
രാജ്യാന്തര വിപണിയിലെ (gold) കുതിപ്പിന്റെ ആവേശത്തിൽ കേരളത്തിലും (Kerala gold price) സ്വർണവിലയുടെ (gold rate) കുതിച്ചുകയറ്റം. ഒരുമാസത്തെ ഇടവേളയ്ക്കുശേഷം പവൻവില വീണ്ടും 73,000 രൂപ ഭേദിച്ചു. ഗ്രാമിന് 40 രൂപ ഉയർന്ന് 9,130 രൂപയും പവന് 320 രൂപ വർധിച്ച് 73,040 രൂപയുമാണ് ഇന്നു വില. കഴിഞ്ഞ ഏപ്രിൽ 22ലെ ഗ്രാമിന് 9,290 രൂപയും പവന് 74,320 രൂപയുമാണ് കേരളത്തിലെ റെക്കോർഡ്. ജൂണിൽ ഇതുവരെ പവന് 1,680 രൂപയും ഗ്രാമിന് 210 രൂപയും കൂടിയിട്ടുണ്ട്.
ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (AKGSMA) നിർണയപ്രകാരം ഇന്ന് 18 കാരറ്റ് (18 carat gold) സ്വർണവില ഗ്രാമിന് 30 രൂപ വർധിച്ച് 7,510 രൂപയും വെള്ളി വില (Silver price) ഗ്രാമിന് ഒരു രൂപ ഉയർന്ന് സമീപകാലത്തെ റെക്കോർഡായ 114 രൂപയുമായി. അതേസമയം, എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎ 18 കാരറ്റ് സ്വർണത്തിന് നൽകിയ വില ഗ്രാമിന് 35 രൂപ ഉയർത്തി 7,490 രൂപയാണ്. വെള്ളിക്ക് ഗ്രാമിന് 4 രൂപ കൂട്ടി 113 രൂപയും.
ഗ്രാമിന് 9,130 രൂപയും പവന് 73,040 രൂപയുമാണ് ഇന്ന് കേരളത്തിലെങ്കിലും ഈ വിലയ്ക്ക് സ്വർണാഭരണം വാങ്ങാനാകില്ല. 3% ജിഎസ്ടി, പണിക്കൂലി (3-35%), ഹോൾമാർക്ക് (HUID) ഫീസ് (53.10 രൂപ) എന്നിവയും കൂടിച്ചേരുമ്പോഴേ സ്വർണാഭരണ വാങ്ങൽവിലയാകൂ. അതായത്, ഒരു പവൻ ആഭരണം വാങ്ങണമെങ്കിൽ പോലും ഇന്ന് കേരളത്തിൽ മിനിമം 80,000 രൂപയ്ക്കടുത്താകും.
അമേരിക്ക കിതയ്ക്കുന്നു; സ്വർണം കുതിക്കുന്നു
ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസ് (US Economy) നേരിടുന്ന പ്രതിസന്ധികളാണ് സ്വർണത്തിന് കുതിക്കാനുള്ള ഊർജമാകുന്നത്. യുഎസിന്റെ സേവനമേഖലയുടെ (services sector) വളർച്ചനിരക്ക് മേയിൽ നെഗറ്റീവിലേക്ക് പതിച്ചു. ഒരുവർഷത്തിനിടെ വളർച്ച നെഗറ്റീവാകുന്നത് ആദ്യം. ട്രംപിന്റെ താരിഫ് നയങ്ങളാണ് തിരിച്ചടിയായത്. വെള്ളിയാഴ്ച പുറത്തുവരുന്ന തൊഴിൽക്കണക്കിലേക്കാണ് (NFP report) ഇനി ഏവരുടെയും ഉറ്റുനോട്ടം.
യുഎസിലേക്കുള്ള സ്റ്റീലിനും അലൂമിനിയത്തിനും ട്രംപ് 50% തീരുവ പ്രഖ്യാപിച്ചത് ആഗോള സമ്പദ്വ്യവസ്ഥയിൽ ആശങ്ക വിതച്ചിട്ടുണ്ട്. ഇതിനു പുറമെ റഷ്യ-യുക്രെയ്ൻ യുദ്ധം വീണ്ടും കലുഷിതമാകുന്നതും സ്വർണത്തിന് ‘പ്രതിസന്ധിക്കാലത്തെ സുരക്ഷിത നിക്ഷേപം’ (safe-haven demand) എന്ന പെരുമ സമ്മാനിക്കുകയാണ്. ഇതാണ് വില കൂടാനും പ്രധാന കാരണം.
റഷ്യയിൽ ഡ്രോൺ ആക്രമണം നടത്തി 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ അവകാശപ്പെട്ടിരുന്നു. യുക്രെയ്നെ തിരിച്ചടിക്കുമെന്ന് റഷ്യയും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ, റഷ്യ-യുക്രെയ്ൻ സമാധാനം അകലെ തന്നെയാണെന്ന് ട്രംപ് പറഞ്ഞതും സ്വർണത്തിന് ആവേശമായി. രാജ്യാന്തരവില ഔൺസിന് 3,367 ഡോളറിൽ നിന്ന് 3,382 ഡോളറിൽ എത്തിയത് കേരളത്തിലും സ്വർണവില കൂടാനിടയാക്കി.
ബോംബെ റേറ്റും രൂപയും
രാജ്യാന്തര സ്വർണവില, ഡോളറിനെതിരെ (dollar) രൂപയുടെ (Indian Rupee) മൂല്യം, ബോംബെ വിപണിയിലെ (Bombay Rate) സ്വർണവില, ഇന്ത്യയിലേക്ക് സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകൾ ഈടാക്കുന്ന നിരക്ക് (Bank Rate) എന്നിവ വിലയിരുത്തിയാണ് ഓരോ ദിവസവും രാവിലെ കേരളത്തിലെ സ്വർണവില നിർണയം.
ഇന്ന് രൂപ ഡോളറിനെതിരെ 3 പൈസ ഉയർന്ന് 85.87ലാണ് വ്യാപാരം ആരംഭിച്ചതെന്നത് സ്വർണവില വർധനയുടെ ആക്കം നേരിയതോതിൽ കുറച്ചു. അല്ലായിരുന്നെങ്കിൽ ഇന്ന് വില കൂടുതൽ ഉയരുമായിരുന്നു. ബോംബെ റേറ്റ് ഗ്രാമിന് 44 രൂപ ഉയർന്ന് 10,010 രൂപയിലും ബാങ്ക് റേറ്റ് 49 രൂപ വർധിച്ച് 10,135 രൂപയിലും എത്തിയത് കേരളത്തിലും വില കൂട്ടാൻ വഴിയൊരുക്കി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: