ആണവ പദ്ധതികൾ നിർത്തിവയ്ക്കണമെന്ന അന്ത്യശാസനം അനുസരിക്കാൻ ഇറാൻ തയാറായില്ലെങ്കിൽ കടുത്ത നടപടിക്ക് യുഎസ് പ്രസിഡന്റ് . ഇറാന്റെ ആണവ കേന്ദ്രങ്ങളും ബാലിസ്റ്റിക് മിസൈൽ സൗകര്യങ്ങളും തകർക്കാനാണ് നീക്കമെന്ന് ഒരു യുഎസ് മാധ്യമം റിപ്പോർട്ട് ചെയ്തു.
അമേരിക്കൻ കമാൻഡോകളെ രംഗത്തിറക്കി, ഇറാന്റെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളെ ആക്രമിക്കാനുള്ള പ്ലാനും ആലോചനയിലുണ്ട്.
ഇക്കാര്യം ട്രംപോ പെന്റഗണോ സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും, നീക്കങ്ങൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടിലുള്ളത്.
ആണവ ഡീലിന് തയാറായില്ലെങ്കിൽ ഇറാനെ ആക്രമിക്കുമെന്ന് കഴിഞ്ഞമാസവും ട്രംപ് പറഞ്ഞിരുന്നു.
എന്നാൽ, ആ സമയം പെന്റഗൺ ഒരു സംഘർഷത്തിന് സജ്ജമായിരുന്നേയില്ലെന്നും റിപ്പോർട്ടിലുണ്ട്. മധ്യേഷ്യയിൽ യുഎസിന്റെ വ്യോമ പ്രതിരോധ സൗകര്യങ്ങൾ കുറവായിരുന്നു.
പ്രധാന യുദ്ധവിമാനങ്ങളെല്ലാം യൂറോപ്പിലോ യുഎസിലോ ആയിരുന്നു. പിന്നീട് സമവായ ചർച്ചകൾ നടക്കുന്നതിനൊപ്പം തന്നെ പെന്റഗൺ മധ്യേഷ്യയിലെ പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കുകയായിരുന്നു.
രണ്ടാം അർമാഡയുമായി ട്രംപ്
മധ്യേഷ്യയിലേക്ക് ഇതിനിടെ ട്രംപ് രണ്ടാം അർമാഡ (വിമാനവാഹിനി യുദ്ധക്കപ്പലിന്റെ നേതൃത്വത്തിലുള്ള സേനാവ്യൂഹം) അയക്കുകയും ചെയ്തു.
ഖത്തർ, ഇറാഖ്, ബഹ്റൈൻ, കുവൈത്ത്, ജോർദാൻ എന്നിവിടങ്ങളിലെ യുഎസിന്റെ സേനാതാവളങ്ങൾ പെന്റഗൺ ശക്തമാക്കിയെന്നും റിപ്പോർട്ട് പറയുന്നു.
ആണവ ഡീലിന് ഇറാൻ വഴങ്ങണമെന്നും അല്ലാത്തപക്ഷം ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, ഇറാന്റെ പരമാധികാരത്തെ വെല്ലുവിളിക്കാൻ ആരെയും അനുവദിക്കില്ലെന്ന നിലപാടിലാണ് ഇറാനിയൻ ഭരണകൂടം.
ആക്രമിക്കാനാണ് അമേരിക്കയുടെ പദ്ധതിയെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.
മധ്യേഷ്യയിലെ യുഎസിന്റെ സൈനികതാവളങ്ങളായിരിക്കും ഇറാൻ ഉന്നംവയ്ക്കുക. കഴിഞ്ഞവർഷം സംഘർഷമുണ്ടായപ്പോൾ ഖത്തറിലെ താവളത്തിനുനേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു.
ഇനിയൊരു യുദ്ധത്തിനാണ് അമേരിക്ക ശ്രമിക്കുന്നതെങ്കിൽ അത് സ്ഥിതി കൂടുതൽ വഷളാക്കുമെന്നും മധ്യേഷ്യയിലാകെ പടരുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
യുദ്ധമുഖത്തേക്കോ ഇറാൻ
യുഎസ്-ഇറാൻ സംഘർഷമുണ്ടാകുന്നതും അതിൽ ഇറാനെതിരെ ഇസ്രയേലും രംഗത്തിറങ്ങുന്നതും മധ്യേഷ്യയിൽ കടുത്ത പ്രതിസന്ധി സൃഷ്ടിക്കും. ക്രൂഡ് ഓയിൽ ഉൽപാദനവും വിതരണവും തടസ്സപ്പെടുന്നത് വില കുതിച്ചുകയറാൻ ഇടയാക്കും.
വ്യാപാര, വാണിജ്യ മേഖലകളും വ്യോമയാന രംഗവും പ്രതിസന്ധിയിലാകും.
ഇത് ആഗോളതലത്തിൽ ഓഹരി, കറൻസി, കടപ്പത്രം, സ്വർണ വിപണികളെയും സ്വാധീനിക്കും. ഇന്ത്യയ്ക്കും ഇതു തിരിച്ചടിയാണ്.
ഉപഭോഗത്തിനുള്ള 85-90% ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇതിൽതന്നെ നല്ലൊരു പങ്ക് ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നാണ് വാങ്ങുന്നത്.
ഇന്ത്യയ്ക്കും ആശങ്ക
ക്രൂഡ് വില കൂടുന്നത് ഇന്ത്യയെ സാമ്പത്തികമായി ബാധിക്കും.
വ്യാപാര, കറന്റ് അക്കൗണ്ട് കമ്മികൾ കൂടാം. രൂപയും ഓഹരി വിപണിയും തളരും.
രാജ്യത്ത് അവശ്യവസ്തുക്കളുടെ വില ഉയരുകയും പണപ്പെരുപ്പം കൂടുകയും ചെയ്യാം.
ഇറാൻ യുദ്ധനിഴലിലാകുന്നത് ഇന്ത്യയുടെ വിമാനക്കമ്പനികളുടെ റൂട്ടിനെയും ബാധിക്കും. നിലവിൽ പാക്കിസ്ഥാൻ വ്യോമമേഖലയിൽ ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്കുണ്ട്.
ഇറാന്റെ ആകാശവും ഒഴിവാക്കേണ്ടി വന്നാൽ കടുത്ത സാമ്പത്തികച്ചെലവായിരിക്കും വിമാനക്കമ്പനികൾക്കുണ്ടാവുക. സർവീസുകളെയും അതു ബാധിക്കും.
തിരിച്ചടിക്കുമെന്ന് ഇറാൻ
കൈവിട്ട
കളിക്കാണ് ട്രംപിന്റെ നീക്കമെങ്കിൽ ഇറാൻ ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) റിയർ അഡ്മിറൽ അലി ഷംഖാനി മുന്നറിയിപ്പ് നൽകി.
ആണവ കരാറിന് ഒരുക്കമല്ലെങ്കിൽ ഇറാൻ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ട്രംപ് പറഞ്ഞിരുന്നു. കൂടുതൽ കപ്പൽപ്പടയെ വിന്യസിക്കാനും തീരുമാനിച്ചിരുന്നു.
ഇതിനോട് പ്രതികരിക്കുകയായിരുന്നു അലി ഷംഖാനി. ശക്തവും ഉറച്ചതും കുറിക്കുകൊള്ളുന്നതുമായ മറുപടി അമേരിക്കയ്ക്ക് നൽകുമെന്നാണ് ഷംഖാനിയുടെ മുന്നറിയിപ്പ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

