എസ്ബിഐ ഉൾപ്പെടെയുള്ള
ചെയർമാൻ, മാനേജിങ് ഡയറക്ടർ പദവികളിൽ ഇനി സ്വകാര്യമേഖലയിൽ നിന്നുള്ളവരെ കൂടി പരിഗണിക്കാൻ നീക്കവുമായി കേന്ദ്രസർക്കാർ. ഇതുവരെ ഈ സ്ഥാനങ്ങളിലേക്ക് അതത് പൊതുമേഖലാ ബാങ്കുകളിൽ നിന്നുള്ളവരെ തന്നെയാണ് പരിഗണിച്ചിരുന്നത്.
എസ്ബിഐയിൽ 4 മാനേജിങ് ഡയറക്ടർ (എംഡി) പദവികളാണുള്ളത്. ഇതിലൊന്ന് സ്വകാര്യമേഖലയിൽ നിന്നുള്ള വ്യക്തിക്കായി മാറ്റിവയ്ക്കും.
സ്വകാര്യ ബാങ്കിങ് മേഖലയിൽ 15 വർഷം ഉൾപ്പെടെ മൊത്തം 21 വർഷത്തെ പ്രവൃത്തിപരിചയമുള്ളവരാണ് അപേക്ഷിക്കാൻ യോഗ്യരെന്ന് അപ്പോയിന്റ്മെന്റ്സ് കമ്മിറ്റി ഓഫ് ദ ക്യാബിനറ്റിന്റെ (എസിസി) ചട്ടങ്ങൾ വ്യക്തമാക്കുന്നു.
ഇവർ കുറഞ്ഞത് രണ്ടുവർഷം ഡയറക്ടർ ബോർഡ് അംഗത്വം വഹിച്ചവരും ആയിരിക്കണം. അതേസമയം, പൊതുമേഖലയിൽ നിന്നുള്ളവർക്ക് തന്നെയാകും പ്രഥമ പരിഗണന.
പൊതുമേഖലാ ബാങ്കുകളുടെ എക്സിക്യുട്ടീവ് ഡയറക്ടർ (ഇഡി) പദവിയിലേക്കും സ്വകാര്യമേഖലയിൽ നിന്നുള്ളവരെ പരിഗണിക്കും.
വലിയ ദേശസാൽകൃത ബാങ്കുകളിൽ നാലും മറ്റുള്ളവയിൽ രണ്ടും ഇഡി തസ്തികകളാണുള്ളത്. ഇവയിൽ ഒന്ന് സ്വകാര്യ മേഖലയിൽ നിന്നുള്ള വ്യക്തിക്കായി മാറ്റിവയ്ക്കും.
ബാങ്കിങ് രംഗത്ത് 12 വർഷം ഉൾപ്പെടെ മൊത്തം 18 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവരാണ് അപേക്ഷിക്കാൻ അർഹർ. ഡയറക്ടർ ബോർഡിന് താഴെയുള്ള ഉന്നതപദവിയിൽ 3 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും വേണം.
പൊതുമേഖലാ ബാങ്കുകളുടെ ഉന്നതപദവിയിലേക്ക് സ്വകാര്യ മേഖലയിൽ നിന്നുൾപ്പെടെ യോഗ്യരെ കണ്ടെത്താനുള്ള നടപടികളിലേക്ക് കടക്കാൻ ഫിനാൻഷ്യൽ സർവീസസ് ഇൻസ്റ്റിറ്റ്യൂഷൻസ് ബ്യൂറോയെ (എഫ്എസ്ഐബി) നിയോഗിച്ചിട്ടുണ്ട്.
ഉന്നതപദവിയിലേക്കുള്ള യോഗ്യരെ കണ്ടെത്തുന്ന ചുമതല വഹിക്കുന്നത് എഫ്എസ്ഐബിയാണ്. സ്വകാര്യമേഖലയ്ക്ക് തുല്യമായി പൊതുമേഖലാ ബാങ്കുകളുടെയും മത്സരക്ഷമത വർധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് കേന്ദ്രത്തിന്റെ പുതിയനീക്കം.
വീണ്ടും ലയനനീക്കം: 12 ബാങ്കുകൾ ചുരുങ്ങി ഇനി 3 ആകും
പൊതുമേഖലാ ബാങ്കുകളുടെ ലയനം വീണ്ടും നടപ്പാക്കാൻ ആലോചന. ഇതു സംബന്ധിച്ച ധനമന്ത്രാലയത്തിന്റെ നിർദേശം ഈ സാമ്പത്തിക വർഷം തന്നെ നടപ്പാക്കാൻ നടപടികൾ തുടങ്ങുമെന്ന് അറിയുന്നു.
ബാങ്കുകളെ സംയോജിപ്പിച്ച് ലോകത്തെ ആദ്യ 20 മുൻനിര ബാങ്കുകളുടെ ഗണത്തിലേക്ക്
ഈ നീക്കത്തിനു പിന്നിൽ. എസ്ബിഐ, പഞ്ചാബ് നാഷനൽ ബാങ്ക്, കനറാ ബാങ്ക് എന്നിവയിലേക്കു മറ്റു പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കുമെന്നാണു റിപ്പോർട്ടുകൾ.
ബാങ്ക് ഓഫ് മഹാരാഷ്ട്ര, യൂക്കോ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയെ എസ്ബിഐയിൽ ലയിപ്പിച്ചേക്കും.
ബാങ്ക് ഓഫ് ബറോഡ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവ പഞ്ചാബ് നാഷനൽ ബാങ്കിനോടും യൂണിയൻ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവ കനറാ ബാങ്കിനോടും ലയിപ്പിക്കാനാണ് ആലോചിക്കുന്നത്. ഇതോടെ വമ്പൻ പദ്ധതികൾക്ക് ഉൾപ്പെടെ വായ്പ നൽകാനും മറ്റും ഈ 3 ബാങ്കുകൾക്കും കഴിയും.
ബാങ്ക് ആസ്തിയിൽ ലോകത്തെ പ്രമുഖ 100 ബാങ്കുകളുടെ പട്ടികയിൽ 47-ാം സ്ഥാനമാണ് എസ്ബിഐക്കുള്ളത്. ഈ വിഭാഗത്തിൽ ആദ്യ 4 ബാങ്കുകളും ചൈനയുടേതാണ്.
ഇതിനു പുറമേ, കനറാ എച്ച്എസ്ബിസി, കനറാ റൊബെകോ എന്നിവയുടെ ഐപിഒയും ഉടനുണ്ടാകും.
2017ൽ ആണു ബാങ്കുകളുടെ ലയനം ആദ്യം നടപ്പാക്കിയത്. പിന്നീട് 2019ൽ ബാങ്കുകളുടെ ലയനത്തിലൂടെ 27 പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആക്കി.
ഇനിയും അതു മൂന്നാക്കാനാണ് നീക്കം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]