
രാജ്യാന്തര വിപണി പിന്തുണയിൽ മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം നേട്ടത്തിൽ വ്യാപാരമാരംഭിച്ച ഇന്ത്യൻ വിപണി ആദ്യ മണിക്കൂറുകളിൽ മുന്നേറിയെങ്കിലും ചാഞ്ചാട്ടത്തിലേയ്ക്ക് വീണു. അമേരിക്കൻ ഫ്യൂച്ചറുകൾ നഷ്ടത്തിലായിരുന്നതിനാൽ യൂറോപ്യൻ വിപണികള് നഷ്ടത്തിൽ ആരംഭിച്ചതും ലാഭമെടുക്കലും ഇവിടെ ചാഞ്ചാട്ടമുണ്ടാക്കി.
നിഫ്റ്റി 25222 പോയിന്റ് വരെ മുന്നേറിയ ശേഷം 37 പോയിന്റ് നേട്ടത്തിൽ 25141 പോയിന്റിൽ ക്ളോസ് ചെയ്തപ്പോൾ സെൻസെക്സ് 123 പോയിന്റുകൾ മുന്നേറി 82515 പോയിന്റിലും ക്ളോസ് ചെയ്തു.
ബാങ്കിങ്, ഫിനാൻഷ്യൽ, മെറ്റൽ, എഫ്എംസിജി സെക്ടറുകൾ വീണപ്പോൾ ഐടി, ഫാർമ, എനർജി സെക്ടറുകളാണ് ഇന്ന് ഇന്ത്യൻ വിപണിയെ താങ്ങി നിർത്തിയത്. റിലയൻസ് മുന്നേറ്റം നേടിയപ്പോൾ എച്ച്സിഎൽ ടെക്ക് മൂന്ന് ശതമാനത്തിൽ കൂടുതലും, ഇൻഫോസിസ് 2%ൽ കൂടുതലും മുന്നേറി വിപണിക്ക് പിന്തുണ നൽകി.
സിപിഐ ഡേറ്റ
ഇന്ത്യയുടെ സിപിഐ ഡേറ്റ നാളെ വരാനിരിക്കെ ഇന്ന് അമേരിക്കൻ വിപണി സമയത്തിന് മുൻപ് അമേരിക്കൻ സിപിഐ ഡേറ്റ വരുന്നത് ഇന്ത്യ അടക്കമുള്ള ഏഷ്യൻ വിപണികളെ നാളെ സ്വാധീനിക്കും. മേയ് മാസത്തിൽ അമേരിക്കയുടെ സിപിഐ 2.5% വാർഷിക വളർച്ച കുറിച്ചിട്ടുണ്ടാകാമെന്നാണ് അനുമാനം. ഏപ്രിലിൽ 2.3% ആയിരുന്നു അമേരിക്കൻ സിപിഐ (കൺസ്യൂമർ പ്രൈസ് ഇൻഡക്സ്) കുറിച്ച വളർച്ച.
എനർജി ഓഹരികൾ
സുസ്ലോൺ എനർജിക്ക് പിന്നാലെ പ്രീമിയർ എനർജിയുടെയും പ്രൊമോട്ടർമാർ വില്പന നടത്തിയ ഓഹരികൾ വിദേശനിക്ഷേപക സ്ഥാപനങ്ങൾ വാങ്ങിയത് ഓഹരികളെ വീഴ്ചയിൽ നിന്നും താങ്ങി. അമേരിക്കയുടെയുമായുള്ള വ്യാപാര ചർച്ചകൾ തുടരുന്നതിനാൽ ഇന്ത്യൻ എനർജി ഓഹരികൾ വീണ്ടും പ്രതീക്ഷയിലാണ്.
റിലയൻസ് ഇൻഫ്രാ
അനിൽ അംബാനിയുടെ റിലയൻസ് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിന്റെ ഉപകമ്പനിയായ റിലയൻസ് ഡിഫൻസും ജർമനിയുടെ ഡീൽ ഡിഫൻസും തമ്മിൽ അതിനൂതന വെടിക്കോപ്പുകളുടെ ഉത്പാദനത്തിനും, വിതരണത്തിനും ധാരണയായത് റിലയൻസ് ഇൻഫ്രക്ക് മുന്നേറ്റം നൽകി. എന്നാൽ ബിഇ (ബുക്ക് എൻട്രി സ്റ്റോക്സ്)വിഭാഗത്തിൽ ഉൾപ്പെടുത്തിയതിനാൽ ഓഹരിക്ക് ഇന്ന് മുന്നേറ്റം തുടരാനായില്ല. റിലയൻസ് ഇൻഫ്രാ 8262 കോടി രൂപയുടെ അറ്റാദായം കഴിഞ്ഞ പാദത്തിൽ നേടിയിരുന്നു.
എൻഎസ്ഡിഎൽ ഐപിഓ
നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡിന്റെ ഐപിഓ ജൂലൈ മാസത്തിൽ പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഡെപ്പോസിറ്ററി കമ്പനിയായായ എൻഎസ്ഡിഎൽ 50 ദശലക്ഷം ഓഹരികളായിരിക്കും വിപണിയിൽ വിറ്റഴിക്കുക.
എൻഎസ്ഡിഎലിന്റെ ഐപിഓ വില തീരുമാനമായിട്ടില്ല. എൻഎസ്ഡിഎല്ലിന്റെ എതിരാളിയായ സിഡിഎസ്എൽ ഓഹരി ഇന്ന് വിപണിയിൽ 2% നഷ്ടം കുറിച്ചു. ബിഎസ്ഇ, എംസിഎക്സ് ഓഹരികളും ഇന്ന് നഷ്ടം കുറിച്ചു.
ഡോളർ
ഇന്ന് അമേരിക്കൻ റീറ്റെയ്ൽ പണപ്പെരുപ്പ ഡേറ്റ വരാനിരിക്കെ അമേരിക്കൻ ഡോളറും, ബോണ്ട് യീൽഡും സമ്മർദ്ദത്തിലായത് ഇന്ത്യൻ രൂപക്ക് അനുകൂലമായി. അമേരിക്കൻ ഡോളർ രൂപക്കെതിരെ 85.50/- രൂപയിൽ താഴെയാണ് വ്യാപാരം തുടരുന്നത്.
ഇന്നത്തെ സിപിഐ ഡേറ്റയും വെള്ളിയാഴ്ച വരുന്ന പിപിഐ ഡേറ്റയും അടുത്ത ആഴ്ചയിലെ അമേരിക്കൻ ഫെഡ് പ്രഖ്യാപനങ്ങളും ഡോളർ നിരക്കിനൊപ്പം ലോക വിപണിയെയും സ്വാധീനിക്കും.
സ്വർണം
അമേരിക്കയും ചൈനയും തമ്മിൽ ബ്രിട്ടനിൽ നടക്കുന്ന വ്യാപാര ചർച്ച വളരെ നന്നായി പോകുന്നു എന്ന് അമേരിക്കൻ കൊമേഴ്സ് സെക്രട്ടറി സൂചിപ്പിച്ചതും അമേരിക്കൻ അപ്പീൽ കോടതി ട്രംപ് താരിഫുകൾ നിലനിൽക്കുമെന്ന് സൂചിപ്പിച്ചതും വിപണിയിൽ സമ്മിശ്ര പ്രതികരണമാണുണ്ടാക്കിയതെങ്കിലും സ്വർണത്തിന് അനുകൂലമായി. ഡോളർ വീഴുന്നതും സ്വർണത്തിന് പ്രതീക്ഷയാണ്. രാജ്യാന്തര സ്വർണ വില 3351 ഡോളർ നിരക്കിൽ തുടരുന്നു.
ക്രൂഡ് ഓയിൽ
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര ചർച്ചകൾക്ക് പിന്നാലെ മെക്സിക്കോയുമായുള്ള ചർച്ചകളും ലക്ഷ്യത്തിലെത്തുന്നുവെന്ന സൂചന ക്രൂഡ് ഓയിലിനും ബേസ് മെറ്റലുകൾക്കും അനുകൂലമാണ്.
ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 68 ഡോളറിന് സമീപത്തേക്ക് മുന്നേറി. അലുമിനിയം മുന്നേറിയപ്പോൾ വെള്ളി ചൈനീസ് അമേരിക്കൻ ചർച്ചയുടെ പശ്ചാത്തലത്തിലും കോപ്പർ ചൈനയിൽ ആവശ്യകത കുറയുന്ന സാഹചര്യത്തിലും വീണു.
ലേഖകന്റെ വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക