
ലോകത്തിൽ തന്നെ സ്വർണം ഏറ്റവും കൂടുതൽ ഇഷ്ടമുള്ളവരുടെ കൂട്ടത്തിലാണ് ഇന്ത്യക്കാർ. ചടങ്ങുകൾക്കായാലും സമ്പാദ്യമായാലും സമ്മാനം കൊടുക്കാനായാലും സ്വർണമില്ലാത്ത കാര്യം നമുക്ക് ഓർക്കാനാകില്ല. സ്വർണവില ഒരു ലക്ഷത്തിലേക്ക് അടുക്കുമ്പോൾ നമ്മൾ വാങ്ങുന്ന സ്വർണ ആഭരണങ്ങൾ ശരിക്കും സ്വർണം തന്നെയാണോ അതോ കബളിക്കപ്പെടുന്നുണ്ടോ എന്ന് ചിന്തിച്ചിട്ടുണ്ടോ?
ഹാൾമാർക്കിങ്
ഇന്ത്യാ ഗവൺമെന്റ് ഹാൾമാർക്കിങ് നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. ജ്വല്ലറികൾ ഹാൾമാർക്ക് ചെയ്ത ആഭരണങ്ങൾ മാത്രമേ വിൽക്കാവൂ എന്ന് നിർബന്ധമാക്കിയിട്ടുമുണ്ട്.
18, 22 അല്ലെങ്കിൽ 20 കാരറ്റ് സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ “ഹാൾമാർക്ക്” ലോഗോ അതിലുണ്ടാകണം. എല്ലാ ആഭരണത്തിലും, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) ലോഗോ, കാരറ്റേജിലെ പരിശുദ്ധി, സൂക്ഷ്മത, 6 അക്ക ആൽഫാന്യൂമെറിക് HUID എന്നീ കാര്യങ്ങൾ ഉണ്ടാകേണ്ടത് ഇപ്പോൾ നിർബന്ധമാണ്. മുമ്പ് 6 അക്ക HUID നിർബന്ധമായിരുന്നില്ല. ജ്വല്ലറി ഉടമയ്ക്ക് BIS ലോഗോയും പ്യൂരിറ്റി മാർക്കും ജ്വല്ലറിയുടെ ലോഗോയും ഹാൾമാർക്കിങ് സെന്റർ നമ്പറും കാണിക്കാനാകുമെന്നത് കാലഹരണപ്പെട്ട രീതിയാണ്.
2023 ഏപ്രിൽ മുതൽ 6 അക്ക ആൽഫാന്യൂമെറിക് ഹാൾമാർക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ നമ്പർ (HUID) ഇല്ലാതെ ഹാൾമാർക്ക് ചെയ്ത സ്വർണ്ണാഭരണങ്ങൾ വിൽക്കുന്നത് ബ്യൂറോ ഓഫ് ഇന്ത്യ സ്റ്റാൻഡേർഡ്സ് (BIS) നിരോധിച്ചിരുന്നു. ഹാൾമാർക്ക് ചെയ്ത ഓരോ ആഭരണത്തിനും സവിശേഷ HUID നമ്പർ ഉണ്ട്, അത് നമുക്ക് പരിശോധിക്കാൻ കഴിയും.
എങ്ങനെ പരിശോധിക്കും?
∙ഫോണിൽ BIS കെയർ ആപ്പ് ഡൗൺലോഡ് ചെയ്യുക.
∙HUID വായിക്കാൻ ആഭരണങ്ങൾ സൂം ഇൻ ചെയ്യുക.
∙ആപ്പിൽ HUID നമ്പർ നൽകുക
∙ഹാൾമാർക്ക് ചെയ്ത ആഭരണ വ്യാപാരിയുടെ വിവരങ്ങൾ, അവരുടെ റജിസ്ട്രേഷൻ നമ്പർ, ഉൽപ്പന്നത്തിന്റെ പരിശുദ്ധി, ഉൽപ്പന്നത്തിന്റെ തരം, കൂടാതെ ഉൽപ്പന്നം പരിശോധിച്ച് ഹാൾമാർക്ക് ചെയ്ത ഹാൾമാർക്കിങ് സെന്ററിന്റെ വിശദാംശങ്ങൾ എന്നിവ നിങ്ങൾക്ക് കാണാൻ കഴിയും.
∙6 അക്ക HUID ഉപയോഗിച്ച് ആഭരണങ്ങളുടെ പരിശുദ്ധി അല്ലെങ്കിൽ സൂക്ഷ്മത ഉറപ്പ് നൽകുന്നത് എളുപ്പമാക്കുന്നു. മാത്രമല്ല, ഹാൾമാർക്ക് ചെയ്ത സ്വർണം ഭാവിയിൽ ശരിയായ വിപണി വില നേടിത്തരും.
ഇത് പരിശോധിക്കാൻ മറന്നുപോയാലോ? നിങ്ങൾക്ക് ഇപ്പോൾ പോലും ഇത് പരിശോധിക്കാം. വഞ്ചിക്കപ്പെട്ടാൽ നഷ്ടപരിഹാരം നേടാൻ സഹായിക്കുന്ന നിയമവുമുണ്ട്.
ഹാൾമാർക്ക് ചെയ്ത ആഭരണങ്ങളിൽ അടയാളപ്പെടുത്തിയതിനേക്കാൾ കുറഞ്ഞ ശുദ്ധത കണ്ടെത്തിയാൽ, വാങ്ങുന്നയാൾക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. ആഭരണത്തിന്റെ ഭാരത്തിനും പരിശോധനാ നിരക്കുകൾക്കും അനുസൃതമായി കണക്കാക്കിയ വ്യത്യാസത്തിന്റെ ഇരട്ടി തുക വരെ നഷ്ടപരിഹാരം ലഭിക്കും.