റഷ്യൻ സാമ്പത്തിക മേഖല കടുത്ത പ്രതിസന്ധിയിലേക്കെന്ന് മുന്നറിയിപ്പ്. യുക്രെയ്ൻ യുദ്ധം തുടങ്ങിയതോടെ അമേരിക്കയും യൂറോപും ഉൾപ്പെടെയുള്ള രാജ്യങ്ങൾ റഷ്യയ്ക്ക് മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിരുന്നു.
തുടർന്ന് അമ്പത് ശതമാനം വരെ ഡിസ്ക്കൗണ്ട് നിരക്കിലാണ് റഷ്യ എണ്ണ വിറ്റത്. ഇതോടെ വരുമാനത്തിൽ വലിയ കുറവുണ്ടായി.
യുക്രെയ്ൻ യുദ്ധത്തിന് ചെലവാക്കേണ്ട
തുകയും വര്‍ധിച്ചതോടെയാണ് പ്രശ്നങ്ങൾ വഷളായത്. അടുത്ത മൂന്ന് – നാല് മാസങ്ങൾക്കുള്ളിൽ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് ഇന്റലിജൻസ് വിഭാഗം റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുട്ടിന് മുന്നറിയിപ്പ് നൽകിയെന്നും റിപ്പോർട്ടുകൾ പറയുന്നു.
ബജറ്റ് കമ്മി മൂന്ന് മടങ്ങ്
ക്രൂഡ് ഓയില്‍ വരുമാനം കുറഞ്ഞതോടെ ഇക്കൊല്ലത്തെ റഷ്യൻ ബജറ്റ് കമ്മി (വരുമാനത്തേക്കാൾ ചെലവ് കൂടുന്നത്) മൂന്ന് മടങ്ങായി വർധിക്കുമെന്നാണ് കണക്ക്.
ഇന്ത്യ കൂടി പിന്മാറിയതോടെ റഷ്യയുടെ ക്രൂഡ് ഓയിൽ വരുമാനം 2026ൽ 18 ശതമാനം കുറയും. ഇതോടെ ബജറ്റ് കമ്മി മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) 3.5 ശതമാനം മുതൽ 4.4 വരെ വർധിച്ചേക്കാം.
ബജറ്റ് കമ്മി 1.6 ശതമാനത്തിൽ നിർത്തണമെന്നായിരുന്നു റഷ്യയുടെ പദ്ധതി.
ഇക്കൊല്ലം 37.9 ലക്ഷം റൂബിൾ വരെ ബജറ്റ് വരുമാനം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. ഇത് 6 ശതമാനം വരെ ഇടിയും.
മറ്റൊരു വശത്ത് ചെലവിടൽ 8.4 ശതമാനം വരെ കൂടുമെന്നും റഷ്യൻ ഏജൻസികൾ തന്നെ വിലയിരുത്തുന്നു. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം പിൻവലിച്ചില്ലെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.
എന്നാൽ യുക്രെയിനിലെ യുദ്ധം അവസാനിപ്പിക്കാതെ ഉപരോധം പിൻവലിക്കാനുള്ള സാധ്യത വിദൂരമാണ്.
ഇതിനൊപ്പം റഷ്യൻ വ്യവസായങ്ങളെ അലട്ടുന്ന മറ്റൊരു പ്രശ്നമാണ് തൊഴിലാളികളുടെ അഭാവം. അടുത്ത വർഷങ്ങളിൽ റഷ്യയ്ക്ക് 1.1 കോടി തൊഴിലാളികളെ അധികമായി ആവശ്യം വരുമെന്നാണ് കണക്കുകൾ പറയുന്നത്.
ജനന നിരക്ക് കുറഞ്ഞതും തൊഴിൽ സജ്ജരായ നിരവധി പേർ യുദ്ധവുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെട്ടതും തൊഴിലാളികളുടെ എണ്ണത്തിൽ കുറവുണ്ടാക്കിയിട്ടുണ്ട്.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് തൊഴിലാളികളെ എത്തിച്ച് പ്രതിസന്ധി പരിഹരിക്കാനാണ് റഷ്യയുടെ ശ്രമം. എന്നാൽ ഇതും റഷ്യൻ സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്.
രാജ്യത്ത് പണപെരുപ്പം വർധിച്ചതും മറ്റൊരു പ്രതിസന്ധിയാണ്.
ഇതോടെ റഷ്യൻ കേന്ദ്രബാങ്ക് പലിശ നിരക്കുകൾ വർധിപ്പിച്ചു. പിന്നാലെ ആളുകളുടെ ചെലവിടലും കുറഞ്ഞു.
കമ്പനികൾക്ക് ആവശ്യമായ വായ്പയും കിട്ടാതെയായി. ലോണ്‍ തിരിച്ചടവിലും മുടക്കമുണ്ടായെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
പലിശ ഉയർന്നതോടെ സാധാരണക്കാർക്ക് വായ്പ തിരിച്ചടക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് അടുത്തിടെ ഒരു മുതിർന്ന റഷ്യൻ ബാങ്ക് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിരുന്നു.
പരിഹാരം റഷ്യയിൽ തന്നെ
നിലവിലെ പ്രതിസന്ധി വലിയ തോതില്‍ രാജ്യത്തെ ബാധിക്കില്ലെന്നാണ് റഷ്യൻ സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. റഷ്യയ്ക്ക് 4.1 ലക്ഷം കോടി റൂബിളിന്റെ കരുതൽ ധനമുണ്ട്.
ഇത് ഉപയോഗിച്ചാൽ കമ്മി മറികടക്കാൻ കഴിയും. എന്നാൽ നിലവിലെ സ്ഥിതിയിൽ കരുതൽ ധനം ഉപയോഗിച്ചാൽ വളരെ വേഗത്തിൽ ഇത് തീർന്നു പോകാൻ സാധ്യതയുണ്ട്.
അടുത്തിടെ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കരണങ്ങളുടെ ഗുണഫലം ഉടൻ വിപണിയിൽ പ്രകടമാകുമെന്നാണ് പ്രസിഡന്റ് പുട്ടിൻ അടക്കമുള്ളവരുടെ അഭിപ്രായം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

