
ആഭരണപ്രേമികളെ വീണ്ടും നിരാശരാക്കി സ്വർണവില (gold rate) വീണ്ടും മേലോട്ട്. രാജ്യാന്തര വിപണിയിൽ സ്വർണവിലക്കുതിപ്പിന് വളമിട്ട് അനുകൂലഘടകങ്ങളുടെ ‘പെരുമഴ’ തിമിർക്കുന്നതാണ് തിരിച്ചടി. പൊതുവേ ഭൗമരാഷ്ട്രീയ (geopolitical tensions), സാമ്പത്തിക പ്രതിസന്ധികളുണ്ടാകുമ്പോൾ (economic crises) സ്വർണത്തിന് ‘സുരക്ഷിത നിക്ഷേപം’ (safe-haven) എന്ന പെരുമ കിട്ടുകയും വില കുതിക്കുകയും ചെയ്യും. അതാണ് നിലവിൽ രാജ്യാന്തര വിപണിയിൽ സംഭവിക്കുന്നത്. അതിന്റെ ചുവടുപിടിച്ച് കേരളത്തിലും (Kerala gold price) കയറുകയാണ് വില.
സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 30 രൂപ വർധിച്ച് വില 8,950 രൂപയും പവന് 240 രൂപ ഉയർന്ന് 71,600 രൂപയുമായി. സ്വർണം ആഭരണമായി വാങ്ങുമ്പോൾ 3% ജിഎസ്ടി, ഹോൾമാർക്ക് (HUID) ചാർജ് (53.10 രൂപ), പണിക്കൂലി (3-35%) എന്നിവയും ബാധകമാണെന്നതിനാൽ വാങ്ങൽവിലയും ആനുപാതികമായി കൂടുമെന്നത് ഉപഭോക്താക്കൾക്ക് തിരിച്ചടിയാണ്.
ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (AKGSMA) വിലനിർണയ പ്രകാരം സംസ്ഥാനത്ത് ഇന്ന് 18 കാരറ്റ് (18 carat gold) സ്വർണവില ഗ്രാമിന് 25 രൂപ ഉയർന്ന് 7,370 രൂപയായി. വെള്ളി (Silver) വിലയിൽ മാറ്റമില്ല; ഗ്രാമിന് 110 രൂപ.
അതേസമയം, എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎ ഇന്ന് 18 കാരറ്റ് സ്വർണത്തിന് നൽകിയ വില ഗ്രാമിന് 25 രൂപ ഉയർത്തി 7,340 രൂപയാണ്. വെള്ളിക്ക് വില മാറിയില്ല; ഗ്രാമിന് 109 രൂപ. കനംകുറഞ്ഞ (ലൈറ്റ്വെയ്റ്റ്) ആഭരണങ്ങളും വജ്രം ഉൾപ്പെടെ കല്ലുകൾ പതിച്ച ആഭരണങ്ങളും നിർമിക്കാൻ ഉപയോഗിക്കുന്നതാണ് 18 കാരറ്റ് സ്വർണം.
22 കാരറ്റ് സ്വർണത്തെ അപേക്ഷിച്ച് പരിശുദ്ധി കുറവാണെങ്കിലും 18 കാരറ്റ് സ്വർണത്തിനും ഡിമാൻഡ് ഏറെ. ആഭരണമായി ഉപയോഗിക്കുന്നതിന് പുറമെ, അടിയന്തര സാമ്പത്തികാവശ്യം നിറവേറ്റാൻ പണയവസ്തുവായും (ഗോൾഡ് ലോൺ നേടാൻ) 18 കാരറ്റ് സ്വർണത്തെ നിരവധിപേർ പ്രയോജനപ്പെടുത്തുന്നുണ്ട്.
സ്വർണക്കുതിപ്പിന്റെ വഴി
രാജ്യാന്തര സ്വർണവില ഔൺസിന് 3,289 ഡോളറിൽ നിന്ന് 3,314 ഡോളർ വരെ ഉയർന്ന പശ്ചാത്തലത്തിലാണ് കേരളത്തിലും ഇന്ന് വില വർധിച്ചത്. സംസ്ഥാനത്ത് വില നിർണയത്തിന് പ്രധാനമായും മാനദണ്ഡമാക്കുന്ന ബോംബെ വിപണിവില (Mumbai Rate) ഗ്രാമിന് 37 രൂപ വർധിച്ച് 9,812 രൂപയും സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകൾ ഈടാക്കുന്ന വില (Bank Rate) ഗ്രാമിന് 41 രൂപ ഉയർന്ന് 9,890 രൂപയായതും കേരളവില കൂടാനിടയാക്കി. അതേസമയം, ഡോളറിനെതിരെ രൂപ (Indian Rupee) 4 പൈസ മെച്ചപ്പെട്ട് 85.50ലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഇത് കേരളത്തിൽ സ്വർണവില വർധനയുടെ ആക്കം നേരിയതോതിൽ കുറച്ചു.
എന്തുകൊണ്ട് വില മുന്നോട്ട്?
അമേരിക്കയിലേക്കുള്ള സ്റ്റീലിനും അലൂമിനയത്തിനും 50% ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനം വീണ്ടും ആഗോള താരിഫ് യുദ്ധത്തിന് കളമൊരുക്കിയിട്ടുണ്ട്. ഇന്ത്യയും ചൈനയും യൂറോപ്പുമടക്കം നിരവധി രാജ്യങ്ങളെ ഈ തീരുവ വർധന സാരമായി ബാധിക്കും. ചൈനയും യുഎസും വ്യാപാരച്ചട്ടങ്ങളിൽ വീഴ്ചവരുത്തിയെന്ന് പരസ്പരം ആരോപണങ്ങളും വാക്പോരുകളും തുടങ്ങിയതും തിരിച്ചടിയാണ്. ലോകത്തെ ഒന്നും രണ്ടും സാമ്പത്തികശക്തികൾ ഇത്തരത്തിൽ പരസ്യമായി പോരടിക്കുന്നത് ആഗോള സാമ്പത്തികമേഖലയിൽ ആശങ്ക പടർത്തും.
ഇതിനു പുറമെ, റഷ്യൻ വ്യോമതാവളങ്ങളിൽ ആക്രമണം നടത്തി 40ഓളം യുദ്ധവിമാനങ്ങൾ തകർത്തുവെന്ന യുക്രെയ്ന്റെ അവകാശവാദവും എരിതീയിലെണ്ണയായി. റഷ്യ തിരിച്ചടിക്കാൻ സാധ്യതയേറിയതോടെ യുദ്ധം കൂടുതൽ കലുഷിതമായേക്കും. ഇതെല്ലാം സ്വർണത്തിന് ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ സമ്മാനിക്കുകയും വില കൂടുകയുമാണ്. നിക്ഷേപകർ ഓഹരി, കടപ്പത്രം തുടങ്ങിയവയിൽ നിന്ന് പിന്മാറി, തൽകാലം പ്രതിസന്ധികൾ കെട്ടടങ്ങുംവരെ ഗോൾഡ് ഇടിഎഫ് (Gold ETFs) പോലുള്ള നിക്ഷേപങ്ങളിലേക്ക് നിക്ഷേപം മാറ്റുകയാണ്. ഇതാണ് വില കൂടാൻ മുഖ്യകാരണം.
ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ അടിസ്ഥാന പലിശനിരക്ക് കുറഞ്ഞു തുടങ്ങിയതും ഈ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ കരുതൽ ശേഖരത്തിലേക്ക് സ്വർണം വൻതോതിൽ വാങ്ങിക്കൂട്ടുന്നതും നേട്ടമാകുന്നത് സ്വർണത്തിനു തന്നെ. ഭൗമരാഷ്ട്രീയ, താരിഫ് പ്രശ്നങ്ങൾക്കിടെ ഡോളറിന്റെ മൂല്യം താഴുന്നതും സ്വർണത്തെ ആകർഷകമാക്കും. അതേസമയം, ട്രംപും ചൈനീസ് പ്രസിഡന്റ് ഷീയും തമ്മിൽ വൈകാതെ നേരിട്ട് കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് സൂചനകളുണ്ട്. സമവായമുണ്ടായാൽ സ്വർണവില താഴേക്കിറങ്ങാനുള്ള വഴിതെളിയും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: