പൊതുമേഖലാ ബാങ്ക് ലയനം ബജറ്റിന് മുൻപോ ഇപ്പോഴോ കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ‘‘കൂടുതൽ പൊതുമേഖലാ ബാങ്ക് ലയനം കേന്ദ്രം ആലോചിച്ചിട്ടില്ല.
അങ്ങനെയൊരു വിഷയമേ ഇല്ല. ബജറ്റിന് മുൻപും ഉണ്ടായിരുന്നില്ല’’ – നിർമല പറഞ്ഞു.
റിസർവ് ബാങ്കിന്റെ കേന്ദ്ര ഡയറക്ടർ ബോർഡ് യോഗത്തിൽ സംബന്ധിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി.
അതേസമയം, രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ ശാക്തീകരിക്കുന്നത് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക സമിതിയെ (ഹൈ-ലെവൽ കമ്മിറ്റി ഓൺ ബാങ്കിങ് ഫോർ വികസിത് ഭാരത്) നിയോഗിച്ചിട്ടുണ്ട്. സമിതി നൽകുന്ന ശുപാർശകൾ കേന്ദ്രം പരിഗണിക്കുമെന്ന് നിർമല പറഞ്ഞു.
‘‘സമിതി എന്തു നിർദേശങ്ങളാണോ മുന്നോട്ടുവയ്ക്കുന്നത്, അതെല്ലാം കേന്ദ്രം പരിഗണിക്കും’’ – നിർമല വ്യക്തമാക്കി.
ഇന്ത്യയെ 2047ഓടെ വികസിത രാജ്യമാക്കുകയെന്ന ലക്ഷ്യമാണ് കേന്ദ്ര സർക്കാരിനുള്ളത്. അതിന് അനിവാര്യമായ വൻകിട
പദ്ധതികൾക്ക് വായ്പകൾ നൽകാൻ കരുത്തുള്ള വലിയ ബാങ്കുകളെ സൃഷ്ടിക്കാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്. ഇതിനായുള്ള ശുപാർശകൾ നൽകുകയെന്ന ദൗത്യമാണ് ഹൈ-ലെവൽ കമ്മിറ്റിക്കുള്ളത്.
പൊതുമേഖലാ ബാങ്കുകളുടെ ലയനം വീണ്ടും നടപ്പാക്കാൻ കേന്ദ്രം ആലോചിക്കുന്നുണ്ടെന്നും ബജറ്റിൽ ഇതു സംബന്ധിച്ച പ്രഖ്യാപനങ്ങളുണ്ടായേക്കുമെന്നും കഴിഞ്ഞവർഷം റിപ്പോർട്ടുകൾ വന്നിരുന്നു.
ബാങ്കുകളെ സംയോജിപ്പിച്ച് ലോകത്തെ ആദ്യ 20 മുൻനിര ബാങ്കുകളുടെ ഗണത്തിലേക്ക് ഇന്ത്യയിലെ രണ്ടു പൊതുമേഖലാ ബാങ്കുകളെയെങ്കിലും കൊണ്ടുവരുകയാണ് ഈ നീക്കത്തിന് പിന്നിലെന്നും റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. എസ്ബിഐ, പഞ്ചാബ് നാഷനൽ ബാങ്ക്, കനറാ ബാങ്ക് എന്നിവയിലേക്കു മറ്റു പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കുമെന്നായിരുന്നു സൂചനകൾ.
ബാങ്ക് ഓഫ് മഹാരാഷ്ട്ര, യൂക്കോ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയെ എസ്ബിഐയിലും ബാങ്ക് ഓഫ് ബറോഡ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവയെ പഞ്ചാബ് നാഷനൽ ബാങ്കിലും ലയിപ്പിക്കുമെന്നും യൂണിയൻ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവ കനറാ ബാങ്കിനോടും ലയിപ്പിക്കാനാണ് ആലോചനയെന്നുമായിരുന്നു റിപ്പോർട്ടുകൾ.
എന്നാൽ, അങ്ങനെയൊരു നീക്കമേ ഇല്ലെന്ന് കേന്ദ്രം പിന്നീട് വ്യക്തമാക്കി.
ബാങ്ക് ആസ്തിയിൽ ലോകത്തെ പ്രമുഖ 100 ബാങ്കുകളുടെ പട്ടികയിൽ 47-ാം സ്ഥാനമാണ് കഴിഞ്ഞവർഷ കണക്കുകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യബാങ്കായ എസ്ബിഐക്കുള്ളത്. ഈ വിഭാഗത്തിൽ ആദ്യ 4 ബാങ്കുകളും ചൈനയുടേതാണ്.
2017ൽ ആണു മോദി സർക്കാർ ബാങ്കുകളുടെ ലയനം ആദ്യം നടപ്പാക്കിയത്. പിന്നീട് 2019ൽ ബാങ്കുകളുടെ ലയനത്തിലൂടെ 27 പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആക്കി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

