
ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെയുള്ള അനിവാര്യ ആവശ്യങ്ങൾക്കായി ആഭരണങ്ങൾ (gold) വാങ്ങാൻ ശ്രമിക്കുന്നവർക്കും ആശ്വാസം പകർന്ന് ഇന്ന് സംസ്ഥാനത്ത് സ്വർണവിലയിൽ (gold rate) വമ്പൻ ഇടിവ്. ഗ്രാമിന് (Kerala gold price) ഒറ്റയടിക്ക് ഇന്ന് 150 രൂപ ഇടിഞ്ഞ് വില 8,980 രൂപയായി. 1,200 രൂപ കൂപ്പുകുത്തി പവൻവില 71,840 രൂപയിലുമെത്തി. ഇന്നലെ ഗ്രാമിന് 9,130 രൂപയും പവന് 73,040 രൂപയുമായിരുന്നു വില.
ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (AKGSMA) നിർണയപ്രകാരം ഇന്ന് കേരളത്തിൽ 18 കാരറ്റ് (18 carat gold) സ്വർണവിലയും ഗ്രാമിന് 125 രൂപ താഴ്ന്നിറങ്ങി 7,385 രൂപയിലെത്തി. അതേസമയം, വെള്ളിവില (Silver price) ഗ്രാമിന് മാറ്റമില്ലാതെ റെക്കോർഡ് 117 രൂപയിൽ തുടരുന്നു. എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎ ഇന്ന് 18 കാരറ്റ് സ്വർണത്തിന് നൽകിയ വില ഗ്രാമിന് 125 രൂപ കുറച്ച് 7,365 രൂപയാണ്. വെള്ളിവില ഗ്രാമിന് മാറ്റമില്ലാതെ 113 രൂപ.
എന്തുകൊണ്ട് വില ഇടിഞ്ഞു?
ലോകത്തെ നമ്പർ വൺ സമ്പദ്വ്യവസ്ഥയായ യുഎസ് സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറുന്നു എന്ന സൂചന നൽകുന്ന പുത്തൻ തൊഴിൽക്കണക്കുകളാണ് (US Jobs data) സ്വർണത്തിന് തിരിച്ചടിയായത്. യുഎസിൽ കഴിഞ്ഞമാസം പുതുതായി 1.39 ലക്ഷം പേർക്ക് തൊഴിൽ ലഭിച്ചുവെന്ന് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സിന്റെ (BLS) കണക്ക് വ്യക്തമാക്കി. നിരീക്ഷകർ പ്രവചിച്ച 1.24 ലക്ഷത്തേക്കാൾ ഏറെ അധികം.
സമ്പദ്വ്യവസ്ഥയിൽ പ്രതിസന്ധികൾ ഒഴിയുന്നതിന്റെ സൂചനയായാണ് ഇതിനെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് (US Federal Reserve) കാണുന്നത്. ഫലത്തിൽ, സമീപഭാവിയിലെങ്ങും ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കില്ലെന്ന വിലയിരുത്തൽ ശക്തമായി. ഇതോടെ ഡോളറും (US dollar index) യുഎസ് ഗവൺമെന്റിന്റെ കടപ്പത്ര ആദായനിരക്കും (treasury yield) മെച്ചപ്പെട്ടത് സ്വർണത്തിന് തിരിച്ചടിയായി.
യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 പ്രധാന കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 0.47% ഉയർന്ന് 99.20ൽ എത്തി. 10-വർഷ ബോണ്ട് യീൽഡ് 0.12% മെച്ചപ്പെട്ട് 4.512 ശതമാനവുമായി. ഔൺസിന് 3,375 ഡോളറായിരുന്ന രാജ്യാന്തര സ്വർണവില ഇതോടെ ‘സൈക്കോളജിക്കൽ’ പ്രതിരോധനിരക്കായ (psychological resistance) 3,350 ഡോളറിനും താഴെ 3,307 ഡോളർ വരെയെത്തി. ഇതാണ് കേരളത്തിലും ഇന്ന് വില കുറയാൻ വഴിയൊരുക്കിയത്.
ഇനിയും വില ഇടിയുമോ?
ഔൺസിന് 3,350 ഡോളർ എന്ന സൈക്കോളജിക്കൽ നിരക്ക് വീണ്ടെടുക്കാനായില്ലെങ്കിൽ രാജ്യാന്തര വില 3,290 ഡോളറിനും താഴേക്ക് നീങ്ങിയേക്കാമെന്ന് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. അങ്ങനെയെങ്കിൽ കേരളത്തിലും വില ഇനിയും താഴും. എന്നാൽ, തൊഴിൽക്കണക്ക് പ്രതീക്ഷിച്ചതിലും മെച്ചമായെങ്കിലും സമ്പദ്വ്യവസ്ഥയ്ക്ക് കൂടുതൽ ഉഷാറേകാൻ അടിസ്ഥാന പലിശനിരക്ക് ഒറ്റയടിക്ക് ഒരു ശതമാനം കുറയ്ക്കണമെന്ന് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനോട് യുഎസ് പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്.
പലിശ കുറയുന്നത് സ്വർണത്തിന് നേട്ടമാണ്. കാരണം, പലിശ കുറഞ്ഞാൽ യുഎസ് കടപ്പത്ര ആദായനിരക്കും ഡോളറിന്റെ മൂല്യവും താഴും. അതോടെ സ്വർണം വാങ്ങുന്നത് ആകർഷകമാകും. അത് ഡിമാൻഡ് കൂടാനും വില ഉയരാനും വഴിയൊരുക്കും. നിലവിൽ തന്നെ ഇന്ത്യയുടെ റിസർവ് ബാങ്കും (RBI) ചൈനയുടെ കേന്ദ്രബാങ്കും (PBoC) വൻതോതിൽ സ്വർണം കരുതൽ ശേഖരത്തിലേക്ക് വാങ്ങിക്കൂട്ടുന്നത് സ്വർണവിലയെ ഉയരത്തിലേക്ക് നയിക്കാനുള്ള ഘടകമാണ്.
കേരളത്തിൽ സ്വർണവില താഴ്ന്ന വഴി
രാജ്യാന്തര സ്വർണവില, മുംബൈ വിപണിയിലെ വില (Bombay rate), ഇന്ത്യയിലേക്ക് സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകൾ ഈടാക്കുന്ന വില (Bank rate), ഡോളറും രൂപയും തമ്മിലെ വിനിമയ നിരക്ക് എന്നിവ അടിസ്ഥാനമാക്കിയാണ് കേരളത്തിൽ സ്വർണവില നിർണയം.
ഇന്നലെ രാവിലെ വില നിർണയിക്കുമ്പോൾ ബോംബെ റേറ്റ് ഗ്രാമിന് 10,013 രൂപയും ബാങ്ക് റേറ്റ് 10,108 രൂപയുമായിരുന്നു. വ്യാഴാഴ്ചത്തെ വിലയുമായി കാര്യമായ വ്യത്യാസമില്ലാതിരുന്നതിനാൽ ഇന്നലെ കേരളത്തിൽ സ്വർണവിലയിൽ മാറ്റമുണ്ടായില്ല. എന്നാൽ, ഇന്ന് ബോംബെ റേറ്റ് 167 രൂപ ഇടിഞ്ഞ് 9,846 രൂപയും ബാങ്ക് റേറ്റ് 169 രൂപ താഴ്ന്ന് 9,939 രൂപയുമായി. അതോടെ കേരളത്തിലും വില ഇടിയുകയായിരുന്നു. രൂപയുടെ മൂല്യം ഇന്നലെ വ്യാപാരാന്ത്യത്തിൽ 11 പൈസ ഉയർന്ന് 85.68ൽ എത്തിയതും സ്വർണവില കുറയാൻ സഹായിച്ചു.
ഇന്നൊരു പവന്റെ വാങ്ങൽ വിലയെത്ര?
3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ഫീസ്, പണിക്കൂലി (3-35%) എന്നിവയും കൂടി ചേരുന്നതാണ് കേരളത്തിൽ സ്വർണാഭരണവില. മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ ഇന്ന് കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാൻ 77,750 രൂപ നൽകണം. ഒരു ഗ്രാം സ്വർണാഭരണത്തിന് 9,720 രൂപയും. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ചാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്. അതേസമയം, കേരളത്തിൽ മിക്ക ജ്വല്ലറികളും വാങ്ങുന്നത് ശരാശരി 10 ശതമാനം പണിക്കൂലിയാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: