
കൊച്ചി ∙ വയർ ചുരുൾ പോലെ നഷ്ടം കുമിഞ്ഞു കൂടിയ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിൾ കമ്പനിയുടെ ഇരുമ്പനം യൂണിറ്റ് ഇല്ലാതാകുമെന്ന് ഉറപ്പായി. അതേസമയം കമ്പനിയുടെ സ്ഥലം ഇൻഫോപാർക്കിനു കൈമാറാനുള്ള സാധ്യത പരിഗണിക്കുമെന്ന മന്ത്രി പി.രാജീവിന്റെ ഉറപ്പു വ്യവസായ – തൊഴിൽ മേഖലയ്ക്കു നൽകുന്നതു പുതിയ പ്രതീക്ഷ. 245 കോടിയോളം രൂപയുടെ ബാധ്യത ചുമക്കുന്ന ട്രാക്കോ കേബിൾ കമ്പനിക്ക് ഇരുമ്പനത്തിനു പുറമേ, പത്തനംതിട്ടയിലെ തിരുവല്ലയിലും കണ്ണൂരിലെ പിണറായിയിലുമാണു യൂണിറ്റുകളുള്ളത്. ഇരുമ്പനം യൂണിറ്റിൽ ഉൽപാദനം നിലയ്ക്കുകയും തൊഴിലാളികൾക്കു ശമ്പളമില്ലാതാകുകയും ചെയ്തിട്ട് ഒരു വർഷത്തിലേറെയായി. നൂറോളം ജീവനക്കാരാണ് ഇവിടെയുള്ളത്.
നഷ്ടം കുറയ്ക്കാൻ ഇരുമ്പനം യൂണിറ്റിനെ തിരുവല്ല യൂണിറ്റുമായി ലയിപ്പിക്കുന്നതിനെക്കുറിച്ചു തൊഴിലാളി യൂണിയനുകളുമായി ചർച്ച ചെയ്തതായി വിഷയം നിയമസഭയിൽ അവതരിപ്പിച്ച കേരള കോൺഗ്രസ് (ജേക്കബ്) ലീഡർ അനൂപ് ജേക്കബിനെ മന്ത്രി അറിയിച്ചു. ഇരുമ്പനം യൂണിറ്റിലെ തൊഴിലാളികളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട അനൂപ്, സ്ഥലം ഇൻഫോപാർക്ക് പോലുള്ള വൻകിട പദ്ധതികൾക്കായി വിട്ടുനൽകാൻ കഴിയുമോയെന്നും ചോദിച്ചപ്പോഴാണു മന്ത്രി അനുകൂല നിലപാട് അറിയിച്ചത്. പട്ടയ ഭൂമിയായതിനാൽ സ്ഥലം വിൽക്കാൻ കഴിയില്ലെന്നും സർക്കാർ ഏജൻസികൾക്കു കൈമാറാനേ സാധിക്കൂ എന്നും മന്ത്രി പറഞ്ഞു. മുൻപ് അങ്കമാലിയിൽ ടെൽക്കിന്റെ സ്ഥലം കെഎസ്ഐഡിസിക്കു കൈമാറിയതും അവിടെ വ്യവസായ പാർക്ക് ആരംഭിച്ചതും അദ്ദേഹം ഉദാഹരണമായി പറഞ്ഞു.
നിലവിൽ തൃക്കാക്കര, കുന്നത്തുനാട് മണ്ഡലങ്ങളിലായി ഇൻഫോപാർക്കിന്റെ ഒന്നും രണ്ടും ക്യാംപസുകളാണു പ്രവർത്തിക്കുന്നത്. കൂടുതൽ ഐടി മന്ദിരങ്ങൾ നിർമിക്കാൻ സ്ഥലപരിമിതിയുമുണ്ട്. ഈ സാഹചര്യത്തിൽ, പിറവം മണ്ഡലത്തിൽപെടുന്ന ഇരുമ്പനത്തെ ഏകദേശം 38 ഏക്കർ സ്ഥലം കൂടി പാർക്കിനു ലഭിച്ചാൽ എക്സ്റ്റൻഷൻ ക്യാംപസായി മാറ്റിയെടുക്കാം. പ്രധാന ക്യാംപസുകളിൽ നിന്ന് ഏറെ ദൂരമില്ലെന്നതും നേട്ടമാകും. കോ–ഡവലപ്പർമാർക്ക് ഉൾപ്പെടുത്തുകയോ ഇൻഫോപാർക്കിനു നേരിട്ടു കെട്ടിടം നിർമിക്കുകയോ ചെയ്യാം. ആലോചനകൾ യാഥാർഥ്യമായാൽ കൂടുതൽ ഐടി അനുബന്ധ ജോലികൾക്കുള്ള വലിയ സാധ്യതയാണു മുന്നിൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]