കൊച്ചി∙ പൊതുമേഖലാ എണ്ണക്കമ്പനിയായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിനു (എച്ച്പിസിഎൽ) നേരെ സൈബർ ആക്രമണം. ഇതേത്തുടർന്നു രാജ്യമെമ്പാടുമുള്ള എച്ച്പിസിഎലിന്റെ ഇന്ധന വിതരണം ഇന്നലെ താറുമാറായി. പാക്കിസ്ഥാനെതിരെ  ഇന്ത്യ പ്രത്യാക്രമണം  നടത്തിയതിനു തൊട്ടുപിന്നാലെയാണ് സൈബർ ആക്രമണമെങ്കിലും ഇതു തമ്മിൽ ബന്ധമുണ്ടോ എന്ന കാര്യത്തിൽ ഔദ്യോഗിക വിശദീകരണമൊന്നും ലഭ്യമായിട്ടില്ല. എച്ച്പിസിഎലിലെ അടിയന്തര സാഹചര്യം പരിഗണിച്ച് ഇന്ത്യൻ ഓയിൽ കോർപറേഷനോട് ഇന്ധന വിതരണം ഏറ്റെടുക്കാൻ നിർദേശിച്ചിട്ടുണ്ട്. പൊതുമേഖല എണ്ണക്കമ്പനികളിലെ ഉദ്യോഗസ്ഥർക്കും ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്.

ഇന്നലെ എച്ച്പിസിഎലിന്റെ പെട്രോൾ, ഡീസൽ വിതരണം പൂർണമായി മുടങ്ങിയതോടെ എറണാകുളം ഇരുമ്പനത്തെ എച്ച്പിസിഎൽ ടെർമിനലിൽ ഇന്ധന ടാങ്കറുകൾ കാത്തുകിടക്കുന്ന അവസ്ഥയായിരുന്നു. സെർവർ തകരാർ കാരണം വിതരണം നടക്കില്ലെന്നും ഇന്നു മുതൽ വിതരണം പുനരാരംഭിക്കുമെന്നാണ് ഡീലർമാരോട് കമ്പനി അറിയിച്ചിട്ടുള്ളത്. ആവശ്യമായ സ്റ്റോക് ലഭിക്കാത്തതിനാൽ ഇന്ധനം തീർന്ന പല  പമ്പ് ഉടമകൾക്കും വൈകിട്ടോടെ പമ്പ് അടയ്ക്കേണ്ടതായും വന്നു.

English Summary:

HPCL cyberattack causes nationwide fuel distribution disruption in India. The server failure at HPCL led to petrol and diesel shortages, prompting IOC to step in and restore supply.