കോട്ടയം ∙ മുന്തിരി കൃഷിയുടെ മധുരിക്കുന്ന മാതൃക നാടിന് പകരുകയാണ് രണ്ട് ശ്രീ – സഹോദരന്മാർ. മഞ്ഞും തണുപ്പുമില്ലാത്ത പടിഞ്ഞാറൻ മേഖലയിൽ മുന്തിരി തോട്ടം ഉണ്ടാക്കിയിരിക്കുന്നത് പള്ളം ശ്രീരാഗം വീട്ടിൽ ശ്രീപ്രകാശ് (60), ത്രിവേണിയിൽ ശ്രീകുമാർ (63) എന്നിവരാണ്.
ഇരുവരുടെയും പുരയിടത്തിനോടു ചേർന്നുള്ള ആറ് സെന്റ് സ്ഥലത്താണ് കമ്പം – തേനി മാതൃകയിൽ മുന്തിരി കൃഷി പരീക്ഷിച്ച് ഇവർ വിജയത്തിന്റെ പടിവാതിലിൽ എത്തി നിൽക്കുന്നത്. കോട്ടയം പ്രദേശത്തിന്റെ മണ്ണും മുന്തിരി കൃഷിക്ക് അനുയോജ്യമാണെന്ന് തെളിയിക്കുകയാണ് ഇവർ.
കമ്പത്ത് നിന്നു കയറിയ മുന്തിരി കമ്പം
സൗത്ത്ഇന്ത്യൻ ബാങ്ക് മാനേജരായി വിരമിച്ച ശ്രീകുമാറിന്റെ ആഗ്രഹമായിരുന്നു സ്വന്തമായോരു മുന്തിരി തോട്ടം എന്നത്.
കമ്പത്ത് ജോലി ചെയ്യുമ്പോൾ തുടങ്ങിയതാണ് ശ്രീകുമാറിനു മുന്തിരി കൃഷിയോടു താൽപര്യം, വിരമിച്ച ശേഷം വിശ്രമ ജീവിതത്തിൽ എന്തു ചെയ്യും എന്ന് സഹോദരൻ ശ്രീപ്രകാശുമായി ചർച്ച ചെയ്തപ്പോഴാണ് മുന്തിരി കൃഷി എന്ന ആശയം പ്രാവർത്തികമാക്കാൻ ഇരുവരും തീരുമാനിച്ചത്. മുന്തിരി കൃഷികൾ അടുത്തു കണ്ടതും കൃഷിരീതി മനസിലാക്കിയതും ഈ ആഗ്രഹത്തിനു വളമായി.
കൃഷിക്കായി പണം മുടക്കിയതും സ്ഥലം വിട്ടു നൽകിയതും ശ്രീകുമാർ ആണെങ്കിലും കൃഷിക്കു നേതൃത്വം നൽകുന്നത് ശ്രീപ്രകാശ് തന്നെ. എല്ലാത്തിനും ഇരുവരുടെയും കൂടുംബം ഒപ്പമുണ്ട്.
പരീക്ഷണം ഫലം കണ്ടു
10 മാസം മുൻപാണ് പാലാ, ഈരാറ്റുപ്പേട്ട
ഭാഗത്തെ നഴ്സറികളിൽ നിന്നു മുന്തിരി തൈകൾ ശേഖരിച്ചത്. 20 തൈകൾ വാങ്ങി നട്ടതിൽ 15 എണ്ണം വേരുറച്ചു കിട്ടി.
ഇതിൽ 12 എണ്ണത്തിലും കായ്പിടിച്ചു. ജൈവകൃഷി രീതിയാണ് പിൻതുടരുന്നത്.
നേഴ്സറികളിൽ നിന്നു ഒരു പെൻസിൽ വലുപ്പമുള്ള ആരോഗ്യമുള്ള തൈകൾ പ്രത്യേകം നോക്കി തിരഞ്ഞെടുക്കുകയായിരുന്നു. റോസ്, ബ്ലാക്ക്, ഗ്രീൻ തുടങ്ങി വ്യത്യസ്ഥ ഇനം തൈകളാണു നടീലിനായി തിരഞെടുത്തത്.
8 സെന്റ് ഭൂമിയിലെ 6 സെന്റ് സ്ഥലത്ത് പ്രത്യേകം നിലം ഒരുക്കി, ഓരൊ തൈകളും 5 മീറ്റർ അകലത്തിലാണ് നട്ടു. പിന്നീട് ചെടികളുടെ വളർച്ചയ്ക്കായി ശക്തമായ പന്തലൊരുക്കി.
ഇലകളിൽ സൂര്യപ്രകാശം ധാരാളമായി ലഭിക്കുകയും ചെടിയുടെ ചുവട്ടിൽ നല്ലവണ്ണം ഈർപ്പവും ഉണ്ടായിരിക്കുകയും വേണം. ഇതിനായി എല്ലാ ചെടിയുടെ ചുവട്ടിലും പുതയിട്ടിട്ടുണ്ട്.
കടലപ്പിണ്ണാക്ക് പുളിപ്പിച്ചു വളമാക്കി ഉപയോഗിക്കുന്നതിനോപ്പം മത്സ്യം, മാംസം എന്നിവ കഴുകിയ വെള്ളവും ചെടികൾക്കു വളമായി ഉപയോഗിക്കുന്നുണ്ട്. ഓരൊ 15 ദിവസം കൂടുമ്പോൾ വളം ചെയ്യുന്നുണ്ട്.
പരിപാലനം ഇങ്ങനെ
തൈകൾ നട്ട
ആദ്യ ഘട്ടത്തിൽ ദിവസവും 2 നേരം വീതമായിരുന്നു നന, പിന്നീട് ചെടി 7 അടിയോളം ഉയർന്ന ശേഷം നനയ്ക്കുന്നത് ദിവസത്തിൽ ഒരു നേരം മാത്രമാക്കി ചുരുക്കി. കൂടാതെ ചേടികൾ വളരുന്നതിനോപ്പം പ്രൂണിങ്ങ് (ശിഖരങ്ങൾ മുറിച്ചുമാറ്റുന്ന പ്രക്രിയ) നടത്തുന്നുണ്ട്.
പൊതുവെ ചെടികൾക്ക് കീടബാധ കുറവാണ്. പുഴുക്കളെയും ഈച്ചകളെയും തുരത്താൻ വേപ്പെണ്ണ മിശ്രിതം ഉപയോഗിക്കുന്നുണ്ട്.
മണ്ണിൽ ജലാംശം കൂടിയാൽ ചെടികൾ ചീഞ്ഞു പൊകുമെന്ന് ഇവർ പറഞ്ഞു. കൃഷിക്ക് ഇതുവരെ ഏകദേശം എഴുപതിനായിരം രൂപ ചിലവ് വന്നു.
ചെടികൾ കായ്ച്ചു തുടങ്ങിയിട്ട് ഒരുമാസം ആയി. മുന്തിരിക്ക് കൂടുതൽ മധുരം ലഭിക്കുന്നതിനായി വിളവെടുപ്പ് അടുക്കാറാകുമ്പോൾ ചെടി നനയ്ക്കുന്നത് താൽക്കാലികമായി നിർത്തി വയ്ക്കും.
വിളവെടുപ്പിനു സാധാരണയായി 3 മുതൽ 4 മാസമെങ്കിലും സമയം വേണ്ടിവരും അതുവരെയുള്ള കാത്തിരിപ്പിലാണ് ഇരുവരും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

