
പല്ലു തേയ്ക്കാനോ ഒന്നു എണീറ്റു നിൽക്കാനോ മറ്റൊരാളെ ആശ്രയിക്കേണ്ട അവസ്ഥ ആലോചിച്ചു നോക്കൂ. പ്രാഥമിക കാര്യങ്ങൾ ചെയ്യാൻ പോലും മറ്റൊരാളുടെ സഹായം തേടേണ്ട അത്തരം സാഹചര്യങ്ങൾ നമ്മുടെ ശരീരത്തേക്കാൾ കൂടുതൽ തളർത്തുക മനസ്സിനെയായിരിക്കും. ഇത്തരം മനോവിഷമങ്ങളിലൂടെ കടന്നുപോകുന്ന നിരവധിപേരെ നമുക്കു ചുറ്റും കാണാം. എന്നാൽ, ഇനി തളരേണ്ട ശരീരവും മനസ്സും. ശാരീരിക വൈകല്യമുള്ളവരെ പോലും എഴുന്നേൽപ്പിച്ചു നിർത്തുന്ന, നടത്തിപ്പിക്കുന്ന, വ്യായാമം ചെയ്യിപ്പിക്കുന്ന വെയറബിൾ റോബോട്ടിക്സ് ഡിവൈസ് അവതരിപ്പിക്കുകയാണ് ആസ്ട്രെക് ഇന്നൊവേഷൻസ് എന്ന സ്റ്റാർട്ടപ്പ്.
സംരംഭക സ്വപ്നങ്ങൾക്ക് സാക്ഷാത്കാരത്തിന്റെ പുതുചിറകു സമ്മാനിച്ച് മനോരമ ഓൺലൈൻ ഒരുക്കിയ ‘മനോരമ ഓൺലൈൻ എലവേറ്റ്’ നിക്ഷേപ സമാഹരണ റിയാലിറ്റി ഷോയിൽ നിക്ഷേപക പാനൽ അംഗങ്ങളുടെ പ്രശംസയും ആസ്ട്രെക്കിന്റെ സംരംഭകാശയം സ്വന്തമാക്കി.
മനോരമ ഓൺലൈൻ എലവേറ്റിന്റെ ആദ്യ എപ്പിസോഡ് താഴെയുള്ള വിഡിയോയിൽ കാണാം.
ഇക്ട്രിക്കൽ എൻജിനിയറിങ് സഹപാഠികളായ റോബിൻ തോമസ്, ജിതിൻ വിദ്യ അജിത്ത് എന്നിവർ സ്ഥാപിച്ച കമ്പനിയാണ് സാമൂഹികരംഗത്ത് വൻ ചലനം സൃഷ്ടിച്ചേക്കുന്ന ആശയത്തിനു പിന്നിൽ. റോബിന്റെ അപ്പൂപ്പന് ഒരു അപകടം സംഭവിച്ച്, മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നു. ശസ്ത്രക്രിയയ്ക്കുശേഷവും പക്ഷേ നടക്കാൻ സാധിച്ചില്ല. ഫിസിയോതെറാപ്പിയിലും അപര്യാപ്തതകളുണ്ടായി. ആരോഗ്യവാനായിരുന്ന അപ്പൂപ്പന് പെട്ടെന്നുള്ള ഈ ആഘാതം സൃഷ്ടിച്ചത് വലിയ പ്രതിസന്ധി.
ഈ സമയം എൻജിഒയുടെ ഭാഗമായി കുട്ടികൾക്കും മറ്റും ടെക് അധിഷ്ഠിതമായ സഹായ ഉപകരണങ്ങൾ ചെയ്തു നൽകുകയായിരുന്നു റോബിനും ജിതിനും. വൈകല്യമുള്ളവർക്കായി താഴെ വീഴാത്ത പ്ലേറ്റ്, പേന, ബ്രഷ് തുടങ്ങിയവയായിരുന്നു നിർമിച്ചിരുന്നത്. എന്തുകൊണ്ട്, ഈ മാർഗം പ്രയോജനപ്പെടുത്തി ഒരു വെയറബിൾ റോബോട്ടിക്സ് ഡിവൈസ് ഒരുക്കിക്കൂടാ എന്ന് റോബിനും ജിതിനും ആലോചിച്ചു. ആ ചിന്തയാണ് ആസ്ട്രെക് ഇന്നൊവേഷൻസിന്റെ പിറവിയിലേക്ക് നയിച്ചത്.
വലിയ മാറ്റം തന്നെ സൃഷ്ടിക്കുന്ന സംരംഭം
കോളജ് പ്രൊജക്റ്റായാണ് ആദ്യം വെയറബിൾ റോബോട്ടിക്സ് ഡിവൈസ് ഒരുക്കിയതെങ്കിലും പിന്നീട് കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഗ്രാന്റ് ലഭിച്ചു. കളമശ്ശേരി മേക്കർ വില്ലേജിൽ കമ്പനി ഇൻകുബേറ്റ് ചെയ്തു. ശ്രദ്ധ ആവശ്യമായ ആളുടെ ശരീരത്തിൽ ഘടിപ്പിക്കുന്ന ഡിവൈസാണിത്. ഇതിലെ മോട്ടോറുകൾ നടക്കാനും വ്യായാമം ചെയ്യാനും മറ്റുമുള്ള നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കും.
ആശുപത്രികളിലും റീഹാബിലിറ്റേഷൻ കേന്ദ്രങ്ങളിലും വലിയ മാറ്റം തന്നെ സൃഷ്ടിക്കുന്ന സംരംഭം. നിലവിൽ റീഹാബിലിറ്റേഷൻ പ്രക്രിയയിൽ ഒരാളെ മൂന്നാളുകൾ വരെ ചേർന്ന് വ്യായാമമൊക്കെ ചെയ്യിക്കേണ്ട സ്ഥിതിയുണ്ട്. ആസ്ട്രെക്കിന്റെ ഡിവൈസ് ഉപയോഗിക്കുമ്പോൾ ഒരു ഫിസിയോതെറാപ്പിസ്റ്റിനു തന്നെ ഒരേസമയം രണ്ടുപേരെ ശ്രദ്ധിക്കാൻ കഴിയും.
മനോരമ ഓൺലൈൻ എലവേറ്റിന്റെ നിക്ഷേപക പാനൽ അംഗങ്ങളായ ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാൻ, ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ. ടോം എം. ജോസഫ്, അസറ്റ് ഹോംസ് സ്ഥാപകൻ സുനിൽ കുമാർ, ഹീൽ സ്ഥാപകൻ രാഹുൽ എബ്രഹാം മാമ്മൻ എന്നിവർ
ഡിവൈസിന്റെ ഓരോഘട്ട വികസനത്തിലൂടെയും മുന്നോട്ടുപോകുകയാണ് ആസ്ട്രെക്. അഞ്ചാമത്തെ വേർഷനാണ് നിലവിലുള്ളത്. ദക്ഷിണ കൊറിയയിൽ നിന്ന് ബെസ്റ്റ് പ്രോഡക്റ്റ് ഓഫ് ദി ഇയർ പുരസ്കാരം കഴിഞ്ഞവർഷം ലഭിച്ചു. ജപ്പാനിലെ ഒകിനാവ പ്രാദേശിക സർക്കാരിന്റെ താൽപര്യാർഥം ഡിവൈസിന്റെ സംയുക്ത വികസന പദ്ധതിയുണ്ട്. യുഎഇ സർക്കാരിന്റെ അംഗീകാരവും ലഭിച്ചു. ഇന്ത്യയിൽ ഡിആർഡിഒ അംഗീകാരവും ഒരു പേറ്റന്റുമുണ്ട്. മറ്റൊരു പേറ്റന്റിനായി ശ്രമിക്കുന്നു.
പ്രയാസം നേരിടുന്നവർക്ക് സഹായം
നിലവിൽ ബി2ബി അടിസ്ഥാനത്തിലുള്ള ഡിവൈസാണ് സജ്ജമാക്കുന്നത്. പിന്നീടിത് നേരിട്ട് ഉപഭോക്താക്കളിലേക്ക് (ബി2സി) ലഭ്യമാക്കുന്ന വിധത്തിലേക്ക് ഒരുക്കും. മറ്റുള്ളവരെ ആശ്രയിക്കാതെ വീട്ടിലും ഓഫീസിലും നടക്കാനും അത്യാവശ്യം ജോലികൾ ചെയ്യാനും ശാരീരിക ബുദ്ധിമുട്ടുള്ളവരെയും പ്രായമായവരെയും സഹായിക്കുന്ന ഡിവൈസാണ് ആസ്ട്രെക്കിന്റെ ലക്ഷ്യം. ഭാരം കുറവാണെന്നും ആയാസമില്ലാതെ ഉപയോഗിക്കാമെന്നതും പ്രത്യേകതയുമാണ്.
ആസ്ട്രെക് ഇന്നൊവേഷൻസിന്റെ വെയറബിൾ റോബോട്ടിക്സ് ഡിവൈസ് ധരിച്ച് നടക്കുന്നയാൾ
വൈകല്യമുള്ളവർക്ക് മാത്രമല്ല, ഉയർന്ന ഭാരം വഹിക്കേണ്ട ജോലി ചെയ്യുന്നവർക്ക് സഹായകരമായ ഡിവൈസും ഒരുക്കും. ആശുപത്രികളിലും റീഹാബിലിറ്റേഷൻ കേന്ദ്രങ്ങളിലും ചികിത്സയുടെ ഭാഗമായി ഡിവൈസ് ഉപയോഗിക്കാനാകും. ഡിവൈസിലെ ഡേറ്റ പ്രയോജനപ്പെടുത്തി ഡോക്ടർമാർക്ക് തുടർതീരുമാനങ്ങളും എടുക്കാനാകും.
മനോരമ ഓൺലൈൻ എലവേറ്റിൽ പ്രശംസ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
റീഹാബിലിറ്റേഷൻ രംഗത്ത് വലിയ മാറ്റങ്ങൾക്കു തന്നെ വഴിവയ്ക്കുന്നതാണ് ആസ്ട്രെക് ഇന്നൊവേഷൻസിന്റെ പ്രോജക്റ്റെന്ന് മനോരമ ഓൺലൈൻ എലവേറ്റിൽ നിക്ഷേപക പാനൽ അംഗവും മീരാൻ ഗ്രൂപ്പ് ചെയർമാനുമായ നവാസ് മീരാൻ അഭിപ്രായപ്പെട്ടു. ശാരീരിക പ്രയാസങ്ങൾ മൂലം സ്വയം ചലിക്കാൻ കഴിയാത്തവർക്ക് സഹായം ഉറപ്പാക്കുകയെന്ന വെല്ലുവിളി തരണം ചെയ്യാൻ ആസ്ട്രെക്കിന് ഇതിലൂടെ കഴിയും. കമ്പനികളുടെ സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങൾ (സിഎസ്ആർ) പ്രയോജനപ്പെടുത്തി ഈ ഡിവൈസിന്റെ ലഭ്യത വ്യാപകമാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.