
ആഭരണപ്രേമികൾക്കും വിവാഹം ഉൾപ്പെടെയുള്ള വിശേഷാവശ്യങ്ങൾക്കായി ആഭരണങ്ങൾ (Gold) വാങ്ങാൻ ശ്രമിക്കുന്നവർക്കും ആശ്വാസം സമ്മാനിച്ച് സ്വർണവില (Gold rate) ഇന്നുംകുറഞ്ഞു. കേരളത്തിൽ (Kerala Gold Price) ഗ്രാമിന് 25 രൂപ കുറഞ്ഞ് 8,955 രൂപയും പവന് 200 രൂപ കുറഞ്ഞ് വില 71,640 രൂപയിലുമെത്തി. ഇതോടെ കഴിഞ്ഞ 4 ദിവസത്തിനിടെ ഗ്രാമിന് 175 രൂപയും പവന് 1,400 രൂപയുമാണ് കുറഞ്ഞത്. ഇക്കഴിഞ്ഞ ശനിയാഴ്ച ഗ്രാമിന് ഒറ്റയടിക്ക് 150 രൂപയും പവന് 1,200 രൂപയും ഇടിഞ്ഞിരുന്നു.
ഭീമ ഗ്രൂപ്പ് (Bhima) ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (AKGSMA) നിർണയപ്രകാരം ഇന്ന് 18 കാരറ്റ് സ്വർണവില ഗ്രാമിന് 20 രൂപ കുറഞ്ഞ് 7,365 രൂപയായി. വെള്ളിവില ഗ്രാമിന് 117 രൂപയെന്ന റെക്കോർഡിൽ മാറ്റമില്ലാതെ നിൽക്കുന്നു. എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎ ഇന്ന് 18 കാരറ്റ് സ്വർണത്തിന് നൽകിയ വില ഗ്രാമിന് 20 രൂപ കുറച്ച് 7,345 രൂപയാണ്. വെള്ളിക്ക് വില മാറിയില്ല; ഗ്രാമിന് 113 രൂപ.
ഇന്ത്യൻ റുപ്പി (Indian Rupee) ഇന്ന് 3 പൈസ നഷ്ടത്തിൽ 85.67ലാണ് ഡോളറിനെതിരെ വ്യാപാരം ആരംഭിച്ചത്. ഡോളറും രൂപയും തമ്മിലെ വിനിമയമൂല്യം, സ്വർണത്തിന്റെ ബോംബെ റേറ്റ്, സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ റേറ്റ്, രാജ്യാന്തര സ്വർണവില തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയാണ് കേരളത്തിൽ ഓരോ ദിവസവും രാവിലെ 9.20ഓടെ സ്വർണവില നിർണയം. ഇന്ന് രാവിലെ വിലനിർണയിക്കുമ്പോൾ ബോംബെ റേറ്റ് ഗ്രാമിന് 29 രൂപ കുറഞ്ഞ് 9,817 രൂപയും ബാങ്ക് റേറ്റ് 19 രൂപ കുറഞ്ഞ് 9,920 രൂപയുമായത് കേരളത്തിൽ സ്വർണവില കുറയാൻ സഹായിച്ചു. രൂപ തളർന്നില്ലായിരുന്നെങ്കിൽ സ്വർണവില ഇന്ന് ഇതിലുമേറെ കുറയുമായിരുന്നു.
രാജ്യാന്തര വിലയുടെ സഞ്ചാരം
കഴിഞ്ഞവാരം ഔൺസിന് 3,400 ഡോളറിനടുത്തായിരുന്ന രാജ്യാന്തരവില കഴിഞ്ഞദിവസം 3,296 ഡോളർ നിലവാരത്തിലേക്ക് വീണെങ്കിലും ഇപ്പോൾ 3,310 ഡോളറിലേക്ക് തിരിച്ചുകയറിയിട്ടുണ്ട്. ഈ കരകയറ്റം ഇല്ലായിരുന്നെങ്കിൽ കേരളത്തിൽ ഇന്ന് സ്വർണവില കൂടുതൽ കുറയുമായിരുന്നു. എന്നാൽ, രാജ്യാന്തര സ്വർണവിലയ്ക്ക് മുമ്പിൽ ഇപ്പോഴുള്ളത് പ്രതികൂലഘടകങ്ങളാണ്.
യുഎസും ചൈനയും തമ്മിലെ വ്യാപാരത്തർക്കങ്ങൾ പരിഹരിക്കാനുള്ള ചർച്ചകൾ തുടരാൻ യുഎസ് പ്രസിഡന്റ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങും കഴിഞ്ഞവാരം നടന്ന ഫോൺകോളിൽ തീരുമാനിച്ചിരുന്നു. ഇതുപ്രകാരം ഇന്ന് യുഎസ്, ചൈനീസ് പ്രതിനിധികളുടെ ചർച്ച ലണ്ടനിൽ നടക്കും. വ്യാപാരത്തർക്കം ഒഴിവാകുന്നത് സ്വർണത്തിന് പ്രതികൂലമാണ്.
പ്രതിസന്ധിക്കാലത്തെ സുരക്ഷിത നിക്ഷേപം (Safe-haven demand) എന്ന പെരുമയാണ് സ്വർണവിലയെ കഴിഞ്ഞവാരങ്ങളിൽ മുന്നോട്ട് നയിച്ചതെങ്കിൽ, പ്രതിസന്ധികൾ അകലുന്നുവെന്ന വിലയിരുത്തലാണ് നിലവിൽ വിലയിറക്കത്തിന് വഴിവയ്ക്കുന്നത്. പുറമെ, സ്വർണത്തിന് തിരിച്ചടിയായി. ഈ വാരം പുറത്തുവരുന്ന യുഎസിന്റെ പണപ്പെരുപ്പ (US Inflation) കണക്കിലേക്കാണ് ഇനി നിക്ഷേപകരുടെയും സ്വർണവിപണിയുടെയും ശ്രദ്ധ. പണപ്പെരുപ്പം കുറഞ്ഞാൽ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാൻ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് (US Fed) നിർബന്ധിതരാകും.
പലിശ കുറയുന്നത് സ്വർണത്തിന് നേട്ടത്തിലേക്ക് തിരിച്ചുകയറാനുള്ള പിടിവള്ളിയാകും. പണപ്പെരുപ്പം കുറഞ്ഞാലും ഇല്ലെങ്കിലും പലിശ കുറയ്ക്കണമെന്ന് പ്രസിഡന്റ് ട്രംപ് ശക്തമായി ആവശ്യപ്പെട്ടിട്ടുമുണ്ട്. എന്നാൽ, പണപ്പെരുപ്പം ഉൾപ്പെടെയുള്ള കണക്കുകൾ വിലയിരുത്തി മാത്രമേ പലിശയിൽ തീരുമാനമെടുക്കൂ എന്ന കടുംപിടിത്തത്തിലാണ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: