
റിസർവ് ബാങ്ക് പലിശഭാരം കുത്തനെ വെട്ടിക്കുറച്ചതിന്റെ കരുത്തിൽ ബാങ്കിങ്, വാഹന ഓഹരികൾ കാഴ്ചവച്ച പ്രകടനം ഇന്നലെ സെൻസെക്സിനും നിഫ്റ്റിക്കും ഭേദപ്പെട്ട നേട്ടം സ്വന്തമാക്കാൻ സഹായിച്ചിരുന്നു. നിഫ്റ്റി 100.15 പോയിന്റ് (+0.40%) കയറി 25,103.20ലും സെൻസെക്സ് 256.22 പോയിന്റ് (+0.31%) നേട്ടവുമായി 82,445.21ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്. നിഫ്റ്റി 25,100 എന്ന നിലവാരം കൈവിടാതിരുന്നതിനെ നിക്ഷേപകർ പോസിറ്റീവായാണ് കാണുന്നതും. ബാങ്ക് നിഫ്റ്റി ഇന്നലെ ഒരുഘട്ടത്തിൽ റെക്കോർഡ് 57,000 പോയിന്റ് ഭേദിച്ചിരുന്നു. പൊതുമേഖലാ ബാങ്ക് ഓഹരികളാണ് നേട്ടത്തിൽ മുന്നിൽ നിന്നത്.
ഇന്ന് രാവിലെ 48 പോയിന്റ് നേട്ടത്തിലാണ് ഗിഫ്റ്റ് നിഫ്റ്റി. ഇതു സെൻസെക്സും നിഫ്റ്റിയും നേരിയ നേട്ടത്തിൽ ഇന്നു വ്യാപാരം ആരംഭിച്ചേക്കുമെന്ന സൂചന നൽകുന്നു. യുഎസ്-ചൈന വ്യാപാര ചർച്ചകളുടെ വിശദാംശങ്ങളിലേക്ക് ഉറ്റുനോക്കുകയാണ് ആഗോളതലത്തിൽ ഓഹരി നിക്ഷേപകർ. ചർച്ച ഫലപ്രദമായിരിക്കുമെന്ന പ്രതീക്ഷയിൽ ഏഷ്യൻ ഓഹരി സൂചികകൾ പൊതുവേ നേട്ടത്തിലായത് ഇന്ത്യൻ ഓഹരികൾക്കും ശുഭപ്രതീക്ഷ നൽകുന്നു.
പലിശനിരക്ക് കുറഞ്ഞതിന്റെ കരുത്തിൽ ബാങ്കിങ്, വാഹന ഓഹരികൾ ഇന്നും നേട്ടം തുടരാനാണ് സാധ്യത. ഐടി, ഓയിൽ ആൻഡ് ഗ്യാസ് ഓഹരികളും ഇന്നലെ മികവുപുലർത്തി. ഈ മാസം കഴിഞ്ഞയാഴ്ചവരെ ഇന്ത്യൻ ഓഹരികൾ വിറ്റൊഴിയാനുള്ള മനോഭാവത്തിലായിരുന്ന വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) ഇന്നലെ 1,992.87 കോടി രൂപയുടെ ഓഹരികൾ വാങ്ങിക്കൂട്ടിയതും വലിയ പ്രതീക്ഷയാണ് നൽകുന്നത്.
ഏഷ്യയ്ക്ക് നേട്ടം, യൂറോപ്പിന് നഷ്ടം
ജാപ്പനീസ് നിക്കേയ് 0.51%, ദക്ഷിണ കൊറിയയുടെ കോസ്പി 0.32%, ഓസ്ട്രേലിയയുടെ എഎസ്എക്സ് 0.39% എന്നിങ്ങനെ നേട്ടത്തിലേറി. ചൈനീസ്, ഹോങ്കോങ് വിപണികൾ നിരാശപ്പെടുത്തി. യുഎസുമായുള്ള ചർച്ച വിജയിക്കേണ്ടത് ചൈനയ്ക്കാണ് കൂടുതൽ നിർണായകം. ചൈനയിൽ ആഭ്യന്തര സമ്പദ്മേഖല കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതായാണ് റിപ്പോർട്ടുകൾ. മാത്രമല്ല, കഴിഞ്ഞമാസം യുഎസിലേക്കുള്ളതും മറ്റു രാജ്യങ്ങളിലേക്കുള്ള മൊത്തം കയറ്റുമതിയും വൻതോതിൽ ഇടിഞ്ഞതും ചൈനയ്ക്ക് തിരിച്ചടിയായിട്ടുണ്ട് ().
യൂറോപ്യൻ ഓഹരികളും നഷ്ടത്തിലാണുള്ളത്. യുഎസ് ഓഹരികൾ സമ്മിശ്ര പ്രകടനവും നടത്തി. ഡൗ ജോൺസ് 1.11% ഇടിഞ്ഞപ്പോൾ എസ് ആൻഡ് പി500 സൂചിക 0.09 ശതമാനവും നാസ്ഡാക് 0.31 ശതമാനവും ഉയർന്നു. ഈയാഴ്ച പുറത്തുവരുന്ന യുഎസിന്റെ പണപ്പെരുപ്പക്കണക്ക് ഓഹരി വിപണികൾക്കും ഏറെ നിർണായകമാണ്. പണപ്പെരുപ്പം കൂടിയാൽ, പലിശനിരക്ക് കുറയ്ക്കേണ്ടെന്ന നിലപാട് യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് കടുപ്പിക്കും. പലിശ കുറയ്ക്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്ന പ്രസിഡന്റ് ട്രംപുമായുള്ള ഏറ്റുമുട്ടലിനും ഇതു വഴിവയ്ക്കും.
ക്രൂഡ് ഓയിലും സ്വർണവും
യുഎസ് ഡോളറും യുഎസ് ട്രഷറി യീൽഡും (ഗവൺമെന്റ് കടപ്പത്ര ആദായനിരക്ക്) അസ്ഥിരമായത് സ്വർണത്തെ ചാഞ്ചാട്ടത്തിലേക്ക് നയിച്ചിട്ടുണ്ട്. 3,305-3,306 ഡോളർ നിലവാരത്തിൽ കയറിയിറങ്ങുകയാണ് ഔൺസിന് രാജ്യാന്തര സ്വർണവില. അതേസമയം, കരുത്തൊഴിഞ്ഞ ഡോളറും യുഎസ്-ചൈന ചർച്ച സമവായത്തിന് വഴിമാറുമെന്ന പ്രതീക്ഷകളും ക്രൂഡ് ഓയിലിന് നേട്ടമായി. ഡബ്ല്യുടിഐ ക്രൂഡ് 0.25% ഉയർന്ന് ബാരലിന് 65.45 ഡോളറിലും ബ്രെന്റ് വില 0.24% വർധിച്ച് 67.20 ഡോളറിലുമെത്തി. വ്യാപാര പ്രതിസന്ധികൾ ഒഴിയുന്നത് ചൈന, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള ഡിമാൻഡ് കൂടാനിടയാക്കുമെന്ന വിലയിരുത്തലുമാണ് ക്രൂഡ് വിലയെ മുന്നോട്ട് നയിക്കുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)