
താൻ ഒപ്പിടാത്ത ബില്ലുകളുടെ പേരിൽ സുപ്രീംകോടതിയെ സമീപിക്കാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോടതിയിൽ പോകുമ്പോൾ സർക്കാരിന്റെ ആശയക്കുഴപ്പം മാറിക്കിട്ടുമെന്നും അദ്ദേഹം പരിഹസിച്ചു. സാമ്പത്തിക പ്രതിസന്ധിക്കിടെ സർക്കാർ നിയമോപദേശത്തിനായി 40ലക്ഷമാണ് ചെലവഴിച്ചത്. ഇത് കൊണ്ട് എന്ത് ഗുണമുണ്ടായി. ഇതിനെ പറ്റി മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിയോട് ചോദിക്കണമെന്നും ഗവർണർ പറഞ്ഞു.
ജീവനക്കാർക്ക് ശമ്പളം പോലും നൽകാൻ പണമില്ലാതിരിക്കെയാണ് ഇത്രയും പണം ചെലവഴിച്ചത്. സമ്മർദങ്ങൾക്ക് വഴങ്ങുന്ന ആളല്ല താൻ. തന്റെ ബോധ്യത്തിലാണ് മുന്നോട്ട് പോകുന്നത്. ജനങ്ങളുടെ പണം പാഴാക്കാൻ താത്പര്യം ഉണ്ടെങ്കിൽ കോടതിയെ സമീപിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. അധികാര പരിധി ലംഘിക്കാനുള്ള നീക്കത്തിന് കൂട്ടു നിൽക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വാർത്താ സമ്മേളനത്തിൽ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി രംഗത്തെത്തിയതിന് പിന്നാലെയാണ് ഗവർണറുടെ മറുപടി വന്നത്. ഗവർണ്ണറുടെ ഒപ്പു കാത്തിരിക്കുന്നത് 8 ബില്ലുകളാണെന്നും മൂന്ന് ബില്ലുകൾ അയച്ചിട്ട് ഒരു വർഷവും 10 മാസവും ആയെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഒരു വർഷത്തിൽ കൂടുതലായ മൂന്ന് ബില്ലുകളുണ്ട്. നിയമസഭ ചർച്ചകൾക്ക് ശേഷമാണ് ബിൽ പാസാക്കുന്നത്. ഗവർണർ സ്വീകരിച്ച സമീപനം കാരണമാണ് ബിൽ നിയമമാകാത്തത്. ബിൽ ഒപ്പിടുന്നതിൽ കാലതാമസമുണ്ടാക്കുന്നത് പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തസത്തയ്ക്ക് നിരക്കാത്തതാണ്. വിശദീകരണം നൽകിയിട്ടും അദ്ദേഹം ഒപ്പിട്ടിട്ടില്ല.
സർവകലാശാലകളുടെ വൈസ് ചാൻസലർ നിയമനം അനിശ്ചിതത്വത്തിലാവുകയാണ്. സർക്കാരിന്റെ പ്രവർത്തനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്. നിയമപരമായ മാർഗങ്ങൾ തേടാതെ മറ്റൊന്നും സർക്കാരിന് ചെയ്യാനാകില്ലെന്നും സുപ്രീം കോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Story Highlights: Arif Mohammad Khan criticized pinarayi vijayan
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]