
പത്ത് വർഷത്തിനിടയിലെ ഏറ്റവും മികച്ച വില ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് ഇത്തവണ കശ്മീരിലെ ആപ്പിൾ കർഷകർ. ഉത്തരേന്ത്യയിലെ ‘ഫ്രൂട്ട് ബൗൾ’ എന്ന് വിശേഷിപ്പിക്കുന്ന കാശ്മീരിൽ വളരുന്ന ആപ്പിൾ പ്രീമിയം വിഭാഗത്തിലാണ് വിറ്റഴിക്കുന്നത്. ഇത്തവണ ആവശ്യത്തിനുള്ള ആപ്പിൾ നൽകാൻ സാധിക്കുന്നില്ലെന്നാണ് പല കർഷകരും പറയുന്നത്. കാശ്മീരിലും ഹിമാചൽ പ്രദേശിലും ഈ വർഷം ആപ്പിൾ ഉൽപാദനത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഈ വർഷം ഉൽപാദനത്തിൽ 20-30 ശതമാനം ഇടിവാണ് ഉണ്ടായത്. ഇതോടെ വില 50 ശതമാനം വർധിച്ചെന്നും ആപ്പിൾ കർഷകർ പറയുന്നു. 15 കിലോഗ്രാമിന്റെ പെട്ടി കഴിഞ്ഞ വർഷം 700-800 രൂപയ്ക്കാണ് വിൽപന നടത്തിയിരുന്നത്. ഇപ്പോഴത് 1,300-1,600 രൂപയാണ്
2007-08 ന് ശേഷം ആദ്യമായാണ് കശ്മീരിൽ ആപ്പിൾ ഇത്രയധികം ഉയർന്ന വിലയ്ക്ക് വിൽക്കുന്നത്. ഹിമാചൽ പ്രദേശിൽ ഈ വർഷം മൺസൂൺ സൃഷ്ടിച്ച നാശം ആപ്പിളിന്റെ ഉത്പാദനത്തെ ബാധിച്ചു. മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഹിമാചലിലെ ആപ്പിൾ വ്യവസായത്തിന് മൊത്തം 240 കോടി രൂപയുടെ നഷ്ടമുണ്ടായി. ശരാശരി 8 ലക്ഷം മെട്രിക് ടൺ ആപ്പിൾ ഉൽപ്പാദനം നടക്കുന്ന ഹിമാചലിൽ ഈ വർഷം ഉൽപ്പാദനം 3 ലക്ഷം മെട്രിക് ടൺ മാത്രമാണ്.കശ്മീർ, ഹിമാചൽ എന്നിവിടങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന ആപ്പിളുകൾ രാജ്യത്തിനകത്ത് വിൽക്കുന്നതിനുപുറമെ ബംഗ്ലാദേശിലേക്കും നേപ്പാളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്. കാശ്മീർ പ്രതിവർഷം 18 ലക്ഷം മെട്രിക് ടൺ ആപ്പിൾ ആണ് കയറ്റുമതി ചെയ്യുന്നത്. ഇന്ത്യയുടെ മൊത്തം ആപ്പിൾ ഉൽപാദനത്തിന്റെ 75 ശതമാനവും കശ്മീരിൽ നിന്നാണ് .
വില കൂടാൻ മറ്റൊരു കാരണം കൂടി
കുറഞ്ഞ ഉൽപ്പാദനം മാത്രമല്ല, പഴങ്ങളുടെ ഗ്രേഡിംഗും പാക്കിംഗും മെച്ചപ്പെടുത്തിയതും കാശ്മീർ ആപ്പിളിന്റെ വില വർധിപ്പിച്ചതായി സെൻട്രൽ ഹോർട്ടികൾച്ചർ പ്ലാനിംഗ് ആൻഡ് മാർക്കറ്റിംഗ് വിഭാഗം പറയുന്നു. ഈ വർഷം പഴത്തിന്റെ നിറം മികച്ചതായതിനാൽ ഡിമാന്റും വിലയും ഉയർന്നിട്ടുണ്ട്. മരത്തിൽ പഴങ്ങൾ കുറവുള്ളപ്പോഴെല്ലാം,ധാരാളം സൂര്യപ്രകാശം ലഭിക്കുന്നതിനാൽ ആപ്പിളിന്റെ നിറം മെച്ചപ്പെടും. ഒരു മരത്തിലെ പഴങ്ങളുടെ സാന്ദ്രത ആപ്പിളിന്റെ നിറത്തെയും മൊത്തത്തിലുള്ള ഗുണനിലവാരത്തെയും സ്വാധീനിക്കും
Last Updated Nov 18, 2023, 3:28 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]