
ന്യൂഡൽഹി∙ രാജ്യാന്തര വ്യോമയാന മേഖലയിൽ വിമാനങ്ങളുടെ ക്ഷാമം രൂക്ഷമെന്ന് രാജ്യാന്തര വ്യോമഗതാഗത സംഘടന (അയാട്ട). ലോകത്തെ വിവിധ വിമാനക്കമ്പനികൾ 17,000ലേറെ വിമാനങ്ങൾക്കാണ് ഓർഡർ നൽകി കാത്തിരിക്കുന്നത്. ഇതിൽ 5,400 എണ്ണം ഇതിനകം ലഭിക്കേണ്ടതായിരുന്നുവെന്ന് അയാട്ട വാർഷിക സമ്മേളനം ചൂണ്ടിക്കാട്ടി.
ചുരുക്കത്തിൽ, ലോകത്തെ മൊത്തം കമേഴ്സ്യൽ വിമാനങ്ങളുടെ എണ്ണത്തിന്റെ (ഏകദേശം 36,000) 15 ശതമാനത്തോളം കുറവ് നിലവിൽ തന്നെയുണ്ടെന്നു വ്യക്തം. ഈ കുറവ് പരിഹരിക്കാൻ തന്നെ ഇനിയും 5 വർഷം വരെയെടുക്കാം.
മൊത്തം ഓർഡർ ചെയ്ത 17,000 വിമാനങ്ങൾ ലഭിക്കാനായി 14 വർഷമെങ്കിലും വേണ്ടിവരുമെന്നാണ് അനുമാനം. ഇൻഡിഗോ, എയർ ഇന്ത്യ അടക്കം ഇന്ത്യയിലെ വിമാനക്കമ്പനികളാണ് ഇതിൽ 1,700ലേറെ വിമാനങ്ങൾ ഓർഡർ ചെയ്ത് കാത്തിരിക്കുന്നത്. ഉൽപാദനത്തിനുള്ള പരിമിതിയും വിതരണശൃംഖലയിലെ പ്രശ്നങ്ങളുമാണ് എയർബസ്, ബോയിങ് പോലെയുള്ള വിമാനനിർമാണക്കമ്പനികൾ നേരിടുന്ന വെല്ലുവിളി.
പഴയ വിമാനങ്ങൾ ലീസിനെടുക്കുന്നതിനും താരതമ്യേന പുതിയ വിമാനങ്ങൾ സെക്കൻഡ് ഹാൻഡ് ആയി വാങ്ങുന്നതിനുമുള്ള ചെലവ് വൻതോതിൽ വർധിച്ചു. പുതിയ വിമാനങ്ങളില്ലാത്തതിനാൽ നിലവിലുള്ള വിമാനങ്ങളുടെ ശരാശരി പ്രായം 13 വർഷമായിരുന്നത് 15 വർഷമായി ഉയർന്നു. വിമാനങ്ങൾക്ക് പ്രായമാകുന്നത് ഉയർന്ന മെയ്ന്റനൻസ് ചെലവുകൾക്കും ഇന്ധനച്ചെലവിനും കാരണമായി.
വിമാനക്ഷാമം മൂലം, ചെറുവിമാനങ്ങൾ വേണ്ട റൂട്ടിൽ പോലും ചിലപ്പോൾ വലിയ വിമാനങ്ങൾ ഉപയോഗിക്കേണ്ടി വരുന്നു. ഇതിൽ വലിയൊരു പങ്ക് സീറ്റും കാലിയാണെന്നും അയാട്ട ചൂണ്ടിക്കാട്ടി. ഡെലിവറിക്കുള്ള താമസത്തിനു പുറമേ എൻജിനുമായി ബന്ധപ്പെട്ട പ്രശ്നവും സ്പെയർ പാർട്സുകളുടെ ലഭ്യതക്കുറവും മൂലം ഒട്ടേറെ വിമാനങ്ങൾ സർവീസിൽ നിന്ന് നീക്കേണ്ടി വന്നു. 10 വർഷത്തിൽ താഴെ മാത്രം പഴക്കമുള്ള 1,100ലേറെ വിമാനങ്ങൾ നിലവിൽ ഉപയോഗിക്കാനാകുന്നില്ല.
ഗ്രൗണ്ട് ചെയ്ത വിമാനങ്ങളിൽ 69 ശതമാനവും പ്രാറ്റ് ആൻഡ് വിറ്റ്നി കമ്പനിയുടെ എൻജിനുകളാണുള്ളത്. പ്രാറ്റ് ആൻഡ് വിറ്റ്നി എൻജിൻ ഉപയോഗിച്ചിരുന്ന ഒട്ടേറെ വിമാനങ്ങളാണ് 2023ൽ സാങ്കേതികത്തകരാർ മൂലം ലോകമെങ്ങും ഗ്രൗണ്ട് ചെയ്തത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
English Summary:
Aircraft shortage cripples global aviation; IATA reports significant delivery delays and production issues causing a 15% deficit in the global fleet, leading to increased costs and operational challenges. This shortfall will take years to resolve, affecting airlines worldwide and passengers alike.