കേരളത്തിൽ ഇന്നലെ വൻ കുറവ് ദൃശ്യമായ സ്വർണവിലയിൽ ഇന്ന് നേരിയ മുന്നേറ്റം. ഗ്രാമിന് 10 രൂപ ഉയർന്ന് വില 9,060 രൂപയും പവന് 80 രൂപ ഉയർന്ന് 72,480 രൂപയുമായി. കഴിഞ്ഞ ദിവസങ്ങളിൽ ഗ്രാമിന് 190 രൂപയും പവന് 1,520 രൂപയും കൂടിയശേഷം ഇന്നലെ ഇടിഞ്ഞ വിലയാണ് ഇന്ന് നേരിയ തോതിൽ മുന്നേറിയത്. ഇന്നലെ ഗ്രാമിന് 9,050 രൂപയും പവന് 72,400 രൂപയുമായിരുന്നു വില.

സംസ്ഥാനത്ത് ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) വിലനിർണയ പ്രകാരം ഇന്ന് സംസ്ഥാനത്ത് 18 കാരറ്റ് സ്വർണവില ഗ്രാമിന് 5 രൂപ വർധിച്ച് 7,475 രൂപയിലെത്തി. വെള്ളി വില ഗ്രാമിന് 119 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നു. 

എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎ ഇന്നു 18 കാരറ്റ് സ്വർണത്തിനു നൽകുന്ന വില ഗ്രാമിന് 5 രൂപ കൂടി 7,430 രൂപയായി. വെള്ളി വില ഗ്രാമിന് 116 രൂപയിൽ നിലനിർത്തിയിട്ടുണ്ട്. കനംകുറഞ്ഞ (ലൈറ്റ്‍വെയ്റ്റ്) ആഭരണങ്ങളും വജ്രം ഉൾപ്പെടെ കല്ലുകൾ പതിച്ച ആഭരണങ്ങളും നിർമിക്കാൻ ഉപയോഗിക്കുന്നതാണ് 18 കാരറ്റ് സ്വർണം.

രാജ്യാന്തര സ്വർണവിലയും നേട്ടത്തിൽ 3,343 ഡോളറിലാണ്  ഇന്ന് വ്യാപാരം നടക്കുന്നത്. ഇതു കേരളത്തിലും വില നേരിയ തോതിൽ മുന്നേറാൻ സഹായിച്ചിട്ടുണ്ട്. 

കേരളത്തിലെ സ്വർണവില നിർണയം

രാജ്യാന്തര സ്വർണവില, രൂപ-ഡോളർ വിനിമയനിരക്ക്, സ്വർണത്തിന്റെ മുംബൈ വിപണിവില, ഇന്ത്യയിലേക്ക് സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകൾ സ്വർണ വ്യാപാരികളിൽ നിന്ന് ഈടാക്കുന്ന നിരക്ക് (ബാങ്ക് റേറ്റ്) എന്നിവ അടിസ്ഥാനമാക്കിയാണ് ഓരോ ദിവസവും രാവിലെ കേരളത്തിൽ സ്വർണവില നിർണയം.

പണിക്കൂലിയും ചേർന്നാൽ സ്വർണത്തിന്റെ വില

സ്വർണം ആഭരണമായി വാങ്ങുമ്പോൾ 3% ജിഎസ്ടി, 45 രൂപയും അതിന്റെ 18% ജിഎസ്ടിയും ചേരുന്ന ഹോൾമാർക്ക് ചാർജ് (53.10 രൂപ), പണിക്കൂലി എന്നിവയും ബാധകമാണ്. പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് ഓരോ ജ്വല്ലറിയിലും വ്യത്യാസപ്പെട്ടിരിക്കും. ഇതു 3 മുതൽ 35 ശതമാനം വരെയൊക്കെയാകാം. 5% പണിക്കൂലി കണക്കാക്കിയാൽത്തന്നെ ഇന്നു കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാൻ 78,000 രൂപയിൽ കൂടുതലാകും. ഒരു ഗ്രാം സ്വർണാഭരണം വാങ്ങമെങ്കിൽ 9,800 രൂപയിലേറെയാകും.

English Summary:

Kerala’s gold prices experienced a minor rebound today, with 24-carat gold rising slightly after yesterday’s decline. However, reports on 18-carat gold prices show conflicting data. The article details today’s rates, factoring in making charges and GST.