
ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസിൽ കഴിഞ്ഞമാസത്തെ തൊഴിൽക്കണക്ക് പ്രതീക്ഷതിനേക്കാൾ മെച്ചപ്പെട്ടിട്ടും ചാഞ്ചാട്ടത്തിൽ രാജ്യാന്തര സ്വർണവില. പുതുതായി 1.35 ലക്ഷം പേർക്ക് തൊഴിൽ ലഭിക്കുമെന്നായിരുന്നു ആദ്യ വിലയിരുത്തലുകൾ. എന്നാൽ, 1.77 ലക്ഷം തൊഴിലുകൾ സൃഷ്ടിക്കപ്പെട്ടെന്നും തൊഴിലില്ലായ്മനിരക്ക് 4.2 ശതമാനത്തിൽ തുടരുകയാണെന്നും ലേബർ ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.
ഇതോടെ ഔൺസിന് 3,268 ഡോളറായിരുന്ന രാജ്യാന്തരവില 3,212 ഡോളറിലേക്ക് വീണെങ്കിലും വൈകാതെ 3,241 ഡോളറിലേക്ക് തിരിച്ചുകയറി. തൊഴിൽക്കണക്ക് മെച്ചപ്പെട്ടതിനെ യുഎസ് സമ്പദ്വ്യവസ്ഥയിലെ പ്രതിസന്ധികൾ അകലുന്നതിന്റെ സൂചനയായാകും കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് കാണുക. ഫലത്തിൽ, ധൃതിപിടിച്ച് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കേണ്ടെന്ന തീരുമാനത്തിലേക്ക് അവർ എത്തിയേക്കാം. ഇത്, സ്വർണവിലയെ താഴേക്കാകും നയിക്കുക.
ഗോൾഡ് ഇടിഎഫും ഡോളറും
യുഎസ്-ചൈന വ്യാപാരപ്പോര് ശമിക്കുന്നതും ഓഹരി-കടപ്പത്ര വിപണികൾ മെച്ചപ്പെടുന്നതും സ്വർണത്തിന് തിരിച്ചടിയാണ്. നിക്ഷേപകർ, ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണനിക്ഷേപ പദ്ധതികളെ കൈവിട്ട് ഓഹരി-കടപ്പത്ര വിപണികളിലേക്ക് ചുവടുമാറ്റും. 98-99 നിലവാരത്തിൽ നിന്ന് 100ന് മുകളിലേക്ക് യുഎസ് ഡോളർ ഇൻഡക്സ് എത്തിയതും സ്വർണവിലയെ പ്രതികൂലമായാകും ബാധിക്കുക.
പക്ഷേ, വില കുറഞ്ഞത് മുതലെടുത്തുള്ള വാങ്ങൽതാൽപര്യം (ബൈയിങ് ദ ഡിപ്) വിപണിയിൽ പ്രകടമാണ്. അതാണ്, പ്രതികൂല സാഹചര്യത്തിലും വില ഇപ്പോൾ തിരിച്ചുകയറാനുള്ള കാരണം. മാത്രമല്ല, ഇന്ത്യയുടെ റിസർവ് ബാങ്ക് ഉൾപ്പെടെ ലോകത്തെ പ്രമുഖ കേന്ദ്രബാങ്കുകൾ കരുതൽ ശേഖരത്തിലേക്ക് വലിയതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും വില വർധനയ്ക്ക് വഴിയൊരുക്കിയേക്കും.
കേരളത്തിലെ വില; വെള്ളിക്കും പലവില!
കേരളത്തിൽ ഇന്ന് സ്വർണവില മാറിയിട്ടില്ല. ഗ്രാമിന് 8,755 രൂപയിലും പവന് 70,040 രൂപയിലുമാണ് വ്യാപാരം. കഴിഞ്ഞ രണ്ടുദിവസത്തിനിടെ പവന് 1,800 രൂപയും ഗ്രാമിന് 225 രൂപയും കുറഞ്ഞശേഷമാണ് ഇന്നു വില മാറ്റമില്ലാതെ നിൽക്കുന്നത്. അതേസമയം, ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഇന്ന് ഗ്രാമിന് മാറ്റമില്ലാതെ 7,240 രൂപയാണ്. വെള്ളിക്ക് ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 106 രൂപ.
എന്നാൽ, എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎ നൽകിയിരിക്കുന്ന വില 18 കാരറ്റ് സ്വർണം ഗ്രാമിന് മാറ്റമില്ലാതെ 7,185 രൂപ. ഇവർ വെള്ളിക്ക് ഈടാക്കുന്നത് ഗ്രാമിന് 109 രൂപയും. ഡോളറിനെതിരെ ഇന്ത്യൻ റുപ്പിയുടെ മൂല്യം 83.78 എന്ന ആറുമാസത്തെ ഉയരത്തിലെത്തിയ പശ്ചാത്തലത്തിൽ കൂടിയാണ് കേരളത്തിൽ ഇന്നു സ്വർണവില മാറ്റമില്ലാതെ നിൽക്കുന്നത്.
പ്രവചനവുമായി ശതകോടീശ്വരൻ
സ്വർണത്തെ കാത്തിരിക്കുന്നത് വൻ കുതിച്ചുകയറ്റമായിരിക്കും എന്ന അഭിപ്രായവുമായി യുഎസ് ശതകോടീശ്വരനും നിക്ഷേപകനുമായ ജോൺ പോൾസൺ രംഗത്തെത്തി. മൂന്നു വർഷത്തിനകം രാജ്യാന്തര വില ഔൺസിന് 5,000 ഡോളർ ഭേദിക്കുമെന്നാണ് ജോൺ പറയുന്നത്.
ലോകം സാമ്പത്തിക അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണെന്നും ഈ സാഹചര്യത്തിൽ ജനങ്ങളും കേന്ദ്രബാങ്കുകളും കൂടുതൽ സുരക്ഷിത നിക്ഷേപത്തിലേക്ക് ചുവടുമാറ്റുമെന്നും ഇതു സ്വർണത്തിനാണ് നേട്ടമാവുകയെന്നും അദ്ദേഹം പറയുന്നു. ഡോളറിനു പകരം സ്വർണത്തെ റിസർവ് കറൻസിയായി കാണുന്നതിലേക്ക് കേന്ദ്രബാങ്കുകളെത്തും. ചൈനയും റഷ്യയും ഇതിലേക്ക് കടന്നുകഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
രാജ്യാന്തരവിലയിൽ ഔൺസിന് ഓരോ ഡോളർ വർധിക്കുമ്പോഴും കേരളത്തിൽ ഗ്രാമിന് ശരാശരി 2 രൂപ കൂടാം. അങ്ങനെയെങ്കിൽ രാജ്യാന്തരവില 5,000 ഡോളറിൽ എത്തിയാൽ കേരളത്തിൽ പവൻവില നികുതിയും പണിക്കൂലിയും കൂടാതെ തന്നെ ഒരുലക്ഷം രൂപ കടന്നേക്കാം.