
തിരുവനന്തപുരം: അന്തരിച്ച മുതിർന്ന സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡൻ്റുമായിരുന്ന ആനത്തലവട്ടം ആനന്ദന്റെ ആത്മകഥ പൂർത്തിയാക്കുന്നതിനായി അദ്ദേഹത്തിന്റെ പഴയ ചിത്രങ്ങൾ അയച്ചുനൽകണമെന്ന അഭ്യർത്ഥനയുമായി കുടുംബം. സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി സഖാക്കളോടൊപ്പം പങ്കെടുക്കുന്ന പഴയ ചിത്രങ്ങൾ അയച്ച് തന്നാൽ അവകൂടി ഉൾപ്പെടുത്തി ആത്മകഥ പ്രസിദ്ധീകരിക്കാനാകുമെന്ന് മകൻ ജീവ ആനന്ദ് ഫേസ്ബുക്കിൽ കുറിച്ചു.
ആനത്തലവട്ടം ആനന്ദൻ തന്റെ ആത്മകഥ എഴുതിയിരുന്നു. എന്നാൽ അവസാന സമയത്ത് അത് പൂർത്തീകരിച്ച് അദ്ദേഹത്തിന് പ്രകാശനം ചെയ്യാനായില്ലെന്ന് മകൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു. സംഘടനാ പ്രവർത്തനത്തെക്കുറിച്ച് വിശദമായി എഴുതിയിട്ടുള്ള ആത്മകഥയ്ക്ക് പഴയ ചിത്രങ്ങൾ ഉണ്ടെങ്കിൽ ആവശ്യമാണെന്നും അത്തരം ചിത്രങ്ങൾ കൈവശമുണ്ടെങ്കിൽ അയച്ചു നൽകണമെന്നും മകൻ അഭ്യർത്ഥിച്ചു.
‘പ്രിയരേ, സ. ആനത്തലവട്ടം ആനന്ദൻ തന്റെ ആത്മകഥ എഴുതിയിരുന്നു. അത് പ്രകാശനം ചെയ്യുന്നതിന് കഴിഞ്ഞിരുന്നില്ല. ആത്മകഥ പ്രസിദ്ധീകരിക്കണമെന്നാണ് ആഗ്രഹം. അച്ഛൻ വിശദമായി എഴുതിയിട്ടുണ്ട്. എന്നാൽ പഴയ ചിത്രങ്ങൾ അധികം ലഭിച്ചിട്ടില്ല. സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി സഖാക്കളോടൊപ്പം പങ്കെടുക്കുന്ന പഴയ ചിത്രങ്ങൾ ഉണ്ടെങ്കിൽ അവകൂടി ഉൾപ്പെടുത്തി ആത്മകഥ പ്രസിദ്ധീകരിക്കാമായിരുന്നു. നിങ്ങളുടെ കൈവശം അച്ഛനുമായി ബന്ധപ്പെട്ട ഇത്തരം ചിത്രങ്ങൾ ഉണ്ടെങ്കിൽ അതു അയച്ചു തരണമെന്ന് അഭ്യർത്ഥിക്കുന്നു. ചിത്രങ്ങൾ [email protected] എന്ന ഇമെയിൽ വിലാസത്തിൽ അയക്കാവുന്നതാണ്’- ജീവ ആനന്ദ് ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ഒക്ടോബർ അഞ്ചിനാണ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചത്. അർബുദബാധയെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു അനത്തലവട്ടം 86-ാം വയസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്. ആരാണ് ഭരിക്കുന്നത്, ആരാണ് മുഖ്യമന്ത്രി, ആരുടെ സര്ക്കാരാണ് എന്നൊന്നും നോക്കാതെ എല്ലാക്കാലത്തും തൊഴിലാളി സമൂഹത്തിനായി നിലകൊണ്ടിരുന്ന നേതാവിയിരുന്ന ആനത്തലവട്ടത്തിന്റെ വിയോഗം ട്രേഡ് യൂണിയൻ രംഗത്തെ വലിയ വിടവാണ്.
Last Updated Dec 8, 2023, 7:49 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]