കുമ്പള∙ ദേശീയപാത തലപ്പാടി– ചെർക്കള റീച്ചിലെ ആരിക്കാടി ടോൾ പ്ലാസയിൽ തിങ്കൾ മുതൽ വാഹനങ്ങൾക്ക് ടോൾ പിരിവ് ആരംഭിക്കാൻ –. ഇതു സംബന്ധിച്ച് ദേശീയപാത അതോറിറ്റി സ്വകാര്യ കരാർ കമ്പനിയായ സ്കൈലാർക് ഇൻഫ്രാ സ്ഥാപനത്തിനു നിർദേശം നൽകി. ദേശീയപാത ചട്ടപ്രകാരം അടുത്തടുത്ത 2 ടോളുകൾക്കിടയിൽ 60 കിലോമീറ്റർ ദൂരം എന്ന നിർദേശം ലംഘിക്കുന്ന നിലയിലാണ് ഈ ടോൾ പ്ലാസ പ്രവർത്തനം ആരംഭിക്കുന്നതെന്നാരോപിച്ച് നാട്ടുകാർ സമരത്തിലാണ്. ആരിക്കാടി ടോൾ പ്ലാസയും നിലവിലുള്ള തലപ്പാടി ടോൾ പ്ലാസയും തമ്മിൽ അകലം 22 കിലോമീറ്റർ മാത്രമാണ്.
ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ശക്തമായ എതിർപ്പുകൾ തുടരുന്നതിനിടയിലാണ് ടോൾ പ്ലാസ നാളെ മുതൽ പ്രവർത്തനം ആരംഭിക്കാനുള്ള തീരുമാനം. ടോൾ പിരിവ് നടത്തുന്നതിനെതിരെ ആക്ഷൻ കമ്മിറ്റി ഓഗസ്റ്റിൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വിധി വരുന്നത് വരെ ടോൾ പിരിവ് നടത്തില്ലെന്ന് കലക്ടറും ദേശീയപാത അതോറിറ്റി അധികൃതരും ആക്ഷൻ കമ്മിറ്റിയും തമ്മിൽ ധാരണയുണ്ടായിരുന്നു.
കേസ് പലപ്പോഴായി നീട്ടി വയ്ക്കുകയായിരുന്നു. നേരത്തെ 3 തവണ ടോൾ പിരിവ് നടത്താനുള്ള ശ്രമം നാട്ടുകാരും ആക്ഷൻ കമ്മിറ്റിയും ജനപ്രതിനിധികളും തടയുകയായിരുന്നു. ടോൾ പ്ലാസയ്ക്ക് 5 കിലോമീറ്റർ ചുറ്റളവിലുള്ളവരുടെ വാഹനങ്ങൾക്ക് യാത്ര സൗജന്യമാക്കും എന്ന് നേരത്തെ ചർച്ചകൾക്കിടയിൽ അധികൃതർ വ്യക്തമാക്കിയിരുന്നു.
എന്നാൽ കടലും പുഴയും ആണ് ഇത്ര ചുറ്റളവിൽ പെടുകയെന്നതിനാൽ അത് ഒരു തരത്തിലും ഈ പ്രദേശത്തെ യാത്രക്കാർക്ക് ഗുണം ചെയ്യില്ലെന്നാണ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറയുന്നത്.കോടതി വിധിയുടെ പേരിൽ ആരംഭിച്ചാൽ തന്നെ 10 കിലോമീറ്റർ ചുറ്റളവിൽ സൗജന്യം ലഭിക്കണം. ആരിക്കാടിയിലെ ടോൾ പ്ലാസ താൽക്കാലികമാണെന്ന നിലപാടിലാണ് ദേശീയപാത അതോറിറ്റി.
രണ്ടാം റീച്ചിലെ പുല്ലൂർ – പെരിയ പഞ്ചായത്തിലെ ചാലിങ്കാലിലെ ടോൾ പ്ലാസ നിർമാണം പൂർത്തിയാകുന്നത് വരെ മാത്രമാണ് ആരിക്കാടിയിൽ ടോൾ പിരിവ് നടത്തുക എന്നതായിരുന്നു നേരത്തെ അവർ നൽകിയ വിശദീകരണം.
എന്നാൽ ചാലിങ്കാൽ ടോൾ പ്ലാസ പ്രവർത്തനം വൈകുന്നത് തങ്ങളുടെ കുറ്റമല്ലെന്നും അതിന്റെ പേരിൽ ഒരു വലിയ വിഭാഗം യാത്രക്കാർ ‘ ശിക്ഷ’ അനുഭവിക്കേണ്ടി വരുന്നത് കടുത്ത ജനദ്രോഹമാണെന്നുമാണ് ടോൾ വിരുദ്ധ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറയുന്നത്. ദേശീയപാത വികസനത്തിലെ രണ്ടാം റീച്ച് നിർമാണം പൂർത്തിയാകാൻ ഇനിയും മാസങ്ങൾ വേണ്ടി വരും. അത് പൂർത്തിയാകാതെ ചാലിങ്കാൽ ടോൾ പ്ലാസ പ്രവർത്തനം ആരംഭിക്കില്ല.
ഏറ്റവും ഒടുവിൽ ഡിസംബർ 8ന് ആരിക്കാടി ടോൾ പ്ലാസയിൽ ടോൾ പിരിവ് ആരംഭിക്കാനിരുന്നതാണ്. അന്നും എംഎൽഎമാരുടെ ഉൾപ്പെടെ ഇടപെടലിൽ നിർത്തിവയ്ക്കുകയായിരുന്നു. ടോൾ പിരിവ് ആരംഭിക്കുന്നത് സംബന്ധിച്ച് തനിക്ക് ഒരു വിവരം ഇല്ലെന്നും ഇക്കാര്യത്തിൽ ദേശീയപാത അതോറിറ്റിയുടേതാണ് തീരുമാനമെന്നും കലക്ടർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

