
ഇസ്രയേൽ കഴിഞ്ഞവാരം നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകാൻ ഇറാൻ ഒരുങ്ങുന്നുവെന്ന വാര്ത്തകളെ തുടർന്ന് രാജ്യാന്തര ക്രൂഡ് ഓയിൽ വിലയിൽ കുതിച്ചുകയറ്റം. ഡബ്ല്യുടിഐ (യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ്) ക്രൂഡ് വില ബാരലിന് 2.66% ഉയർന്ന് 71.10 ഡോളറായി. ബ്രെന്റ് ക്രൂഡ് വില 2.53% വർധിച്ച് 74.65 ഡോളറിലുമെത്തി. ഉപഭോഗത്തിന്റെ 85-90% ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക് ഈ വിലവർധന വൻ തിരിച്ചടിയാണ്.
ഇസ്രയേലിനെ ഇറാക്കിന്റെ മണ്ണിൽ നിന്ന് ഇറാൻ വരുംദിവസങ്ങളിൽ തിരിച്ചടിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇറാൻ ആക്രമിച്ചാൽ ഉടൻ പ്രത്യാക്രമണം നടത്തുമെന്ന് ഇസ്രയേലും സൂചിപ്പിച്ചിട്ടുണ്ട്. ഫലത്തിൽ മധ്യേഷ്യ വീണ്ടും യുദ്ധക്കളമാകുന്നതാണ് ക്രൂഡ് വിലയെ ഉയർത്തുന്നത്. രാജ്യാന്തര എണ്ണവിപണിയിലെ നിർണായക ശക്തികളിലൊന്നാണ് ഇറാൻ. മാത്രമല്ല, ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗൾഫ് എണ്ണയുടെ വിപണനത്തിൽ നിർണായക സ്വാധീനമുള്ള രാജ്യവുമാണ്. ഇറാൻ യുദ്ധക്കളമാകുന്നത് ക്രൂഡ് ഉൽപാദനത്തെയും വിതരണത്തെയും ബാധിച്ചേക്കുമെന്ന ഭീതിയാണ് വിലക്കയറ്റം സൃഷ്ടിക്കുന്നത്.
(AP Photo/LM Otero)
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന നവംബർ 5ന് മുമ്പ് ഇറാൻ ഇസ്രയേലിനെ ആക്രമിച്ചേക്കുമെന്നാണ് റോയിട്ടേഴ്സ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറാക്കും മുൻനിര ക്രൂഡ് ഓയിൽ ഉൽപാദക രാജ്യമാണ്. ഡിസംബർ മുതൽ ക്രൂഡ് ഓയിൽ ഉൽപാദനത്തിൽ വർധന വരുത്തുമെന്ന് സൗദി അറേബ്യയും റഷ്യയും നയിക്കുന്ന ഒപെക് പ്ലസ് കൂട്ടായ്മ (ക്രൂഡ് ഓയിൽ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മ) തീരുമാനിച്ചിരുന്നു. എന്നാൽ, ഈ തീരുമാനം നടപ്പാക്കുന്നത് ഒപെക് പ്ലസ് നീട്ടിവച്ചേക്കുമെന്ന സൂചനകളും വില വർധിക്കാൻ വഴിയൊരുക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]