
ലോകത്തെ ഒന്നും രണ്ടും നമ്പർ സാമ്പത്തികശക്തികളായ യുഎസും ചൈനയും (US-China trade deal) തമ്മിലെ വ്യാപാരച്ചർച്ച ഏറക്കുറെ സമവായത്തിന്റെ തലത്തിലേക്ക് മാറിയെങ്കിലും സ്വർണവില (gold rate) കത്തിക്കയറുന്നു. ആണവ വിഷയത്തിൽ യുഎസും ഇറാനും (US-Iran Conflict) തമ്മിലെ ചർച്ച പൊളിയുന്നതും മധ്യേഷ്യ വീണ്ടുമൊരു യുദ്ധഭീതിയിലായതുമാണ് സ്വർണത്തിന് ആവേശമായത്.
യുദ്ധം, ഭൗമരാഷ്ട്രീയ സംഘർഷം, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ സാഹചര്യങ്ങളുണ്ടാകുമ്പോൾ ‘സുരക്ഷിത നിക്ഷേപം’ (safe-haven demand) എന്ന നിലയിൽ സ്വർണത്തിന് (Gold) ഡിമാൻഡ് കൂടുന്നതും വില കുതിക്കുന്നതും പതിവാണ്.
രാജ്യാന്തര സ്വർണവില (spot gold price) ഔൺസിന് 46 ഡോളർ മുന്നേറി 3,371 ഡോളറിൽ എത്തിയത് ഇന്ന് കേരളത്തിലും വില (Kerala gold price) കുതിക്കാൻ വഴിയൊരുക്കി. സംസ്ഥാനത്ത് ഗ്രാമിന് 80 രൂപ വർധിച്ച് വില 9,100 രൂപയായി. പവന് 640 രൂപ ഉയർന്ന് 72,800 രൂപയും. കഴിഞ്ഞ ജൂൺ 5ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്. കഴിഞ്ഞ രണ്ടുദിവസത്തിനിടെ മാത്രം ഗ്രാമിന് 155 രൂപയും പവന് 1,240 രൂപയും ഉയർന്നു. ജിഎസ്ടിയും (3%), ഹോൾമാർക്ക് ഫീസും (53.10 രൂപ) പണിക്കൂലിയും (3-35%) കൂടിച്ചേരുമ്പോൾ സ്വർണാഭരണ വാങ്ങൽവില ഇതിലും വലിയതോതിൽ കൂടുതലാണെന്നത് ഉപഭോക്താക്കൾക്ക് തിരിച്ചടിയാണ്.
18 കാരറ്റും വെള്ളിയും
ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (AKGSMA) നിർണയപ്രകാരം ഇന്ന് 18 കാരറ്റ് (18 carat gold) സ്വർണവില ഗ്രാമിന് 65 രൂപ ഉയർന്ന് 7,480 രൂപയായി. വെള്ളി വില (Silver Price) ഗ്രാമിന് മാറ്റമില്ലാതെ റെക്കോർഡ് 118 രൂപയിൽ തുടരുന്നു. എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎയും വെള്ളിവില മാറ്റിയിട്ടില്ല; എന്നാൽ വില ഗ്രാമിന് 115 രൂപയാണ്. അതേസമയം, 18 കാരറ്റ് സ്വർണത്തിന് ഇവർ ഗ്രാമിന് 65 രൂപ ഉയർത്തി വില 7,465 രൂപയാക്കി.
സ്വർണവില കുതിപ്പിന്റെ പാതയിൽ
ഇറാനും അമേരിക്കയും തമ്മിലെ ന്യൂക്ലിയർ ചർച്ചകൾ പ്രതീക്ഷിച്ചതുപോലെ വിജയിച്ചില്ലെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അഭിപ്രായമാണ് മധ്യേഷ്യയെ വീണ്ടും കലുഷിതമാക്കുന്നത്. ചർച്ച വിജയിച്ചില്ലെങ്കിൽ ഇറാനെ ആക്രമിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതോടെ, സമീപരാജ്യമായ ഇറാക്കിലെ യുഎസ് പട്ടാള ബേസുകളെ ആക്രമിക്കുമെന്ന് ഇറാനും തിരിച്ചടിച്ചു. ഇറാക്കി തലസ്ഥാനമായ ബാഗ്ദാദിൽ നിന്ന് യുഎസ് ഏംബസി ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാനുള്ള നീക്കങ്ങളും അമേരിക്ക തുടങ്ങിയിട്ടുണ്ട്. ഇതിനിടെ, ഇറാനെ ആക്രമിക്കുമെന്ന് ഇസ്രയേലും പറഞ്ഞത് മധ്യേഷയെ വീണ്ടും യുദ്ധക്കളമാക്കുമെന്ന ഭീതി ശക്തമായി. ഇതാണ് സ്വർണവില കുതിക്കാൻ മുഖ്യകാരണം.
ആക്കംകൂട്ടി യുഎസ് പണപ്പെരുപ്പവും
യുഎസിൽ കഴിഞ്ഞമാസത്തെ റീട്ടെയ്ൽ പണപ്പെരുപ്പം () പ്രതീക്ഷിച്ചതിനേക്കാൾ താഴ്ന്നത്, രാജ്യത്ത് അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള വഴിയൊരുക്കിയിട്ടുണ്ട്. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് സെപ്റ്റംബർ മുതൽ തുടർച്ചയായി പലിശനിരക്ക് കുറച്ചുതുടങ്ങിയേക്കാം.
പലിശനിരക്ക് കുറയുന്നതും സ്വർണത്തിനാണ് നേട്ടം. കാരണം, പലിശ കുറയുമ്പോൾ ആനുപാതികമായി യുഎസ് ഡോളറിന്റെ മൂല്യവും യുഎസ് ഗവൺമെന്റിന്റെ കടപ്പത്ര ആദായനിരക്കും (ട്രഷറി ബോണ്ട് യീൽഡ്) കുറയും. ഫലത്തിൽ അവ അനാകർഷകമാവുകയും നിക്ഷേപകർ പണം പിൻവലിച്ച് ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണ നിക്ഷേപത്തിലേക്ക് മാറ്റുകയും ചെയ്യും. ഇത് വില കൂടാനിടയാക്കും.
മാത്രമല്ല യുദ്ധം, സാമ്പത്തികപ്രതിസന്ധി തുടങ്ങിയ സാഹചര്യങ്ങളെ തുടർന്ന് ആഗോള സമ്പദ്രംഗം അനിശ്ചിതത്വങ്ങളുടെ നടുവിൽ ആയതിനാൽ വിദേശനാണയ ശേഖരത്തിലേക്ക് ഡോളറും യൂറോയും കൂട്ടിച്ചേർക്കുന്നതിന് പകരം ഇന്ത്യയുടെ റിസർവ് ബാങ്കും ചൈനയുടെ പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയും ഉൾപ്പെടെ ലോകത്തെ പ്രധാന കേന്ദ്രബാങ്കുകൾ സ്വർണമാണ് വൻതോതിൽ വാങ്ങിക്കൂട്ടുന്നത്. ഇതും സ്വർണവില കത്തിക്കയറാൻ വഴിയൊരുക്കുന്നു.
ഇനി വില എങ്ങോട്ട്?
രാജ്യാന്തര സ്വർണവില ഔൺസിന് 3,400 ഡോളർ എന്ന പ്രതിരോധനിരക്ക് ഭേദിച്ചാൽ കുതിപ്പ് 3,500 ഡോളർ വരെയെങ്കിലും തുടരുമെന്നാണ് നിരീക്ഷക വിലയിരുത്തൽ. അങ്ങനെയെങ്കിൽ കേരളത്തിൽ വില റെക്കോർഡ് തകർക്കും. ഏപ്രിൽ 22ലെ ഗ്രാമ ിന് 9,290 രൂപയും പവന് 74,320 രൂപയുമാണ് നിലവിലെ റെക്കോർഡ്.
ഓരോ ദിവസവും രാവിലെ സ്വർണത്തിന്റെ രാജ്യാന്തര വില, ബോംബെ വിപണിവില, സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകൾ ഈടാക്കുന്ന വില, രൂപയുടെ വിനിമയനിരക്ക് എന്നിവ അടിസ്ഥാനമാക്കിയാണ് കേരളത്തിൽ സ്വർണവില നിർണയം. ഇന്ന് രാവിലെ വിലനിശ്ചയിക്കുമ്പോൾ ബോംബെ റേറ്റ് ഗ്രാമിന് 87 രൂപയും ബാങ്ക് റേറ്റ് രൂപയും വർധിച്ചു. എന്നാൽ, ഡോളറിനെതിരെ രൂപ 8 പൈസ ഉയർന്ന് 85.43ൽ എത്തി.
രൂപ നേട്ടത്തിലേറിയില്ലായിരുന്നെങ്കിൽ ഇന്ന് കേരളത്തിൽ സ്വർണവില ഇതിലും കൂടുമായിരുന്നു. തുടർച്ചയായ 6-ാം ദിവസമാണ് ഡോളറിനെതിരെ രൂപ നേട്ടത്തിൽ വ്യാപാരം തുടങ്ങുന്നത്. യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 പ്രധാന കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് ഇന്ന് 0.25% ഇടിഞ്ഞ് 98.38ലേക്കും യുഎസ് ഗവൺമെന്റിന്റെ 10-വർഷ ബോണ്ട് യീൽഡ് കഴിഞ്ഞവാരത്തെ 4.5 നിലവാരത്തിൽ നിന്ന് 4.40 നിലവാരത്തിലേക്കും വീണതും രാജ്യാന്തര സ്വർണവിലയുടെ മുന്നേറ്റത്തിന് വഴിയൊരുക്കി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: