കൊച്ചി ∙ ഇന്ത്യയിൽ നാളികേര ഉൽപാദനം പകുതികണ്ടു കുറച്ചതും വില ഇരട്ടിയിലേറെ കൂട്ടിയതും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ തെങ്ങുകളെ അതിതീവ്രമായി ബാധിച്ച വെള്ളീച്ചയുടെ ആക്രമണം. കഴിഞ്ഞ വർഷം ഇതേസമയം കിലോഗ്രാമിനു 200 രൂപയിൽ താഴെയായിരുന്ന വെളിച്ചെണ്ണ വില ഇപ്പോൾ 460 രൂപയാണ്. ഇൗ വർഷത്തെ നാളികേര ഉൽപാദന കണക്കുകൾ തയാറാ‌യിട്ടില്ലെന്നതിനാൽ കണക്കുകളുടെ അടിസ്ഥാനത്തിൽ ഉൽപാദന നഷ്ടം കണക്കാക്കാനാവില്ലെങ്കിലും തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ കർഷകർ ഇക്കാര്യം ഉറപ്പിച്ചു പറയുന്നതായി നാളികേര വികസന ബോർഡ് വിദഗ്ധർ പ്രതികരിച്ചു.

തെങ്ങോലകളുടെ മുകളിൽ കോളനിപോലെ വളരുന്ന വെള്ളീച്ച ഇലയുടെ നീരൂറ്റിക്കുടിക്കുകയും വിസർജ്യം (സൂട്ടി മോൾഡ് ) താഴെ ഇലകളിൽ കറുത്ത പാളിപോലെ പറ്റിപ്പിടിക്കുകയും ചെയ്യും. ലക്ഷക്കണക്കിനു വെള്ളീച്ചകൾ ഒരേ സമയം നീരൂറ്റിക്കുടിക്കുമ്പോൾ തെങ്ങിന്റെ വളർച്ച മുരടിക്കും. ഇലകളിൽ സൂട്ടിമോൾഡ് പാട മൂലം പ്രകാശ സംശ്ലേഷണം ഇല്ലാതാവും. ഇതോടെ ഉൽപാദനം ഗണ്യമായി കുറയും.

2019 മുതലാണു വെള്ളീച്ചയുടെ ആക്രമണം രൂക്ഷമായത്. 2022 ലെ രൂക്ഷമായ വരൾച്ചയിൽ കർണാടകയിൽ വെള്ളീച്ച വ്യാപനം ഗുരുതരമായി. തമിഴ്നാട്ടിലെ നാളികേര ഉൽപാദനത്തെയും ഗുരുതരമായി ബാധിച്ചു. കേരളത്തിൽ ഇടവിട്ട് മഴപെയ്യുന്നതിനാൽ ആക്രമണം അത്ര ഗുരുതരമായിട്ടില്ല. എങ്കിലും ഉൽപാദനത്തിൽ കാര്യമായ കുറവുണ്ട്.

English Summary:

Whitefly infestation is severely impacting coconut production in South India. Coconut production has decreased, leading to increased prices.