സ്വർണവില രാജ്യാന്തര വിപണിയിൽ മധ്യേഷ്യയിലെ യുദ്ധം അവസരമാക്കിയെടുത്ത് കുതിച്ചുകയറ്റം തുടങ്ങിയെങ്കിലും കേരളത്തിൽ ഇന്ന് വില അപ്രതീക്ഷിതമായി ഇടിഞ്ഞു. സംസ്ഥാനത്ത് ഇന്നുരാവിലെ ഗ്രാമിന് 300 രൂപ ഇടിഞ്ഞ് വില 15,565 രൂപയായി.
പവന് 2,400 രൂപ കുറഞ്ഞ് 1,24,520 രൂപയും.
വെള്ളിയാഴ്ച രാജ്യാന്തര വിപണിയിൽ വ്യാപാരം അവസാനിക്കുമ്പോൾ വില ഔൺസിന് 5,278 ഡോളർ ആയിരുന്നു. ഇന്ന് വ്യാപാരം പുനരാരംഭിച്ചപ്പോൾ വില 5,389 ഡോളർ വരെയുമെത്തി.
ഇതുപ്രകാരം ഇന്ന് കേരളത്തിൽ 1,800 രൂപ പവന് വർധിക്കേണ്ടതാണ്. രൂപ ഡോളറിനെതിരെ ഇടിഞ്ഞതുകൂടി പരിഗണിക്കുമ്പോൾ വിലവർധന 2,000 രൂപയും കവിയണം.
എന്നാൽ, ട്രെൻഡിന് കടകവിരുദ്ധമായി ഇന്നുരാവിലെ വില കുറയ്ക്കാനാണ് കേരളത്തിലെ വ്യാപാരികൾ തീരുമാനിച്ചത്.
ഒരുമുഴംമുൻപേ കൂട്ടി, പിന്നെ കുറച്ചു
ശനിയും ഞായറും രാജ്യാന്തര വിപണിയും ബാങ്കുകളും അവധിയാണ്. എങ്കിലും, യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ഇന്നലെത്തന്നെ ഞായറാഴ്ചയായിട്ടും സ്വർണവില വ്യാപാരികൾ കൂട്ടിയിരുന്നു.
ഇന്ന് രാജ്യാന്തര വിപണി തുറന്നപ്പോഴുള്ള വിലക്കയറ്റം ഫലത്തിൽ കേരളത്തിൽ ഇന്നലെത്തന്നെ പ്രാബല്യത്തിൽ വന്നു. ഇന്നു കൂടുമെന്ന് പ്രതീക്ഷിച്ചതിലധികം വർധനയാണ് ഇന്നലെ നടപ്പാക്കിയത്.
ഈ പശ്ചാത്തലത്തിലാണ് ഇന്നു രാവിലെ വില അതിനനുസരിച്ച് കുറച്ചതും.
രാജ്യാന്തര ട്രെൻഡും ദേശീയ വിപണിയും
യുദ്ധം പോലുള്ള സാഹചര്യങ്ങളിൽ ഓഹരി, കടപ്പത്ര, കറൻസി വിപണികൾ അസ്ഥിരമാകും. ഇതു മുതലെടുത്ത് സ്വർണം കുതിക്കുന്നത് സാധാരണമാണ്.
നിക്ഷേപകർ ‘സുരക്ഷിത താവളം’ എന്നോണം സ്വർണം, വെള്ളി നിക്ഷേപങ്ങളിലേക്ക് ചുവടുമാറ്റുന്നതാണ് വിലക്കുതിപ്പിന് വഴിയൊരുക്കുന്നത്. ഗോൾഡ്, സിൽവർ ഇടിഎഫുകളിലേക്ക് വൻതോതിൽ പണമൊഴുക്ക് തുടങ്ങി.
∙ രാജ്യാന്തര സ്വർണവില ഇപ്പോഴുള്ളത് ഔൺസിന് 125 ഡോളർ ഉയർന്ന് 5,356 ഡോളറിലെത്തി.
ഒരുവേള വില 5,389 ഡോളർ വരെ ഉയർന്നിരുന്നു. ∙ ദേശീയ വിപണിയിൽ വില ഇന്നു കൂടുകയാണ് ചെയ്തത്.
10 ഗ്രാമിന് വില 1.62 ലക്ഷത്തിൽ നിന്നുയർന്ന് 1.73 ലക്ഷത്തിലെത്തി.
∙ ഡോളറിനെതിരെ രൂപ സമ്മർദത്തിലായതും ഇന്ത്യയിൽ സ്വർണവില കൂടാനിടയാക്കി. രൂപ തളരുകയും ഡോളർ ശക്തമാവുകയും ചെയ്യുമ്പോൾ സ്വർണത്തിന്റെ ഇറക്കുമതിച്ചെലവ് വർധിക്കും.
ഇതു ആഭ്യന്തര വില നിർണയത്തെ സ്വാധീനിക്കും.
ഇനി വില കൂടുമോ?
രാജ്യാന്തര വിപണിയുടെ പ്രകടനം കണക്കാക്കിയാൽ ഇന്ന് കേരളത്തിൽ വില ഉച്ചയ്ക്കോ വൈകിട്ടോ തിരിച്ചുകയറിയേക്കാം. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം ഇന്ന് 18 കാരറ്റ് സ്വർണവില കേരളത്തിൽ രാവിലെ ഗ്രാമിന് 250 രൂപ കുറഞ്ഞ് 12,850 രൂപയിലെത്തി.
വെള്ളിക്ക് വില കൂടി; ഗ്രാമിന് 35 രൂപ വർധിച്ച് 330 രൂപ. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (കെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 245 രൂപ താഴ്ന്ന് 12,785 രൂപയാണ്.
വെള്ളിക്ക് ഇവർ നിശ്ചയിച്ച വില 330 രൂപ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

