കാസർകോട് ∙ രാജസ്ഥാൻ പൊലീസ് ചമഞ്ഞ് മഞ്ചേശ്വരത്ത് നിന്ന് മധ്യവയസ്കനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. മഞ്ചേശ്വരം പാവൂർ സ്വദേശികളായ അബ്ദുൽ ഗഫൂർ (25), അബ്ദുൽ അനസ് (27), മുഹമ്മദ് ഷിഹാബ് (40) മുഹമ്മദ് റഫീഖ് (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കർണാടകയിലെ സകലേഷ് പുരയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറുകളും കസ്റ്റഡിയിലെടുത്തു.
പാവൂർ കൊമ്പംകുഴിയിലെ സാമിയ ക്വാർട്ടേഴ്സിൽ താമസിക്കുന്ന അബ്ദുൽ റഹ്മാനെ വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് രാജസ്ഥാൻ പൊലീസ് ആണെന്ന് പറഞ്ഞ് യൂണിഫോമിൽ എത്തിയവർ ഉൾപ്പെടെയുള്ള സംഘം തട്ടിക്കൊണ്ടു പോയത്.
വീട്ടിൽ കയറി ബലം പ്രയോഗിച്ച് കാറിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് അബ്ദുൽ റഹ്മാന്റെ ഭാര്യ മഞ്ചേശ്വരം പൊലീസ് പരാതി നൽകി.
പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ പ്രതികൾ മംഗളൂരുവിൽ ഉണ്ടെന്ന് കണ്ടെത്തി. പൊലീസ് മംഗളൂരുവിൽ എത്തിയെങ്കിലും പ്രതികൾ കടന്നുകളഞ്ഞു.
തുടർന്ന് പ്രതികളെ പിന്തുടർന്ന് ഞായറാഴ്ച ഉച്ചയോടെ സകലേഷ് പുരയിൽ വച്ച് കണ്ടെത്തുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് പിടികൂടിയത്.
ഇതിനിടെ രാജസ്ഥാൻ പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞെത്തിയവർ രക്ഷപ്പെട്ടു. പിടിയിലായവരെ മഞ്ചേശ്വരത്ത് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
പണമിടപാടാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന.
അബ്ദുൽ റഹ്മാന്റെ മകൻ സാമിയ, അറസ്റ്റിലായ അബ്ദുൽ ഗഫൂറിൽ നിന്ന് സ്വർണം ഉൾപ്പെടെ ഒരു കോടി രൂപയോളം വാങ്ങിയിരുന്നു. അമിത ലാഭം വാഗ്ദാനം ചെയ്താണ് പണവും സ്വർണവും വാങ്ങിയത്.
എന്നാൽ പണവും സ്വർണവും തിരികെ നൽകാൻ തയാറാകാതെ വന്നതോടെയാണ് അബ്ദുൽ റഹ്മാനെ തട്ടിക്കൊണ്ട് പോയതെന്നാണ് പ്രാഥമിക വിവരം. രക്ഷപ്പെട്ടവരിൽ ഒരാൾക്ക് രാജസ്ഥാൻ പൊലീസുമായി ബന്ധമുണ്ടെന്നും എന്നാൽ ഇയാൾ പൊലീസുകാരനല്ല എന്നാണ് മനസ്സിലാക്കുന്നതെന്നും മഞ്ചേശ്വരം സ്റ്റേഷൻ ഹൗസ് ഓഫിസർ പറഞ്ഞു.
പ്രതികളെ ചോദ്യം ചെയ്താലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

