കോട്ടയം∙ തെലങ്കാനയിൽ നടന്ന 72–ാമത് മിസ് വേൾഡ് മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ ടിവി, ഓൺലൈൻ ചാനലുകളിലൂടെയും മിസ് വേൾഡ് ഓർഗനൈസേഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും തത്സമയം വീക്ഷിച്ചത് 120 കോടി പേർ. അവരെല്ലാം മത്സരത്തിനൊപ്പം കണ്ടറിഞ്ഞ മറ്റൊന്നുകൂടിയുണ്ട്, തെലങ്കാനയുടെ ടൂറിസം സാധ്യതകൾ. ഈ ആഗോള ഇവന്റിനായി നടത്തിയ കൃത്യമായ പ്രചാരണങ്ങൾ വരും വർഷങ്ങളിലേക്കുള്ള തെലങ്കാന സർക്കാരിന്റെ ടൂറിസം മേഖലയിലേക്കുള്ള മുതൽമുടക്കു കൂടിയായിരുന്നു. ടൂറിസം രംഗത്ത് വൻകുതിപ്പു ലക്ഷ്യമിട്ടുള്ള തെലങ്കാന സർക്കാരിന്റെ 5 വർഷം നീളുന്ന കർമപദ്ധതിയുടെ ഉദ്ഘാടന വേദികൂടിയായി 108 രാജ്യങ്ങൾ അണിനിരന്ന മിസ് വേൾഡ് മത്സരം.

ലോകത്തിനു മുൻപിൻ ബ്രാൻഡ് തെലങ്കാന

മിസ് വേൾഡ് മത്സരത്തിന് വേദിയൊരുക്കാൻ ഏകദേശം 50 കോടി രൂപയാണ് രേവന്ത് റെഡ്ഡി സർക്കാർ ചെലവിട്ടത്. തെലങ്കാനയിലെ ആത്മീയ, ആരോഗ്യ, കൈത്തറി ടൂറിസം സാധ്യതകൾ ലോകത്തിനു മുൻപിൽ അവതരിപ്പിക്കുന്നതിലാണ് മത്സരത്തിലുടനീളം സർക്കാർ ഊന്നൽ നൽകിയത്. ഇതിന്റെ ഭാഗമായി ഹൈദരാബാദിലെ വിവിധ ക്ഷേത്രങ്ങളും ആശുപത്രികളും നെയ്ത്തുഗ്രാമങ്ങളും സന്ദർശിക്കാൻ മത്സരിക്കാൻ എത്തിയവർക്ക് അവസരം നൽകി.

ഹിറ്റായി സമൂഹ മാധ്യമ പ്രചാരണം

മിസ് വേൾഡ് സംഘത്തിന്റെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ സന്ദർശനത്തിന്റെ വിഡിയോകൾ ലക്ഷക്കണക്കിനാളുകളാണ് സമൂഹ മാധ്യമങ്ങളിലൂടെ കണ്ടത്. മിസ് അമേരിക്കയുടെ ചാർമിനാർ സന്ദർശന വിഡിയോ ഇൻസ്റ്റഗ്രാമിൽ മാത്രം കണ്ടത് 17 ലക്ഷം പേരാണ്. തെലങ്കാനയിലെ അനുഭവങ്ങളെക്കുറിച്ച് മിസ് വേൾഡ് ജേതാവ് ഒപൽ സുചത പോസ്റ്റ് ചെയ്ത വിഡിയോയുടെ കാഴ്ചക്കാർ 11 ലക്ഷവും. ഇതുപോലെ 108 സുന്ദരിമാർ ഒരു മാസത്തോളം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോകൾ മാത്രം മതി ആഗോള വിപണിയിൽ തെലങ്കാനയ്ക്ക് ബ്രാൻഡ് വാല്യൂ ഉയർത്താൻ.

English Summary:

Telangana’s tourism potential soared after hosting the Miss World pageant. The event’s massive global reach, amplified by social media, resulted in significant brand exposure for the state.