നിർമിതബുദ്ധി (എഐ) ഉപയോഗിച്ച് തീവെട്ടിക്കൊള്ള വരെ കണ്ടുപിടിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ആദായ നികുതി വകുപ്പ്. ഒന്നും രണ്ടും കോടിയല്ല; നടന്നത് 70,000 കോടിയുടെ തിരിമറി.
നികുതി വെട്ടിക്കാൻ കൈകോർത്തത് ഇന്ത്യയിലെമ്പാടുമായി 1.77 ലക്ഷം റസ്റ്ററന്റുകൾ. 2019-20 മുതൽ നടന്ന വെട്ടിപ്പാണ് എഐ ഉപയോഗിച്ച് ഇൻകം ടാക്സ് വകുപ്പ് വെളിച്ചത്താക്കിയത്.
ആന്ധ്രയിലെയും തെലങ്കാനയിലെയും ബിരിയാണി ശൃംഖലകളിലായിരുന്നു അന്വേഷണത്തിന്റെ തുടക്കം.
ബില്ലിങ് സോഫ്റ്റ്വെയറിൽ ഈ റസ്റ്ററന്റുകൾ ബിൽ തുക ആദ്യം കൃത്യമായി രേഖപ്പെടുത്തും. പിന്നീട്, നിശ്ചിത തുക മായ്ക്കും (ഡിലീറ്റ് ചെയ്യും).
ചില റസ്റ്ററന്റുകൾ വരുമാനം കുറച്ചുകാട്ടിയും തിരിമറി നടത്തി. ഇങ്ങനെയാകെ 70,000 കോടി രൂപ മതിക്കുന്ന വരുമാനം കുറച്ചുകാട്ടി നികുതിവെട്ടിച്ചെന്നാണ് കണ്ടെത്തൽ.
ബില്ലുകൾ ഡിലീറ്റ് ചെയ്തുമാത്രം 13,317 കോടിയുടെ തട്ടിപ്പ് നടത്തി.
70,000 കോടിയിലെ ബാക്കി വെട്ടിപ്പ് നടന്നത് വരുമാനം മറച്ചുവച്ചും കൂട്ടത്തോടെ ഇൻവോയിസ് ഡിലീറ്റ് ചെയ്തുമാണ്. ആന്ധ്രയിലും തെലങ്കാനയിലുമായി മാത്രം 5,141 കോടിയുടെ വെട്ടിപ്പ് ഇത്തരത്തിൽ നടന്നു.
തട്ടിപ്പ് കണക്ക് ഇങ്ങനെ
1.77 ലക്ഷം റസ്റ്ററന്റുകളിലായി തട്ടിപ്പ് നടന്നെന്നാണ് കണ്ടെത്തൽ.
ഇന്ത്യയിലെ മൊത്തം റസ്റ്ററന്റുകളുടെ 10% വരുമിത്. 1.15 ലക്ഷം യൂസർമാരുടെ 60ടിബി വരുന്ന ഡേറ്റ പരിശോധിച്ചു.
മൊത്തം 2.43 ലക്ഷം കോടി രൂപ മതിക്കുന്ന ബില്ലുകളാണ് പരിശോധിച്ചത്. 70,000 കോടി രൂപയുടെ വരുമാനം സോഫ്റ്റ്വെയറിൽ നിന്ന് ഡിലീറ്റ് ചെയ്ത് നികുതി വെട്ടിക്കുകയായിരുന്നു എന്ന് ഇതുവഴി തെളിഞ്ഞു. ഓരോ 100 രൂപ സോഫ്റ്റ്വെയറിൽ ചേർക്കുമ്പോഴും പിന്നീട് 27 രൂപ ഡിലീറ്റ് ചെയ്യും.
ഇങ്ങനെ 27% വെട്ടിപ്പ് നടത്തി.
മുന്നിൽ ഈ സംസ്ഥാനങ്ങൾ
കർണാടക, തെലങ്കാന, തമിഴ്നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് ഈ തട്ടിപ്പ് കൂടുതലും നടന്നത്. 2,000 കോടി രൂപയുടെ വരുമാനമാണ് കർണാടകയിലെ റസ്റ്ററന്റുകൾ കുറച്ചുകാണിച്ചത്.
തെലങ്കാനയിൽ 1,500 കോടി. തമിഴ്നാടിൽ 1,200 കോടി.
എങ്ങനെയായിരുന്നു തട്ടിപ്പ്?
കാശ്, യുപിഐ, കാർഡ് തുടങ്ങിയവ വഴി കിട്ടുന്ന പണത്തിന്റെ കണക്ക് റസ്റ്ററന്റുകൾ കൃത്യമായിതന്നെ സോഫ്റ്റ്വെയറിൽ രേഖപ്പെടുത്തും.
ജീവനക്കാരും മറ്റും വെട്ടിപ്പ് നടത്തുന്നത് തടയാനാണിത്. എന്നാൽ പിന്നീട് ആദായനികുതി, ജിഎസ്ടി എന്നിവ അടയ്ക്കുന്നതിന് മുൻപായി സോഫ്റ്റ്വെയറിൽ നിന്ന് നിശ്ചിത ബില്ലുകൾ ഡിലീറ്റ് ചെയ്യും.
ബാക്കിത്തുകയുടെ നികുതി മാത്രമാണ് അടയ്ക്കുക. ഇങ്ങനെ നികുതിവെട്ടിക്കും.
∙ ചില റസ്റ്ററന്റുകൾ 30 ദിവസത്തെ വരെ കണക്കുകൾ കൂട്ടത്തോടെ ഡിലീറ്റ് ചെയ്തതായും കണ്ടെത്തി.
∙ മറ്റു ചില റസ്റ്ററന്റുകൾ ബില്ലൊന്നും ഡിലീറ്റ് ചെയ്തില്ലെങ്കിലും ആദായനികുതി/ജിഎസ്ടി വകുപ്പുകളിൽ കുറഞ്ഞ വരുമാനം മാത്രം റിപ്പോർട്ട് ചെയ്ത് നികുതിവെട്ടിച്ചു.
∙ 70,000 കോടിയുടെ വരുമാനം മറച്ചുവച്ച് നികുതി വെട്ടിപ്പു നടത്തിയെന്നാണ് കണ്ടെത്തലെങ്കിലും പിഴ ഉൾപ്പെടെ മൊത്തം എത്ര തുക വരുന്ന ബാധ്യതയാണ് റസ്റ്ററന്റുകൾ അടയ്ക്കേണ്ടിവരുകയെന്ന് നികുതിവകുപ്പ് ഇനിയും കണക്കാക്കിയിട്ടില്ല.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

