
തിരുവനന്തപുരം > ചാനൽ ചർച്ചയ്ക്കിടെ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറിയും സിപിഐ എം എം രാജ്യസഭാ കക്ഷി നേതാവുമായ എളമരം കരിമിനെ ആക്രമിക്കാൻ ആഹ്വാനം നൽകിയ ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ഓഫീസിലേക്ക് നാളെ തൊഴിലാളികൾ സംയുക്തമായി പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.
ദ്വിദിന പണിമുടക്ക് ജനജീവിതം സ്തംഭിപ്പിച്ചോ എന്ന വിഷയത്തിൽ 28 ന് രാത്രി 8 ന് ഏഷ്യാനെറ്റ് ന്യൂസ്ചാനൽ നടത്തിയ ചർച്ച നയിച്ച വിനു വി ജോൺ എളമരം കരീം കുടുംബ സമേതം കാറിൽ സഞ്ചരിക്കുമ്പോൾ തടഞ്ഞ് നിർത്തി കാർ അടിച്ച് തകർക്കണമെന്നും കാറിൽ നിന്ന് കുടുംബാംഗങ്ങളെ ഇറക്കിവിടണമെന്നും കരീമിന്റെ കരണകുറ്റി അടിച്ച് പൊട്ടിക്കണമെന്നും പറഞ്ഞു.
ഒരു മാധ്യമ പ്രവർത്തകന്റെ നിലവാരം അത്ര അധപതിച്ച കാഴ്ചയാണ് കണ്ടതെന്ന് ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരൻ പറഞ്ഞു. ഇത് തൊഴിലാളിവർഗത്തോടുള്ള വെല്ലുവിളിയാണ്. എളമരം കരീമിനെപ്പോലെ ഉന്നത സ്ഥാനീയനായ ഒരു തൊഴിലാളി നേതാവിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള നീക്കം വച്ചു പൊറുപ്പിക്കാനില്ല. അഞ്ചു മാസക്കാലമായി അതി വിപുലമായ പ്രചരണം പണിമുടക്കിന്റെ സന്ദേശം ജനങ്ങളിൽ എത്തിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. യാത്രകൾ ഒഴിവാക്കിയും കടകൾ അടച്ചും പണിമുടക്കിയുo സഹകരിക്കണമെന്ന് തൊഴിലാളികൾ മുക്കിലും മൂലയിലും പോയി പ്രചരിപ്പിച്ചു. എല്ലാ ജില്ലകളിലും പത്രസമ്മേളനം നടത്തി. എന്നിട്ടും തൊഴിലാളി പണിമുടക്കിന് ഒരു ചരമ കോളത്തിന്റെ പ്രാധാന്യം പോലും നൽകാതിരുന്ന മാധ്യമങ്ങളുടെ അജണ്ടയെ പ്രസംഗ മധ്യേ പരാമർശിച്ചതിനാണ് വിനു ജോൺ തന്റെ മളേച്ഛമായ ഭാഷ ഉപയോഗിച്ച് ആക്ഷേപിച്ചത്. ജനാധിപത്യ വിരുദ്ധമായ ഒരു മാടമ്പി ഭാഷയിലാണ് ഏഷ്യാനെറ്റ് ചാനൽ അപമാനിച്ചത്. ഏഷ്യാനെറ്റിന്റെ ഈ നടപടിയിൽ സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]