ന്യൂഡൽഹി∙ റിസർവ് ബാങ്ക് റിപ്പോ നിരക്ക് 0.5% കുറച്ചതിനു പിന്നാലെ ബാങ്കുകൾ സ്ഥിരനിക്ഷേപങ്ങളുടെയും (എഫ്ഡി) വായ്പയുടെയും പലിശനിരക്കുകളും കുറച്ചുതുടങ്ങി. ബാങ്കുകളിൽ ഐസിഐസിഐയാണ് എഫ്ഡി പലിശനിരക്ക് ആദ്യമായി കുറച്ചത്. 3 കോടി രൂപയ്ക്കു താഴെയുള്ള നിക്ഷേപങ്ങളിൽ 0.25% വരെ പലിശകുറച്ചു. 

പുതിയ നിരക്കുകൾ പ്രാബല്യത്തിലായി. ജനറൽ വിഭാഗത്തിൽ 3 മുതൽ 6.6 ശതമാനവും മുതിർന്ന പൗരർക്ക് 3.5 മുതൽ 7.1 ശതമാനവും വരെയാണ് പുതിയ പലിശനിരക്കുകൾ. മുൻപ് മുതിർന്ന പൗരർക്ക് 7.3% വരെയും ജനറൽ വിഭാഗത്തിൽ 6.85% വരെയും പലിശ നൽകിയിരുന്നു. ഒറ്റയടിക്ക് റീപ്പോ നിരക്ക് 0.5% കുറച്ചതിനാൽ സ്ഥിരനിക്ഷേപങ്ങൾ താരതമ്യേന അനാകർഷകമായേക്കും. വരും ദിവസങ്ങളിൽ മറ്റ് ബാങ്കുകളും എഫ്ഡി നിരക്ക് കുറച്ചേക്കാം.

പുതിയ നിക്ഷേപങ്ങൾക്കോ നിലവിലുള്ളതിന്റെ കാലാവധി തീരുമ്പോൾ പുതുക്കുകയോ ചെയ്യുമ്പോഴാണ് പുതിയ പലിശനിരക്ക് ബാധകമാകുന്നത്. നിലവിലെ ഫിക്സ്ഡ് ഡിപ്പോസിറ്റുകളിലെ പലിശനിരക്ക് മാറില്ല.

ബാങ്ക് ഓഫ് ബറോഡ, യൂക്കോ ബാങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവ വായ്പാ പലിശനിരക്ക് 0.5% വീതം കുറച്ചു. എച്ച്ഡിഎഫ്‍സി എംസിഎൽആർ വായ്പകളുടെ പലിശനിരക്ക് 0.1% കുറച്ചു.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:

English Summary:

Interest rate reductions are impacting fixed deposit and loan rates across India. Following the RBI’s repo rate cut, major banks are adjusting their offerings, impacting both new and renewed deposits.