ഓഹരി വിപണി ചാഞ്ചാട്ടം നേരിടുന്നതിനിടയിലും ഐപിഒ രംഗം കുതിക്കുകയാണ്. 2025 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ കണക്കനുസരിച്ചാണ് ഐപിഒ രംഗത്തെ ഈ മുന്നേറ്റം. ഐപിഒകളുടെ എണ്ണത്തിലെ കുതിപ്പല്ല, തുകയിലെ വര്‍ധനയാണ് ശ്രദ്ധേയം. വിപണിചാഞ്ചാട്ടം കൂസാതെ കൂടുതല്‍ കമ്പനികള്‍ ഐപിഒ വഴി  ഓഹരിയിലേക്ക് ചുവട് വയ്ക്കുകയാണ്. ഏണസ്റ്റ് ആന്‍ഡ് യങ് നടത്തിയ 2025 ആദ്യ മാസങ്ങളിലെ ഐപിഒ പ്രവണതകളെ കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. 

റിപ്പോര്‍ട്ട് അനുസരിച്ച് ഈ മൂന്നുമാസ കാലയളവില്‍ 62 കമ്പനികളാണ് ഐപിഒ അവതരിപ്പിച്ചത്. ഇക്കാലയളവില്‍ ലോകത്ത് ഐപിഒയുമായി എത്തിയ  നാല് കമ്പനികളില്‍ ഒന്നു വീതം ഇന്ത്യയില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതായത് ആഗോള ഐപിഒയുടെ 22% ഇന്ത്യയില്‍ നിന്നാണെന്നു കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ആകെ 280 കോടി ഡോളറിന്റെ ഐപിഒ ഇടപാടുകളാണിത്. ടെക്‌നോളജി ഭീമനായ ഹെക്‌സാവെയര്‍ ഐപിഒയുമായി എത്തിയതാണ്  ഇതില്‍ ശ്രദ്ധേയം. ഏതാണ്ട് 8000 കോടി രൂപയാണ് കമ്പനി ഐപിഒ വഴി സമാഹരിച്ചത്. 

സാധ്യതയേറെ

കമ്പനികള്‍ക്ക് ഇന്ത്യന്‍ വിപണിയിലുള്ള സാധ്യതയാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഐപിഒകളുടെ എണ്ണം മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 20% കുറവായിരുന്നു, ഐപിഒകള്‍ വലുപ്പമേറിയവയാണ് എന്നതാണ് സവിശേഷത. 

ഗുണമേന്മയ്ക്ക് മുൻതൂക്കം

സാമ്പത്തികമായി ശക്തരായ കമ്പനികളാണ് ഇപ്പോള്‍ ഐപിഒയുമായി കടന്നുവരുന്നതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഐപിഒയിൽ നിക്ഷേപം നടത്തുന്നവര്‍ വലുപ്പത്തേക്കാള്‍ കൂടുതല്‍  ഗുണമേന്മയ്ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. മികച്ച ലാഭം ഉണ്ടാക്കുന്ന കമ്പനികളുടെ ഐപിഒകളോടാണ് താല്പര്യം. റിലയന്‍സ് ജിയോ, സെപ്‌റ്റോ, ടാറ്റ കാപ്പിറ്റല്‍ എന്നി വമ്പന്‍ ഐപിഒകളുടെ ഉടനെ എത്തും. വിവിധ വ്യവസായ യൂണിറ്റുകള്‍, റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍, ഹോസ്പിറ്റാലിറ്റി, കണ്‍സ്ട്രക്ഷന്‍, ഹെല്‍ത്ത്, ലൈഫ് സയന്‍സ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള കമ്പനികളും ഐപിഒയുമായി നടപ്പ് സാമ്പത്തിക വർഷത്തിൽ വിപണിയിലേക്ക് കടന്നു വരുന്നുണ്ട്.

English Summary:

The Indian IPO market experienced a surge in the first quarter of 2025, defying global market volatility. Ernst & Young reports reveal India’s significant contribution to global IPO activity, with large-scale IPOs from diverse sectors driving this growth.