റിപ്പോ നിരക്ക് അര ശതമാനം കുറച്ച് അമ്പരപ്പിച്ച റിസർവ് ബാങ്ക് അതിനൊപ്പം വളർച്ചയെ പ്രോൽസാഹിപ്പിക്കുന്ന അക്കോമഡേറ്റിവ് നിലപാടിൽ നിന്ന് ന്യൂട്രൽ നിലപാടിലേക്ക് നയം മാറ്റിയതെന്താണ്? ഈ വർഷമാദ്യം സഞ്ജീവ് മല്‍ഹോത്ര ഗവർണറായി ചുമതലയേറ്റ ശേഷമാണ് ഒരു വർഷത്തിനു ശേഷം നിലപാട് ന്യൂട്രലിൽ നിന്ന് വളർച്ചയെ പ്രോൽസാഹിപ്പിക്കുന്ന അക്കോമഡേറ്റീവ് ആയി മാറ്റിയത്. എന്നാൽ ഇക്കഴിഞ്ഞ ഫെബ്രുവരി, ഏപ്രിൽ മാസങ്ങളിലെ രണ്ട് പണാവലോകന സമിതി യോഗങ്ങൾക്ക് ശേഷം ഇപ്പോൾ വീണ്ടും നിപാട് മാറ്റി ന്യൂട്രലിലേക്ക് മടങ്ങുന്ന വലിയ മാറ്റമാണ് കാണുന്നത്. 

അനിശ്ചിതത്വം അവസാനിക്കുന്നില്ല

ഭക്ഷ്യ വിലപ്പെരുപ്പം കുറഞ്ഞതിലൂടെ അടിസ്ഥാന പണപ്പെരുപ്പം ആർബിഐ പ്രതീക്ഷിച്ചിരുന്ന 4 ശതമാനത്തിൽ നിന്നും താഴെ 3.2 ശതമാനമെത്തിയതാണ് കേന്ദ്ര ബാങ്കിനെ നിലപാട് ന്യൂട്രലിലേയ്ക്ക് മാറ്റാൻ പ്രേരിപ്പിച്ചതെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. അതേ സമയം രാജ്യത്തെ ആഭ്യന്തര മൊത്ത ഉല്പാദന വളർച്ച താഴാനുള്ള കാരണം ആഗോളതലത്തിലെ പ്രതിസന്ധികളാണ്. മൺസൂൺ നേരത്തെ എത്തിയത് സമ്പദ് വ്യവസ്ഥയ്ക്ക് അനുകൂലമാണെങ്കിലും ആഗോള അനിശ്ചിതത്വങ്ങൾ തുടരുകയാണെന്ന് ആർബിഐ ഗവര്‍ണർ പറഞ്ഞു. 

എഐ ആഘാതവും

ആഗോള വളർച്ചയും വ്യാപാര പദ്ധതികളും വെല്ലുവിളി നേരിടുന്നു. അതോടൊപ്പം എ ഐ ഉള്‍പ്പടെയുള്ള ടെക്നോളജി മലക്കം മറിച്ചിലുകളും സാമ്പത്തിക സ്ഥിരതയ്ക്ക് വെല്ലുവിളി ആകുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യ കൈവരിച്ച  സാമ്പത്തിക വളർച്ചാ നേട്ടങ്ങൾ നിലനിർത്തുകയാണ് പ്രധാനം. 

കോവിഡ് കാലത്തുടനീളം സമ്പദ് വ്യവസ്ഥയുടെ വളർച്ചയെ പ്രോൽസാഹിപ്പിക്കുന്നതിനായി അക്കോമഡേറ്റീവ് നിലപാട് കൈകൊണ്ട ആർബിഐ 2024 ൽ ന്യൂട്രലിലേയ്ക്ക് മാറിയിരുന്നു. ഇതാണ് ഈ വർഷം ഫെബ്രുവരിയിൽ ആഗോള പ്രതിസന്ധികളെ തുടർന്ന് വീണ്ടും സമ്പദ് വ്യവസ്ഥയെ പിന്തുണയ്ക്കുന്ന അക്കോമഡേറ്റീവ് നിപാടിലേക്ക് മാറ്റുകയും വീണ്ടുമിപ്പോൾ വളർച്ച നില നിർത്തുകയെന്ന ലക്ഷ്യത്തോടെ ന്യൂട്രലാക്കുകയും ചെയ്തിട്ടുള്ളത്. സ്ഥിതി ഇങ്ങനെയാണെങ്കിലും ഭാവിയിൽ പണപ്പെരുപ്പം പിടിവിട്ട് കുതിക്കുകയാണെങ്കിൽ നിരക്ക് ഉയരത്തിൽ തന്നെ നിലനിർത്തുന്ന ഡോവിഷ് നിലപാടും ആർബിഐ കൈകൊണ്ടേക്കാം

English Summary:

The RBI’s recent shift to a neutral stance from accommodative, after a period of rate cuts, is analyzed. This change is attributed to easing core inflation, despite global uncertainties and slowing GDP growth. The RBI aims to maintain current economic growth while monitoring inflation risks.