterGlobe Aviation Limited) 3.32 ശതമാനം താഴ്ന്ന് 5,444 രൂപയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)