ഇന്ത്യയും യുഎസും വമ്പൻ വ്യാപാര ഡീൽ പ്രഖ്യാപിച്ചെങ്കിലും പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച പല കടുത്ത നിബന്ധനകളും തിരിച്ചടിയാകുന്നത് ഇന്ത്യയ്ക്ക്. യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ റഷ്യ തയാറാകാത്തതിനെ തുടർന്ന് റോസ്നെഫ്റ്റ്, ലൂക്കോയിൽ എന്നീ രണ്ട് വമ്പൻ റഷ്യൻ എണ്ണക്കമ്പനികൾക്ക് ട്രംപ് ഭരണകൂടം ഉപരോധം ഏർപ്പെടുത്തിയിരുന്നു.
ഗുജറാത്തിലെ ജാംനഗറിൽ റിഫൈനറിയുള്ള സ്വകാര്യ എണ്ണവിതരണക്കമ്പനിയായ നയാര എനർജി, ഏറ്റവുമധികം എണ്ണ വാങ്ങിയിരുന്നത് റഷ്യയിൽ നിന്നായിരുന്നു.
മാത്രമല്ല, റോസ്നെഫ്റ്റിന് 49% ഓഹരി പങ്കാളിത്തമുള്ള കമ്പനിയുമാണ് നയാര. ട്രംപിന്റെ ഉപരോധം വന്നതോടെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങാനും സംസ്കരിച്ച് വിൽക്കാനും കഴിയാത്ത സ്ഥിതിയിലായി നയാര.
എങ്കിലും, പരിമിതമായ അളവിൽ റഷ്യൻ എണ്ണ വാങ്ങുന്നത് നയാര തുടർന്നിരുന്നു.
ട്രംപിന്റെ ഉപരോധം വരുംമുൻപ് യൂറോപ്യൻ യൂണിയനും നയാര എനർജിക്ക് ഉപരോധം പ്രഖ്യാപിച്ചിരുന്നു. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ യൂറോപ്യൻ യൂണിയൻ നേരിട്ട് ഉപരോധം ബാധകമാക്കിയ ഇന്ത്യൻ കമ്പനിയും നയാരയായിരുന്നു.
കഴിഞ്ഞദിവസം ഇന്ത്യയും യുഎസും തമ്മിൽ പ്രഖ്യാപിച്ച വ്യാപാരഡീലും നയാരയെ വെട്ടിലാക്കിയിട്ടുണ്ട്.
ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് പൂർണമായും അവസാനിപ്പിക്കുമെന്ന് പറഞ്ഞ ട്രംപ്, ഇന്ത്യ ഈ വ്യവസ്ഥ ലംഘിച്ചാൽ 25% പിഴച്ചുങ്കം പുനഃസ്ഥാപിക്കുമെന്ന മുന്നറിയിപ്പും നൽകിയതാണ് തിരിച്ചടി.
ഫലത്തിൽ, നയാര തുടർന്നും റഷ്യൻ എണ്ണ വാങ്ങിയാൽ ഇന്ത്യയ്ക്കുമേൽ 25% തീരുവ ട്രംപ് വീണ്ടും അടിച്ചേൽപ്പിക്കും. അതേസമയം, ഒറ്റയടിക്ക് റഷ്യൻ എണ്ണ ഇറക്കുമതി നിർത്തുക ഇന്ത്യയ്ക്ക് പ്രായോഗികമല്ലെന്ന വിലയിരുത്തലുണ്ട്.
ഇപ്പോഴും ഇന്ത്യയിലേക്കുള്ള മൊത്തം എണ്ണ ഇറക്കുമതിയിൽ മൂന്നിലൊന്നും വരുന്നത് റഷ്യയിൽ നിന്നാണ്. പല ഇന്ത്യൻ കമ്പനികളും അടുത്ത 2 മാസത്തേക്കുള്ള റഷ്യൻ എണ്ണയ്ക്ക് മുൻകൂർ ഓർഡർ നൽകിയിരുന്നു.
ഇതു റദ്ദാക്കുന്നത് കനത്ത സാമ്പത്തിക ബാധ്യതയ്ക്ക് വഴിവയ്ക്കും.
ഘട്ടംഘട്ടമായി റഷ്യൻ എണ്ണ ഇറക്കുമതി കുറയ്ക്കാനാകും ഇന്ത്യ ശ്രമിച്ചേക്കുക. മറ്റൊന്ന്, യുഎസുമായി ചർച്ച ചെയ്ത് ഇളവുകൾ നേടാൻ ഇന്ത്യ ശ്രമിച്ചേക്കും.
നയാര എനർജിക്ക് മാത്രമായി ഇളവുകൾ നേടിയെടുക്കാനുള്ള ശ്രമവും നടത്തിയേക്കുമെന്നാണ് സൂചനകൾ. കേന്ദ്രസർക്കാർ ഔദ്യോഗികമായി ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

