ഇടപാടുകാരുടെ നിക്ഷേപം അവരറിയാതെ ഓഹരി വിപണിയിലേക്ക് ‘വകമാറ്റി’ തട്ടിപ്പുനടത്തിയ ബാങ്ക് മാനേജരെ കുറിച്ചുള്ള ചർച്ചകളാണ് സാമൂഹിക മാധ്യമങ്ങളിൽ. എങ്ങനെയാണ് നിക്ഷേപകർ അറിയാതെ ആ ബാങ്ക് ഉദ്യോഗസ്ഥ 40ലേറെ പേരുടെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചത്? ഓഹരി വിപണിയിൽ നിക്ഷേപിച്ച പണത്തിന് എന്ത് പറ്റി? തട്ടിപ്പ് പുറത്തായത് എങ്ങനെ?

ഐസിഐസിഐ ബാങ്കിന്റെ രാജസ്ഥാനിലെ കോട്ടയിലെ ഒരു ശാഖയിലെ റിലേഷൻഷിപ്പ് മാനേജരായ സാക്ഷി ഗുപ്തയാണ് തട്ടിപ്പുനടത്തി പിടിയിലായത്. 2020നും 2023നും ഇടയിലായിരുന്നു മൊത്തം 4.58 കോടി രൂപയുടെ തട്ടിപ്പ്. ബാങ്കിന്റെ 41 ഉപഭോക്താക്കളുടെ പേരിലുള്ള 110 അക്കൗണ്ടുകളിൽ തിരിമറി നടത്തിയായിരുന്നു സാക്ഷി പണം തട്ടിയത്. 

ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുമ്പോൾ അക്കൗണ്ടുടമയുടെ മൊബൈൽ നമ്പറിലേക്ക് അതു സംബന്ധിച്ച എസ്എംഎസ് സന്ദേശമെത്തും. എന്നാൽ, സാക്ഷി ബാങ്കിന്റെ യൂസർ എഫ്ഡി ഇന്റർഫേസിൽ മാറ്റംവരുത്തി ഈ നമ്പറുകൾക്ക് പകരം തന്റെ ചില ബന്ധുക്കളുടെ നമ്പർ ചേർത്തു. പണം പിൻവലിക്കുന്നതിന് ബന്ധുക്കളിൽ നിന്ന് ഒടിപി സംഘടിപ്പിക്കുകയും ചെയ്തു. 

ഇത്തരത്തിൽ 31 ഉപഭോക്താക്കളുടെ എഫ്ഡി അക്കൗണ്ടുകളിൽ നിന്ന് 1.35 കോടി രൂപ തട്ടി. പുറമെ മറ്റൊരാളുടെ പേരിൽ അയാളറിയാതെ 3.4 കോടി രൂപയുടെ വ്യക്തിഗത വായ്പയെടുത്ത് തുക ഇന്റർനെറ്റ് ബാങ്കിങ്, ഡെബിറ്റ് കാർഡ്, എടിഎം, ഇൻസ്റ്റ കിയോസ്ക് എന്നിവവഴി പിൻവലിച്ചു. ഉപഭോക്താക്കൾ അറിയാതെ അവരുടെ പണം നിശ്ചിതകാലത്തേക്ക് ഓഹരി വിപണിയിൽ നിക്ഷേപിച്ച് ലാഭം നേടുകയായിരുന്നു ലക്ഷ്യം. ഇതിനായി, തട്ടിയെടുത്ത പണത്തിൽ നിന്ന് ബന്ധുക്കളുടെ അക്കൗണ്ട് വഴി 40-50 ലക്ഷം രൂപയും ഓഹരി വിപണിയിൽ നിക്ഷേപിച്ചു.

പണംപിൻവലിക്കുന്നത് പുറത്തറിയാതിരിക്കാൻ അടിക്കടി മൊബൈൽ നമ്പർ മാറ്റി ഒടിപിക്ക് തടയിട്ടു. എന്നാൽ, ഓഹരി വിപണിയിലെ നിക്ഷേപം മൊത്തം നഷ്ടത്തിലായതോടെ സാക്ഷിയുടെ ഐഡിയ പൊളിയുകയായിരുന്നു എന്ന് ഇതു സംബന്ധിച്ച് അന്വേഷിക്കുന്ന കോട്ട പൊലീസ് വ്യക്തമാക്കി. ഇതിനിടെ ഒരു ഇടപാടുകാരൻ തന്റെ അക്കൗണ്ടിൽ നിന്ന് 3.22 കോടി രൂപ പിൻവലിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടി ബാങ്ക് മാനേജർക്ക് പരാതിയും നൽകിയിരുന്നു.

തുടർന്ന് നടത്തിയ ഓഡിറ്റിൽ പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ട ബാങ്ക് മാനേജർ പൊലീസിൽ പരാതിപ്പെട്ടതും സാക്ഷിക്ക് തിരിച്ചടിയായി. തന്റെ സഹോദരിയുടെ വിവാഹ ഒരുക്കങ്ങൾ നടക്കുന്നതിനിടെ മേയ് 31നായിരുന്നു സാക്ഷിയുടെ അറസ്റ്റ്. നിലവിൽ സാക്ഷി റിമാൻഡിലാണ്. അതേസമയം, തട്ടിപ്പ് വച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കിയ ബാങ്ക്, സാക്ഷിയെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തെന്നും അറിയിച്ചു. ഉപഭോക്താക്കൾക്ക് നഷ്ടപ്പെട്ട പണം റീഫണ്ട് ചെയ്തുവെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:

English Summary:

ICICI Bank Kota branch relationship manager siphons ₹4.58 cr, loses it on stocks; bank refunds money.