നേപ്പാളിന്റെ 4 മധ്യജില്ലകളിൽ സംഹാരതാണ്ഡവമാടിയ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 389 ആയി. നേപ്പാളിൽ 910 പേരെയും ടിബറ്റിൽ 558 പേരെയും കാണാതായി.
ഇതിൽ 31 രാജ്യങ്ങളിൽ നിന്നുള്ള 476 വിദേശികളടക്കം 590 വിനോദസഞ്ചാരികളുമുണ്ട്. ഇന്ത്യക്കാരായ 290 പേരെ കാണാനില്ലെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്.
ഇന്ത്യക്കാർ ആരും മരിച്ചതായി സ്ഥിരീകരണമില്ല. മഞ്ഞുമല അടർന്നു നദിയിൽ പതിച്ചതിനെ തുടർന്നാണ് പട്ടണങ്ങളെയും ഗ്രാമങ്ങളെയും വിഴുങ്ങിയ മിന്നൽപ്രളയം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
രക്ഷാപ്രവർത്തനത്തിന് ഇന്ത്യയും ഇറങ്ങും. റസുവ, ധാടിങ്, നുവാകോട്ട്, ചിത് വൻ ജില്ലകളെയാണ് പ്രളയം തകർത്തത്.
ഡസൻകണക്കിനു ചെറുപട്ടണങ്ങളെയും ഗ്രാമങ്ങളെയും തകർത്തെറിഞ്ഞ പ്രളയജലം ത്രിശൂലി, നാരായണി നദികളിലേക്കാണ് ഒഴുകിയെത്തിയത്. ഇതിനിടെ ഒട്ടേറെ പാലങ്ങളും ജലവൈദ്യുത പദ്ധതികളും തകർന്നു.
കഠ്മണ്ഡുവിൽ നിന്ന് 160 കിലോമീറ്റർ അകലെയുള്ള റസുവ ജില്ലയിൽ വലിയ ഉയരത്തിൽ വെള്ളമെത്തി കെട്ടിടങ്ങളെ തകർത്തെറിയുന്നതിന്റെ വിഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ഭൂചലനമാണ് മിന്നൽപ്രളയത്തിനു കാരണമായതെന്നായിരുന്നു ആദ്യനിഗമനം.
എന്നാൽ, മഞ്ഞുപാളി അടർന്നതാണ് കാരണമെന്ന് യുഎസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കി. കഠ്മണ്ഡുവിനെ വിവിധ ജില്ലകളുമായി ബന്ധിപ്പിക്കുന്ന നഗ് ദുംഗ– മഗ് ലിങ് ദേശീയപാത പൂർണമായി തകർന്നതോടെ രക്ഷാപ്രവർത്തനവും ദുഷ്കരമായി.

