കൊച്ചി ∙ ഒരു രാജ്യം, ഒരു നികുതി വ്യവസ്ഥയിൽ ജിഎസ്ടി നടപ്പാക്കിയ ശേഷം കേരളത്തിന്റെ പ്രകടനം ദേശീയ ശരാശരിയെക്കാൾ വളരെ മികച്ചതാണെന്നു ചീഫ് കമ്മിഷണർ എസ്.കെ. റഹ്മാൻ പറഞ്ഞു. ജിഎസ്ടി റജിസ്ട്രേഷൻ അപേക്ഷകളിൽ 55% ഏഴുദിവസത്തിനുള്ളിൽ നടപടി സ്വീകരിക്കാൻ കേരളത്തിലെ മൂന്നു കമ്മിഷണറേറ്റുകൾക്കു കഴിയുന്നുണ്ട്. ഇതിന്റെ ദേശീയ ശരാശരി 17% മാത്രമാണ്. ഒരു വർഷത്തെ ജിഎസ്ടി അപ്പീലുകളിൽ 83% തീർപ്പാക്കാൻ കേരളത്തിനു കഴിയുന്നുണ്ട്.

ഈ രണ്ടുവിഭാഗത്തിലും കേരളത്തിനാണ് ഇത്തവണ പുരസ്കാരം ലഭിച്ചത്. സംസ്ഥാനത്തെ 1.60 ലക്ഷം നികുതിദായകർക്കും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കമ്മിഷണറേറ്റുകളിലെ ഉദ്യോഗസ്ഥരുമാണ് ഈ നേട്ടത്തിനു പിന്നിലെന്നും ചീഫ് കമ്മിഷണർ പറഞ്ഞു. 2025-2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ രണ്ടു മാസത്തിനുള്ളിൽ ജിഎസ്ടി സമാഹരണത്തിൽ 18 ശതമാനവും സെൻട്രൽ എക്സൈസ് വരുമാനത്തിൽ 14 ശതമാനവുമാണു വർധന രേഖപ്പെടുത്തി.

2024-2025 സാമ്പത്തിക വർഷത്തിലെ ആദ്യ രണ്ടു മാസങ്ങളിൽ ജിഎസ്ടി സമാഹരണം 3238 കോടി രൂപയും സെൻട്രൽ എക്സൈസ് വരുമാനം 4433 കോടി രൂപയുമായിരുന്നു. നടപ്പു സാമ്പത്തിക വർഷത്തെ കണക്കിൽ ഇതുവരെ ജിഎസ്ടി 3826 കോടി രൂപയും സെൻട്രൽ എക്സൈസ് വരുമാനം 5056 കോടി രൂപയുമായി ഉയർന്നു. 2024-2025 സാമ്പത്തിക വർഷത്തിലെ ആകെ ജിഎസ്ടി സമാഹരണം 18,371 കോടി രൂപയും സെൻട്രൽ എക്സൈസ് വരുമാനം 26,824 കോടി രൂപയുമായിരുന്നു.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:

English Summary:

GST performance in Kerala is exceeding national averages. Kerala’s GST collection and central excise revenue show significant growth, showcasing the state’s efficient tax administration and economic activity.