
റിസർവ് ബാങ്കിന്റെ (RBI) നടപ്പുവർഷത്തെ (2025-26) രണ്ടാമത്തെ . കഴിഞ്ഞ രണ്ടു പണനയ പ്രഖ്യാപനങ്ങളിലായി റിസർവ് റീപ്പോനിരക്ക് അരശതമാനം കുറച്ചിരുന്നു. നാളെയും പലിശനിരക്ക് കുറയ്ക്കുമെന്നാണ് കരുതുന്നത്.
പതിവുപോലെ ഇളവ് 0.25 ശതമാനമായിരിക്കുമോ അതോ 0.50% ബംപർ ഇളവുണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. റീപ്പോനിരക്ക് (Repo Rate) കുറഞ്ഞാൽ ആനുപാതികമായി ബാങ്കുകൾ വായ്പാ പലിശനിരക്കുകളും കുറയ്ക്കും. ഭവന (home loans), വാഹന, വ്യക്തിഗത, കാർഷിക, വിദ്യാഭ്യാസ, സ്വർണപ്പണയ വായ്പകളെടുത്തവർക്കും പുതുതായി വായ്പ തേടുന്നവർക്കും അത് വലിയ ആശ്വാസവുമാകും.
നിലവിൽ ഒട്ടുമിക്ക ബാങ്കുകളും 7.75 മുതൽ 7.9% വരെയാണ് ഭവന വായ്പകൾക്ക് പലിശ ഈടാക്കുന്നതാണ്. നാളെ റീപ്പോനിരക്ക് കാൽശതമാനം കുറഞ്ഞാൽ തന്നെ ഇത് 7.75 ശതമാനത്തിനു താഴെയെത്തും. ആനുപാതികമായി പ്രതിമാസ തിരിച്ചടവ് തുക (EMI) കുറയുമെന്നത് ഒട്ടേറെ പേർക്ക് ആശ്വാസം നൽകും. ഇക്കുറിയും പലിശനിരക്ക് കുറയ്ക്കാൻ ഒട്ടേറെ അനുകൂലഘടകങ്ങളാണ് റിസർവ് ബാങ്കിനു മുന്നിലുള്ളത്.
അതേസമയം, ബാങ്കിങ് രംഗത്തെ അധികപ്പണം (വായ്പാവിതരണം, പ്രവർത്തനച്ചെലവുകൾ എന്നിവ കിഴിച്ച് ബാങ്കുകളുടെ കൈവശമുള്ള പണം) നിലവിൽ അവർ റിസർവ് ബാങ്കിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. 5.75% പലിശകിട്ടുന്ന സ്റ്റാൻഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി റേറ്റ് (SDF) പ്രയോജനപ്പെടുത്തിയാണിത്. ഇക്കഴിഞ്ഞ ജൂൺ 2ന് മാത്രം 3.14 ലക്ഷം കോടി രൂപയാണത്രേ സർപ്ലസ് ഇനത്തിൽ ബാങ്കുകൾ റിസർവ് ബാങ്കിൽ നിക്ഷേപിച്ചത്.
ഇത്തരത്തിൽ സർപ്ലസ് പണം വായ്പ നൽകാതെ ബാങ്കുകൾ റിസർവ് ബാങ്കിൽ നിക്ഷേപിക്കുന്നതിന് തടയിടാനായി, റീപ്പോനിരക്കും എസ്ഡിഎഫും റിസർവ് ബാങ്ക് നിലവിൽ പ്രതീക്ഷിക്കുന്നതിനേക്കാൾ കൂടുതൽ കുറച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. റിസർവ് ബാങ്ക് പരമാവധി 0.50% വരെ കുറവ് റീപ്പോയിൽ വരുത്തിയേക്കുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. ഇത് 0.75 ശതമാനത്തിലേക്ക് ഉയർത്തിയേക്കാമെന്നാണ് പുതിയ റിപ്പോർട്ടുകൾ.
ഇപ്പോൾ റീപ്പോനിരക്ക് 6 ശതമാനവും എസ്ഡിഎഫ് 5.75 ശതമാനവുമാണ്. റിപ്പോനിരക്കിൽ ഘട്ടംഘട്ടമായി 0.75% വരെ ഇളവ് വരുത്തിയാൽ എസ്ഡിഎഫ് ആനുപാതികമായി 5 ശതമാനമാകും. ഫലത്തിൽ, എസ്ഡിഎഫിൽ പണമിടുന്നത് ബാങ്കുകൾക്ക് അനാകർഷകമാകും. ആ പണവും അവർ വായ്പാ വിതരണത്തിനു തന്നെ പ്രയോജനപ്പെടുത്തിയേക്കുമെന്ന് റിസർവ് ബാങ്ക് കരുതുന്നു.
റിസർവ് ബാങ്കിൽ നിന്ന് ബാങ്കുകൾ എടുക്കുന്ന അടിയന്തര വായ്പയുടെ പലിശയാണ് റീപ്പോനിരക്ക്. ഇത് അടിസ്ഥാനമാക്കിയാണ് നിലവിൽ ബാങ്കുകൾ വായ്പാ പലിശനിരക്കുകൾ നിശ്ചയിക്കുന്നത്. റിസർവ് ബാങ്കിൽ ബാങ്കുകൾ നടത്തുന്ന നിക്ഷേപത്തിന് ലഭിക്കുന്ന പലിശയാണ് എസ്ഡിഎഫ്.
ഇതിനു പുറമെ അടിയന്തര വായ്പകൾക്കായി മാർജിനൽ സ്റ്റാൻഡിങ് ഫെസിലിറ്റിയും (MSF) ബാങ്കുകൾ പ്രയോജനപ്പെടുത്താറുണ്ട്. ഇതിന്റെ നിരക്ക് (MSF Rate) റീപ്പോനിരക്കിനേക്കാൾ 0.25% അധികമാണ് (6.25%). അതായത് എംഎസ്എഫ്, എസ്ഡിഎഫ് എന്നിവയുമായി റീപ്പോനിരക്കിനുള്ള അന്തരം 0.25% വീതം. ഇതിൽ റീപ്പോയും എസ്ഡിഎഫും തമ്മിലെ അന്തരം 0.50% ആക്കുന്നതും റിസർവ് ബാങ്ക് ആലോചിച്ചേക്കാമെന്ന് ചില റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
അതായത്, എസ്ഡിഎഫ് ആനുപാതികമായി കുറയുന്നതിന് പകരം 0.25% അധികമായി കുറയും. ഉദാഹരണത്തിന് നാളെ റിസർവ് ബാങ്ക് റീപ്പോനിരക്ക് 0.25% കുറച്ച് 5.75 ശതമാനമാക്കുമ്പോൾ എസ്ഡിഎഫ് 5.50 ശതമാനമാണ് ആകേണ്ടത്. ഇതിനു പകരം എസ്ഡിഎഫ് 0.50% കുറച്ച് 5.25 ശതമാനമാക്കിയേക്കാം. വായ്പാ ലഭ്യത ഉഷാറാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇതിനു റിസർവ് ബാങ്ക് തയാകുമോയെന്ന് നാളെ പണനയ പ്രഖ്യാപനത്തിൽ അറിയാം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: