
ഇന്നു കഥയിലെ ഹീറോ സ്വർണമല്ല (gold), വെള്ളിയാണ് (Silver). രാജ്യാന്തര-ആഭ്യന്തരതലത്തിൽ സ്വർണവില (gold rate) താഴേക്ക് വീഴുമ്പോൾ കടകവിരുദ്ധമായി കുതിച്ചുയരുകയാണ് വെള്ളി (Silver price); അതും റെക്കോർഡ് തകർത്തുകൊണ്ട്. കേരളത്തിൽ സ്വർണവില (Kerala gold price) ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 8,945 രൂപയും പവന് 80 രൂപ കുറഞ്ഞ് 71,560 രൂപയുമായി. ഇതോടൊപ്പം 3% ജിഎസ്ടി (GST), 53.10 രൂപ ഹോൾമാർക്ക് (HUID) ഫീസ്, പണിക്കൂലി (3-35%) എന്നിവയും ചേരുമ്പോഴേ സ്വർണാഭരണ വിലയാകൂ.
കഴിഞ്ഞ 5 ദിവസത്തിനിടെ കേരളത്തിൽ സ്വർണവില ഗ്രാമിന് 185 രൂപയും പവന് 1,480 രൂപയുമാണ് കുറഞ്ഞത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച വില ഗ്രാമിന് 9,130 രൂപയും പവന് 73,040 രൂപയുമായിരുന്നു. ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (AKGSMA) നിർണയപ്രകാരം ഇന്നു 18 കാരറ്റ് സ്വർണ (18 carat gold) വില ഗ്രാമിന് 5 രൂപ താഴ്ന്ന് 7,360 രൂപയായി. വെള്ളി വില ഗ്രാമിന് ഒരു രൂപ കൂടി 118 രൂപയും. ഇത് റെക്കോർഡാണ്. എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎ ഇന്ന് 18 കാരറ്റ് സ്വർണത്തിന് നൽകിയ വില ഗ്രാമിന് 5 രൂപ കുറച്ച് 7,340 രൂപ. വെള്ളിക്ക് ഗ്രാമിന് 2 രൂപ ഉയർത്തി 115 രൂപയും.
സ്വർണവില ഇനിയും താഴേക്കോ?
രാജ്യാന്തര വില ഔൺസിന് 3,336 ഡോളറിൽ നിന്ന് 3,305 ഡോളർ നിലവാരത്തിലേക്ക് താഴ്ന്നതാണ് ഇന്നു കേരളത്തിലും സ്വർണവില കുറയാൻ സഹായിച്ചത്. രാജ്യാന്തര വില, ഡോളറും രൂപയും തമ്മിലെ വിനിമയനിരക്ക്, ബോംബെ വിപണിയിലെ സ്വർണവില (Mumbai Gold Rate), സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകൾ ഈടാക്കുന്ന വില (Bank rate) എന്നിവ വിലയിരുത്തിയാണ് ഓരോ ദിവസവും രാവിലെ കേരളത്തിൽ സ്വർണവില നിർണയം.
ഇന്ന് രൂപ (Rupee) ഡോളറിനെതിരെ ഒരു പൈസ ഉയർന്ന് 85.62ലാണ് വ്യാപാരം ആരംഭിച്ചത്. സ്വർണത്തിന്റെ ബോംബെ റേറ്റ് ഗ്രാമിന് 10 രൂപ കുറഞ്ഞ് 9,807 രൂപയും ബാങ്ക് റേറ്റ് 10 രൂപ താഴ്ന്ന് 9,910 രൂപയുമായത് കേരളത്തിലെ വിലകുറയാനും വഴിയൊരുക്കി. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തികളായ യുഎസും ചൈനയും തമ്മിൽ ലണ്ടനിൽ നടക്കുന്ന വ്യാപാരച്ചർച്ച (US-China trade talk) സമവായത്തിലേക്ക് നീങ്ങുമെന്ന പ്രതീക്ഷകളാണ് സ്വർണവിലയെ പ്രധാനമായും താഴേക്ക് നയിക്കുന്നത്.
യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 സുപ്രധാന കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് (US Dollar Index) 0.20% ഉയർന്ന് 99.14ലും യുഎസ് ഗവൺമെന്റിന്റെ 10-വർഷ കടപ്പത്ര ആദായനിരക്ക് (10-year treasury yield) നേരിയതോതിൽ മെച്ചപ്പെട്ട് 4.487 ശതമാനത്തിലും എത്തിയതും സ്വർണത്തിന് തിരിച്ചടിയായി.
ഡോളർ ഉണർവിലായതോടെ സ്വർണം വാങ്ങുക ചെലവേറിയതായതും കടപ്പത്രത്തിൽ നിന്ന് മികച്ചനേട്ടം കിട്ടുമെന്നത് സ്വർണനിക്ഷേപങ്ങളെ അനാകർഷകമാക്കുന്നതുമാണ് വിലയെ വീഴ്ത്തുന്നത്. എന്നാൽ, യുഎസിൽ ഉടൻ പുറത്തുവരുന്ന പണപ്പെരുപ്പം (US Inflation) കുറഞ്ഞാലും യുഎസ്-ചൈന ചർച്ച പ്രതീക്ഷകൾ തെറ്റിച്ച് പാളിയാലും യുക്രെയ്ൻ-റഷ്യ സംഘർഷം വഷളായാലും സ്വർണവില തിരിച്ചുകയറും.
വെള്ളിക്കു റെക്കോർഡ് മുന്നേറ്റം
രാജ്യാന്തരതലത്തിലെ അനുകൂലഘടകങ്ങളുടെ കരുത്തിൽ റെക്കോർഡ് മുന്നേറ്റമാണ് വെള്ളിവില കാഴ്ചവയ്ക്കുന്നത്. രാജ്യാന്തരവില ഔൺസിന് 13 വർഷത്തെ ഉയരമായ 36 ഡോളറിന് മുകളിലെത്തി. വൈകാതെ 38 ഡോളറിലേക്ക് കുതിച്ചേക്കുമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. വെള്ളിവില കുതിക്കാനുള്ള കാരണങ്ങൾ:
1) ലോകത്തെ നമ്പർ വൺ സാമ്പത്തികശക്തിയായ യുഎസ് നേരിടുന്ന സാമ്പത്തിക അസ്ഥിരത സിൽവർ ഇടിഎഫ് (Silver ETF) പോലുള്ള വെള്ളി അധിഷ്ഠിത നിക്ഷേപങ്ങളിലേക്ക് മാറാനും നിക്ഷേപകരെ പ്രേരിപ്പിക്കുന്നു. ഇത് വില കൂടാനിടയാക്കുന്നു.
2) വ്യാവസായിക ഡിമാൻഡ്: സോളർ പാനൽ, വൈദ്യുത വാഹനം (EV), ഇലക്ട്രോണിക്സ് തുടങ്ങിയവയുടെ നിർമാണത്തിലെ അവശ്യവസ്തുവാണ് വെള്ളി. ഈ മേഖലകളിൽ നിന്ന് ഡിമാൻഡ് കൂടിയതും വിലക്കുതിപ്പിന് കാരണമാകുന്നു.
വെള്ളിവില വർധിക്കുന്നത് കേരളത്തിൽ പാദസരം, വള, അരഞ്ഞാണം തുടങ്ങിയ ആഭരണങ്ങൾ, വെള്ളി പാത്രങ്ങൾ, പൂജാസാമഗ്രികൾ തുടങ്ങിയവ വാങ്ങുന്നവർക്കും തിരിച്ചടിയാണ്.
യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് (US Fed) 2025ൽ സെപ്റ്റംബർ, ഒക്ടോബർ, ഡിസംബർ മാസങ്ങളിലായി 0.25% വീതം പലിശനിരക്ക് കുറയ്ക്കുമെന്നാണ് ചില നിരീക്ഷകർ പ്രതീക്ഷിക്കുന്നത്. പലിശനിരക്ക് കുറഞ്ഞാൽ ഡോളറിന്റെ മൂല്യം, കടപ്പത്ര ആദായനിരക്ക് എന്നിവയും താഴും. ഇത് സ്വർണത്തിനും വെള്ളിക്കും വിലക്കുതിപ്പിനുള്ള വളമാകും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: