
പ്രവാസികളിലേറെയും ഇന്ത്യയിലെ ഓഹരി വിപണിയിൽ നിക്ഷേപിക്കാറുണ്ട്. അങ്ങനെയുള്ളവർക്ക് ഓഹരികളും, മ്യൂച്ചൽ ഫണ്ടും വിൽക്കുമ്പോൾ നികുതി കൊടുക്കണോ കൊടുക്കേണ്ടയോ എന്ന കാര്യത്തിൽ നിലനിന്നിരുന്ന അനിശ്ചിതത്വം ഇപ്പോൾ ഒഴിവായിട്ടുണ്ട്.
ഇന്ത്യയിലെ വരുമാനത്തിന് ഇന്ത്യയിൽ നികുതി
ഇന്ത്യൻ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന് മാത്രമേ പ്രവാസി ഇന്ത്യക്കാർ (NRI) ആദായനികുതി നൽകേണ്ടതുള്ളൂ. NRI-കൾ അവരുടെ ഇന്ത്യൻ വരുമാനത്തിന് ഇന്ത്യയിൽ നികുതി അടയ്ക്കാൻ ബാധ്യസ്ഥരാണ്. അതിൽ ബാങ്ക് നിക്ഷേപങ്ങൾ, സ്ഥാവര വസ്തുക്കൾ, ആഭരണങ്ങൾ, ബിസിനസ് സംരംഭങ്ങൾ എന്നിവ ഉൾപ്പെടാം. ഇതിൽ ഓഹരികളും മ്യൂച്ചൽഫണ്ടും വിൽക്കുമ്പോൾ ലഭിക്കുന്ന മൂലധന നേട്ട നികുതിയുടെ കാര്യം എങ്ങനെയാണ്?
ഓഹരികൾക്ക് മൂലധന നേട്ട നികുതി
ലിസ്റ്റ് ചെയ്ത ഓഹരികളിൽ നിന്നോ ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിൽ നിന്നോ ഉള്ള മൂലധന നേട്ടങ്ങൾക്ക് നിക്ഷേപ കാലയളവിനെ ആശ്രയിച്ച് NRIകൾ വ്യത്യസ്ത നികുതി കൊടുക്കണം. 12 മാസത്തിൽ താഴെയുള്ളവ ഹ്രസ്വകാല മൂലധന നേട്ടങ്ങളുടെ പരിധിയിൽ വരും. അത്തരം സന്ദർഭങ്ങളിൽ എൻആർഐകൾ 20% നികുതി നൽകണം. ദീർഘകാല മൂലധന നേട്ടങ്ങൾ 12 മാസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന നിക്ഷേപങ്ങളാണ്. ഇവിടെ ബാധകമായ നികുതി നിരക്ക് 12.5% ആണ്.
NRIകൾ നികുതി നൽകേണ്ട
എന്നാൽ ഇക്കാര്യത്തിൽ അടുത്തിടെ മുംബൈ ആദായനികുതി അപ്പീൽ ട്രൈബ്യൂണൽ (ഐടിഎടി) പുതിയ വിധി പ്രസ്താവിച്ചു. സിങ്കപ്പൂരിലെ പ്രവാസി ഇന്ത്യൻ നിക്ഷേപകർക്ക് മ്യൂച്വൽ ഫണ്ട് യൂണിറ്റുകളിൽ നിന്ന് ലഭിക്കുന്ന മൂലധന നേട്ടത്തിന് ഇന്ത്യയിൽ നികുതി നൽകേണ്ടതില്ലെന്നാണ് ഐടിഎടി വിധിച്ചത്. “മ്യൂച്വൽ ഫണ്ട് യൂണിറ്റുകളുടെ വിൽപ്പനയിലൂടെ ലഭിക്കുന്ന മൂലധന നേട്ടത്തിന് ഇന്ത്യയിൽ നികുതി ബാധകമല്ല. താമസിക്കുന്ന രാജ്യത്ത് മാത്രമേ നികുതി നൽകേണ്ടതുള്ളൂ” എന്നാണ് വിധി വന്നിരിക്കുന്നത്.
ഇന്ത്യക്ക് ചില രാജ്യങ്ങളുമായി ഇങ്ങനെ ഇരട്ട നികുതി ഒഴിവാക്കൽ കരാർ ഉണ്ട്. ഇതിലെ വ്യവസ്ഥകൾ പ്രകാരം മൂലധന നികുതി NRIകൾ ഇന്ത്യയിൽ അടക്കേണ്ട എന്നാണ് അടുത്തിടെ ഐടിഎടിയുടെ വിധി വന്നിരിക്കുന്നത്.
മൂലധന നേട്ടത്തിന്റെ ഈ ആനുകൂല്യം സമാനമായ വ്യവസ്ഥകളുള്ള മറ്റ് രാജ്യങ്ങളുമായുള്ള നികുതി കരാറുകൾക്കും ബാധകമാണ്. ഉദാഹരണത്തിന് യുഎഇ, മൗറീഷ്യസ്, നെതർലാൻഡ്സ്, സ്പെയിൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങളിൽ താമസിക്കുന്ന വിദേശ ഇന്ത്യക്കാർക്കും നിലവിലുള്ള നികുതി നിയമനങ്ങൾ അനുസരിച്ച്, ഇന്ത്യയിൽ മ്യൂച്ചൽ ഫണ്ടുകളോ, ഓഹരികളോ വിറ്റാലും താമസിക്കുന്ന രാജ്യത്ത് നികുതി നൽകിയാൽ മതിയാകും.
ഇന്ത്യയും സിങ്കപ്പൂരും തമ്മിലുള്ള ഇരട്ട നികുതി ഒഴിവാക്കൽ കരാറിലെ (DTAA) വ്യവസ്ഥകൾ പ്രകാരം, ഇന്ത്യൻ മ്യൂച്വൽ ഫണ്ട് സ്കീമുകളിൽ നിക്ഷേപിക്കുന്ന എല്ലാ NRI കളെയും ഈ ITAT വിധി ബാധിക്കും. അതായത് സിങ്കപ്പൂരിൽ സ്ഥിരമായി താമസിക്കുന്ന ഒരാൾക്ക് ഇന്ത്യയിൽ മ്യൂച്ചൽ ഫണ്ടുകൾ വിറ്റാൽ, ഇന്ത്യയിൽ നികുതി നൽകേണ്ടി വരില്ല. അതിന്റെ നികുതി സിങ്കപ്പൂരിലായിരിക്കും നൽകേണ്ടി വരിക എന്ന് ചുരുക്കം.
എന്നാൽ ഈ നിയമം സുപ്രീം കോടതിയുടെ വിധി അല്ലാത്തതിനാൽ ഭാവിയിൽ മാറാൻ സാധ്യതയുണ്ട്. വിദേശ ഇന്ത്യക്കാർക്ക് ഈ നിയമത്തിൽ സംശയം ഉണ്ടെങ്കിൽ ഏതെങ്കിലും നികുതി വിദഗ്ധരോട് സംസാരിച്ച് വ്യക്തത വരുത്താം. ഇന്ത്യയുമായി ഇരട്ട നികുതി ഒഴിവാക്കൽ കരാർ(DTAA ) ഉള്ള രാജ്യങ്ങളിൽ താമസിക്കുന്നവർക്കാണ് ഇപ്പോൾ ഈ നേട്ടം ലഭിക്കുക.