ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ പ്രത്യാക്രമണത്തിന്റെ പ്രകമ്പനം താങ്ങാനാകാതെ തകർന്നടിഞ്ഞ് പാക്കിസ്ഥാൻ ഓഹരി വിപണി (Pakistan Stock Exchange/PSX). പാക്കിസ്ഥാന്റെ മുഖ്യ സൂചികയായ കറാച്ചി സൂചിക (KSE-100 index) 6,560 പോയിന്റ് (-6%) തകർന്നടിഞ്ഞാണ് വ്യാപാരം ചെയ്യുന്നത്. ഒട്ടുമിക്ക കമ്പനികളുടെയും ഓഹരികളിൽ ആശങ്കമൂലമുള്ള വിറ്റൊഴിയൽ സമ്മർദം (panic selling) അലയടിക്കുകയാണ്. സമീപകാല ചരിത്രത്തിൽ കറാച്ചി സൂചിക നേരിടുന്ന ഏറ്റവും വമ്പൻ വീഴ്ചയാണിത്.

പാക്ക്ജെൻ പവർ (PKGP), യുഡബ്ല്യുടിഎച്ച് (YouWth), പാക്കിസ്ഥാൻ സർവീസസ് (PSEL), അഗ്രിടെക് (AGL), എയർലിങ്ക് എന്നീ കമ്പനികളുടെ ഓഹരികൾ 6.6 മുതൽ 9.21 ശതമാനം വരെ ഇടിഞ്ഞു. ലക്കി സിമന്റ്, എൻഗ്രോ കോർപറേഷൻ, യുണൈറ്റഡ് ബാങ്ക്, സിസ്റ്റംസ് ലിമിറ്റഡ്, ഹബ് പവർ കമ്പനി എന്നിവയുടെ ഓഹരികളുടെ തകർച്ചയും തിരിച്ചടിയായി. വാണിജ്യ ബാങ്കുകൾ, സിമന്റ്, ഓയിൽ ആൻഡ് ഗ്യാസ്, ടെക്നോളജി, നിക്ഷേപ കമ്പനികൾ എന്നീ ഓഹരി വിഭാഗങ്ങളും വൻ നഷ്ടത്തിലാണ് വ്യാപാരം ചെയ്യുന്നത്. 

സാധാരണക്കാരെയും പാക്കിസ്ഥാൻ സൈനികകേന്ദ്രങ്ങളെയും ഒഴിവാക്കി ഭീകരരുടെ കേന്ദ്രങ്ങളെ കൃത്യമായി ലക്ഷ്യമിട്ടുള്ള ‘പ്രിസിഷൻ അറ്റാക്ക്’ ആണ് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ. ഏപ്രിൽ 22ന് കശ്മീരിലെ പഹൽഗാമിൽ 26 വിനോദസ‍ഞ്ചാരികളെ കൊലപ്പെടുത്തിയതിനുള്ള ഇന്ത്യയുടെ ചുട്ടമറുപടിയായിരുന്നു പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ കശ്മീരിലെയും ഭീകരരുടെ കേന്ദ്രങ്ങൾ തകർത്തുള്ള ഓപ്പറേഷൻ സിന്ദൂർ. ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഓഹരി വിപണികളും ചാഞ്ചാടുന്നുണ്ട്. എങ്കിലും, കനത്ത നഷ്ടത്തെ അഭിമുഖീകരിക്കാതെയാണ് വ്യാപാരം.

English Summary:

Operation Sindoor: Pakistan Stock Exchange (PSX) Crashes, KSE 100 Index fell 6,500 points.