കൈവശം പെട്രോളും ഡീസലും എൽപിജിയും ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും പരിഭ്രാന്തി വേണ്ടെന്നും ജനങ്ങളോട് വ്യക്തമാക്കി പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ. ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചില പെട്രോൾ പമ്പുകളിൽ ഉപഭോക്താക്കൾ തിക്കിത്തിരക്കുന്നതിന്റെയും നീണ്ടനിരയുടെയും ചിത്രങ്ങളും വിഡിയോകളും നിറഞ്ഞ സോഷ്യൽ മീഡിയ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ട പശ്ചാത്തലത്തിലാണ് എണ്ണക്കമ്പനികളുടെ പ്രതികരണം.

ഉപഭോക്താക്കൾ സംയമനം പാലിക്കണമെന്നും പെട്രോൾ പമ്പുകളുടെ പ്രവർത്തനം സുഗമമായി നടക്കാനായി അനാവശ്യതിരക്കുകൾ ഒഴിവാക്കണമെന്നും ഇന്ത്യൻ ഓയിൽ കോർപറേഷനും ബിപിസിഎല്ലും അഭ്യർഥിച്ചു. ഏപ്രിൽ 22ന് കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് തിരിച്ചടിയെന്നോണം ഇന്ത്യ പാക്കിസ്ഥാനിലെയും പാക്കിസ്ഥാൻ അധിനിവേശ കശ്മീരിലെയും ഭീകരരുടെ കേന്ദ്രങ്ങളിൽ കടന്നുകയറി നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ പ്രത്യാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം കൂടുതൽ വഷളായത്.

ലഡാക്ക് മുതൽ ഗുജറാത്തിലെ ഭുജ് വരെ ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിലേക്ക് പാക്കിസ്ഥാൻ വൻതോതിൽ ഷെൽ ആക്രമമണങ്ങളും മറ്റും നടത്തുന്നുണ്ട്. ഇതോടെ പഠാൻകോട്ട്, അമൃത്സർ, ജലന്ധർ, ഹോഷിയാർപുർ, മൊഹാലി, ചണ്ഡിഗഡ് തുടങ്ങിയ നഗരങ്ങളിൽ ഇന്ത്യ ജനങ്ങൾക്ക് ജാഗ്രതാ നിർദേശവും നൽകിയ പശ്ചാത്തലത്തിലാണ് പെട്രോൾ പമ്പുകളിൽ തിരക്കേറുന്നത് സംബന്ധിച്ച സോഷ്യൽമീഡിയ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. പഞ്ചാബിൽ പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള പട്ടണങ്ങളിലാണ് ജനങ്ങൾ പരിഭ്രാന്തരായി പെട്രോളും ഭക്ഷ്യവസ്തുക്കളും എൽപിജി സിലിണ്ടറുകളും മരുന്നുകളും മറ്റും വാങ്ങാനായി തിക്കിത്തിരക്കിയത്.

അതേസമയം, ഇന്ന് പൊതുമേഖലാ എണ്ണവിതരണക്കമ്പനികളുടെ വ്യാപാരം ചെയ്യുന്നത് നേരിയ നഷ്ടത്തിലാണ്. വ്യാപാരം അവസാന സെഷനിലേക്ക് കടന്നപ്പോൾ ഇന്ത്യൻ ഓയിൽ ഓഹരിയുള്ളത് 0.74% നഷ്ടത്തിൽ. ബിപിസിഎൽ 0.34 ശതമാനവും എച്ച്പിസിഎൽ 0.46 ശതമാനവും താഴ്ന്നു.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:

(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

English Summary:

India-Pakistan Conflict: Indian Oil Assures Sufficient Petrol, Diesel Stocks; No Need for Panic